24 മണിക്കൂർ; 2 ബലാൽസംഗക്കേസ് പ്രതികളെ വെടിവെച്ച് കൊന്ന് അസം പൊലീസ്


16കാരിയെ കൂട്ടബലാൽസംഗം ചെയ്ത് െകാന്ന പ്രധാനപ്രതിയെ വെടിവെച്ച കൊന്ന അസം പൊലീസ്, ഏഴുവയസുകാരിയെ ബലാൽസംഗം ചെയ്ത് കൊന്ന പ്രതിയെയും സമാന രീതിയിൽ ചുട്ടുതള്ളി. 24 മണിക്കൂറിനുള്ളിൽ രണ്ട് ബലാൽസംഗക്കേസ് പ്രതികളെയാണ് അസം പൊലീസ് ഇങ്ങനെ ഏറ്റുമുട്ടലിൽ വധിച്ചിരിക്കുന്നത്. ഉദൽഗുരി ജില്ലയിൽ ഏഴുവയസുള്ള കുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ 38കാരൻ രാജേഷ് മുണ്ടയെയാണ് പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചത്. മജ്ബത്തിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ നോക്കുമ്പോഴായിരുന്നു വെടിവെച്ചതെന്ന് പൊലീസ് പറയുന്നു. ഇയാളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പത്താംക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി 20കാരൻ ബിക്കി അലി എന്ന യുവാവും ഇതുപോലെ െകാല്ലപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ ബിക്കി അലിയ്ക്കും മറ്റു നാലുപേർക്കുമെതിരെ ഒരാഴ്ച മുൻപ് കേസ് റജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ചൊവ്വാഴ്ചയാണ് ഇയാൾ പിടിയിലായത്. ആൾക്കൂട്ട ആക്രമണം ഭയ‌ന്നു ചൊവ്വാഴ്ച രാത്രിയാണു പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചത്.

പ്രതിയുടെ ശരീരത്ത് നാലിടത്തു വെടിയേറ്റിരുന്നതായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് അഭിജിത്ത് ശർമ മാധ്യമങ്ങളോടു പറഞ്ഞു. നെഞ്ചിൽ ഒരിടത്തും മുതുകിൽ മൂന്നിടത്തുമാണു വെടിയേറ്റത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ ബിക്കി അലിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഫെബ്രുവരി 16 നാണ് ബിക്കി അലിയും സുഹൃത്തും പെൺകുട്ടിയെ ബിക്കിയുടെ വീട്ടിലെത്തിച്ച് ബലാത്സംഗത്തിന് വിധേയയാക്കിയത്. ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ ഇവർ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ബിക്കി അലി ഫെബ്രുവരി 19 ന് പെൺകുട്ടിയെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഇവിടെവച്ച് കൂട്ടുപ്രതികളായ ഫൈജുൽ അലി, രാജാ അലി, പൂന അലി, പിങ്കു അലി എന്നിവരും പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അത് ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതോടെ വിഷാദരോഗം ബാധിച്ച പെൺകുട്ടി സ്കൂളിൽ നടന്ന ഒരു കൗൺസിലിങ്ങിനിടെയാണു ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്നു പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഗുവാഹത്തിയിലെ പാൻ ബസാറിലെ പൊലീസ് സ്റ്റേഷനിൽ പ്രതികൾക്കെതിരെ കേസെടുക്കുകയായിരുന്നു. ബിക്കിയെക്കൂടാതെ കേസിൽ പ്രതികളായ മറ്റു നാലു പേരും ഒളിവിലാണ്.

ആരെങ്കിലും കുറ്റകൃത്യം ചെയ്താല്‍, അവരെ വകവരുത്തിയിരിക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പാതയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും പിന്തുടരുന്നതെന്നു പ്രതിപക്ഷം ആരോപണം ഉയർത്തുന്നതിനിടെയാണ് 24 മണിക്കൂറിനിടെ രണ്ട് പ്രതികളെ വെടിവെച്ച് കൊല്ലുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍