കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ വനിതാ എസ്.ഐ ജീപ്പിൽ പിന്തുടർന്ന് പിടികൂടി


കോഴിക്കോട്: വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തി കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവിനെ വനിതാ എസ്‌ഐ സാഹസികമായി പിടികൂടി. കോഴിക്കോട് പുവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തല്‍ ഷെറിലിനെയാണ് (35) മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഏഴേ മുക്കാലോടെ വെള്ളിപറമ്ബ് ആറാം മൈലിനു സമീപമായിരുന്നു സംഭവം. വാഹനപരിശോധനയ്ക്കായി റോഡരികിൽ കാത്ത് നിൽക്കുകയായിരുന്ന വനിതാ എസ്.ഐയെയാണ് ഷെറിൽ കടന്നുപിടിക്കാൻ ശ്രമിച്ചത്.

റോഡിൽ പൊലീസ് സംഘം നിൽക്കുന്നത് കണ്ട യുവാവ് ബൈക്ക് പതുക്കെ ഓടിച്ച് വനിതാ എസ്.ഐയുടെ സമീപത്ത് എത്തുകയും, അപ്രതീക്ഷിതമായി കടന്നുപിടിക്കുകയുമായിരുന്നു. അതിനുശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ആദ്യമൊന്ന് പതറിയ എസ്.ഐ ഉടൻതന്നെ ജീപ്പിൽ പിന്തുടരുകയും, ഒരു കിലോമീറ്ററിനപ്പുറം വെച്ച് ഷെറിലിനെ പിടികൂടുകയുമായിരുന്നു. ബൈക്കിന് കുറുകമെ ജീപ്പ് നിർത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.

മെഡിക്കല്‍ കോളജ് സിഐ എം.എല്‍.ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ ഷെറിലിനെ ചോദ്യം ചെയ്തു. ഷെറിൽ നേരത്തെ അബ്കാരി കേസില്‍ പ്രതിയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ ധാരാളം സ്ത്രീകളുടെ ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഷെറിലിന് പെണ്‍വാണിഭ സംഘവുമായി ബന്ധമുള്ളതിന്റെ സൂചനകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍