'യുവാക്കള്‍ സഹായിച്ചു, പോക്‌സോ കേസ് പൊലീസ് കെട്ടിച്ചമച്ചത്'; ചില്‍ഡ്രന്‍സ് ഹോം തിരോധാന കേസില്‍ പെണ്‍കുട്ടികള്‍


കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോം തിരോധാന കേസില്‍ പിടിയിലായ യുവാക്കള്‍ തെറ്റുകാരല്ലെന്ന് പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍. യുവാക്കള്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതെന്നും രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. മാധ്യമങ്ങളോട് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. ഇക്കാര്യം ഗേറ്റിനടുത്തെത്തി പെണ്‍കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ചു പറയുകയായിരുന്നു. സിഡബ്യൂസി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോടായിരുന്നു കുട്ടികളുടെ പ്രതികരണം. പെണ്‍കുട്ടികള്‍ ഉച്ചത്തില്‍ ഇക്കാര്യം വിളിച്ചു പറഞ്ഞതോട് അധികൃതര്‍ അവരെ പിടിച്ചുമാറ്റി.

യുവാവ് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പോക്‌സോ ആക്ട് പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം പെണ്‍കുട്ടികളുടെ മൊഴി 164 ആക്ട് പ്രകാരം മജിസ്‌ടേറ്റിന് മുന്നില്‍ നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, തൃശ്ശൂര്‍ സ്വദേശികളായ യുവാക്കളാണ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

അതേസമയം, ചില്‍ഡ്രണ്‍സ് ഹോമിലെ അവസ്ഥ മോശമായതാണ് പുറത്ത് പോവാന്‍ തീരുമാനിച്ചതിന് പിന്നിലെന്നും പെണ്‍കുട്ടികള്‍ മൊഴിനല്‍കിയിട്ടുണ്ട്. ചില്‍ഡ്രണ്‍സ് ഹോം വിട്ടിറങ്ങി ഗോവയിലേക്ക് പോവാനായിരുന്നു പദ്ധതിയെന്നും കുട്ടികള്‍ പറയുന്നു. പിടിയിലായ യുവാക്കളിലൊരാള്‍ സ്റ്റേഷനില്‍ നിന്നും കടന്നുകളഞ്ഞിരുന്നു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പിടിയിലായത്.

ശനിയാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കാനുള്ള നീക്കത്തിനിടെ ആറരയോടെ പ്രതികളില്‍ ഒരാളായ ഫെബിന്‍ റാഫി ചേവായൂര്‍ സ്റ്റേഷനില്‍ നിന്ന് കടന്നു കളയുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍