താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനുമുന്നില്‍ മൃതദേഹവുമായി പ്രതിഷേധം


താമരശ്ശേരി: ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനുമുന്നില്‍ മൃതദേഹവുമായി പ്രതിഷേധം. കാട്ടുപന്നി റോഡിനു കുറുകെ ചാടി ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് മരിച്ചു കൂരാച്ചുണ്ട് ആലകുന്നത്ത് റഷീദ് (45) ന്റെ മൃതദേഹവുമായാണ് പ്രതിഷേധം. ബന്ധുക്കളും കര്‍ഷക സംഘടനകളും സംയുക്തമായാണ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ ആറിന് രാത്രി കട്ടിപ്പാറ ചെമ്പ്രകുണ്ട ജുമുഅ മസ്ജിദിന് സമീപത്തായുള്ള ഇറക്കത്തിലായിരുന്നു അപകടം. 

താമരശ്ശേരിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് പന്നിക്കൂട്ടം റോഡിന് കുറുകെ ചാടിയത്. പന്നികള്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഒട്ടോറിക്ഷ റോഡില്‍ നിന്നും മുന്ന് മീറ്റര്‍ താഴ്ചയിലേക് പതിച്ചു. റഷീദിന്റെ മകളും എരപ്പാന്‍തോട് കുരുടിയത്ത് ദില്‍ഷാദിന്റെ ഭാര്യയുമായ റഫ്സിന(21), മകള്‍ ഷെഹ്സാ മെഹ്റിന്‍(2) എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. തലക്ക് സാരമായി പരുക്കേറ്റ റഷീദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ കൂരാച്ചുണ്ടിലേക്ക് കൊണ്ടുപോകുന്നതനിടെയാണ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നിലെത്തിച്ച് പ്രതിഷേധിക്കുന്നത്. പ്രതിഷേധമുണ്ടാവുമെന്ന പ്രചാരണത്തെ തുടര്‍ന്ന് രാവിലെ മുതല്‍ ഫോറസ്റ്റ് ഓഫീസ് പരിസരത്ത് പോലീസിനെ വിന്യസിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍