വടകര
കോഴിക്കോട് ജില്ലയിൽ വിവാഹ വീട്ടിൽ വീണ്ടും ഭക്ഷ്യവിഷബാധ; നൂറോളംപേർ ചികില്‍സ തേടി; അന്വേഷണം ഊർജിതമാക്കി
വടകര പുത്തൂരില്‍ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. കുട്ടികളടക്കം ഒട്ടേറെപ്പേര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്കായി ഭക്ഷണ സാംപിളുകള്‍ ശേഖരിച്ചു. വിവാഹത്തലേന്നായ ശനിയാഴ്ച വിതരണം ചെയ്ത ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. കുട്ടികളാണ് കൂടുതലും. തലവേദന ഛര്‍ദി വയറിളക്കം എന്നിവ അനുഭവപ്പെട്ട നൂറോളം പേര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ആരോഗ്യവകുപ്പിലേയും ഭക്ഷ്യസുരക്ഷ വകുപ്പിലേയും ഉദ്യോഗസ്ഥര്‍ വിവാഹവീട്ടില്‍ പരിശോധന നടത്തി. ഭക്ഷണത്തിന് പുറമെ വെള്ളത്തില്‍ നിന്നും വിഷബാധയുണ്ടാകാനുള്ള സാധ്യതയേറെയാണന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്സണും ആരോഗ്യപ്രശ്നങ്ങളുണ്ടായവരെ സന്ദര്‍ശിച്ചു. നരിക്കുനിയില്‍ കഴിഞ്ഞദിവസം രണ്ടരവയസുകാരന്‍ മരിച്ചത് വിവാഹ വീട്ടിലുണ്ടായ ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണെന്ന് സംശയമുണ്ട്. ഇത് സംബന്ധിച്ച് പരിശോധന റിപ്പോർട്ടുകള്‍ വരാനിരിക്കുന്നതേയുള്ളു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍