ഭര്‍ത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തയ്ച്ച് നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കി


തയ്യല്‍ക്കാരനായ ഭര്‍ത്താവ് സാരി ബ്ലൗസ് ഇഷ്ടാനുസരണം തയ്ച്ച് നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കി. ഹൈദരാബാദിലെ ആംബര്‍പേട്ടിലാണ് സംഭവം. മുപ്പത്തിയഞ്ചുകാരിയായ വിജയലക്ഷ്മിയെ ഭര്‍ത്താവുമായുളള വാക്കുതര്‍ക്കത്തിന് ശേഷം കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലെ ആംബര്‍പേട്ട് ഏരിയയിലെ ഗോല്‍നാക തിരുമല നഗറില്‍ ഭര്‍ത്താവ് ശ്രീനിവാസിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് വിജയലക്ഷ്മി താമസിച്ചിരുന്നത്. വീടുകള്‍ തോറും കയറിയിറങ്ങി സാരിയും ബ്ലൗസും വിറ്റും വീട്ടില്‍ വസ്ത്രങ്ങള്‍ തയ്ച്ചു നല്‍കിയുമാണ് ശ്രീനിവാസ് ഉപജീവനം നടത്തുന്നത്. കഴിഞ്ഞ ദിവസം വിജയലക്ഷ്മിക്ക് ബ്ലൗസ് തുന്നിയെങ്കിലും അത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായതായാണ് പൊലീസ് പറയുന്നത്.

രണ്ടാമത് ബ്ലൗസ് തയ്ച്ചു നല്‍കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ശ്രീനിവാസ് തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ഇരുവരും വഴക്കിടുകയായരുന്നു. വൈകിട്ട്, കുട്ടികള്‍ സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നിരവധി തവണ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് കുട്ടികള്‍ ശ്രീനിവാസിനെ വിവരം അറിയിച്ചു. ശ്രീനിവാസെത്തി വാതില്‍ പൊളിച്ച്അകത്തുകടന്നപ്പോള്‍ വിജയലക്ഷ്മിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. നേരത്തെയും ഭാര്യ വഴക്കിട്ടാല്‍ സാധാരണ മുറി പൂട്ടി ഇരിക്കാറുണ്ടായിരുന്നു. അതിനാല്‍ സംശയം തോന്നിയില്ലെന്നും ഭര്‍ത്താവ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തുവെന്ന് ആംബര്‍പേട്ട് ഇന്‍സ്‌പെക്ടര്‍ പി സുധാകര്‍ പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍