കോളജിലെ എന്‍.സി.സി ക്യാമ്പിലെ 'ശരണം വിളി' വിവാദത്തില്‍


ശാസ്താംകോട്ട: ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ എന്‍.സി.സി വനിതാ കാഡറ്റുകളെക്കൊണ്ട് ശരണം വിളിപ്പിച്ച നടപടി വിവാദത്തില്‍. ഡി.ബി കോളജില്‍ ഒരാഴ്ചയായി നടന്ന എന്‍.സി.സി ക്യാമ്പിന്‍റെ സമാപന ദിവസമായ പുതുവര്‍ഷദിനത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം ശരണംവിളിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍, ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് ആരെന്ന് വ്യക്തമല്ല. ക്യാമ്പി​ന്‍റെ സമാപന ദിവസം പുറത്തുനിന്നുള്ള ആളുകള്‍ ഇവിടെ എത്തുകയും ക്യാമ്പിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നതായി പറയുന്നു.

സംഭവം പുറത്തുപറയരുതെന്ന് ക്യാമ്പുമായി ബന്ധപ്പെട്ടവര്‍ കുട്ടികളോട്​ പറഞ്ഞതായി ആക്ഷേപമുണ്ട്. സംഭവം വിവാദമായതോടെ കോളജ് അധികൃതര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായിട്ടില്ല.
കായംകുളം എം.എസ്.എം കോളജില്‍ നടക്കേണ്ട ക്യാമ്പ് ദേവസ്വം ബോര്‍ഡ് കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി യുവജന വിദ്യാർഥി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. മതേതര ജനാതിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് കോളജിലെ ക്യാമ്പില്‍ പങ്കെടുത്ത എന്‍.സി.സി വനിതാ കാഡറ്റുകളെക്കൊണ്ട് ശരണം വിളിപ്പിച്ചതെന്ന് എ.ഐ.എസ്.എഫ് കുന്നത്തൂര്‍ മണ്ഡലം കമ്മിറ്റി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ശാസ്താംകോട്ട പൊലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍