ജ്യൂസ് എന്നു കരുതി മദ്യം കുടിച്ച അഞ്ചു വയസുകാരൻ മരിച്ചു; മദ്യം വാങ്ങിയ മുത്തച്ഛനും കുഴഞ്ഞുവീണുമരിച്ചു
വെല്ലൂർ: ജ്യൂസാണെന്ന് കരുതി മുത്തച്ഛൻ വാങ്ങിവെച്ച മദ്യം എടുത്തു കുടിച്ച അഞ്ചു വയസുകാരൻ മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലെ തിരുവലം പോലീസ് സ്റ്റേഷൻ പരിധിയിലെ അണ്ണാനഗറിലെ കന്നിക്കോയിൽ സ്ട്രീറ്റിലാണ് സംഭവം. റുകേഷ്(5) എന്ന കുട്ടിയാണ് അബദ്ധത്തിൽ മദ്യമെടുത്ത് കുടിച്ച് മരിച്ചത്. മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ കൊച്ചുമകന്‍റെ അവസ്ഥ കണ്ട് മുത്തച്ഛനും മരിച്ചു.
പോലീസ് പറയുന്നതനുസരിച്ച്, റുകേഷിന്റെ മുത്തച്ഛൻ ചിന്നസാമി (62) കഴിക്കാനായി വാങ്ങി വെച്ച ബ്രാണ്ടി കുപ്പിയിൽ ചെറിയ അളവിൽ മദ്യം അവശേഷിക്കുന്നുണ്ടായിരുന്നു. ജ്യൂസ് ആണെന്ന് തെറ്റിദ്ധരിച്ച് കുട്ടി അത് എടുത്തു കുടിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. മദ്യം കുടിച്ച ഉടൻ കുട്ടിക്ക് ശ്വാസംമുട്ടാൻ തുടങ്ങി. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതോടെ ആസ്തമ രോഗിയായ ചിന്നസാമി കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഉടൻ തന്നെ കുട്ടിയെയും മുത്തച്ഛനെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടെ എത്തിക്കുന്നതിന് മുമ്പ് തന്നെ ചിന്നസാമി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. റുകേഷിനെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് (സിഎംസി) ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി പോലീസ് രണ്ട് മൃതദേഹങ്ങളും വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ സി ആർ പി സി (CrPC) സെക്ഷൻ 174 പ്രകാരം തിരുവാലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍