കള്ളന്മാരെ പേടിച്ച് സ്വർണവും പണവും വീടിനു സമീപം കുഴിച്ചിട്ട  സ്ഥലം വീട്ടമ്മ മറന്നുപോയി. ചങ്ങന്‍കുളങ്ങര സ്വദേശിയായ വീട്ടമ്മയാണ് ഭര്‍ത്താവിനൊപ്പം ബന്ധുവീട്ടിലേക്ക് പോകുന്നതിന് മുന്‍പ് ഇരുപത് പവന്‍ സ്വര്‍ണ്ണവും പതിനയ്യായിരം രൂപയും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ആരുമറിയാതെ പുരയിടത്തില്‍ കുഴിച്ചിട്ടത്.

എന്നാല്‍ ബന്ധുവീട്ടില്‍ നിന്ന് തിരികെയെത്തിയ വീട്ടമ്മ സ്വർണം കുഴിച്ചിട്ട സ്ഥലം മറന്നു പോയി. ഒടുവിൽ പഞ്ചായത്ത് അംഗം സന്തോഷ് ആനേത്തിന്റെ നേതൃത്വത്തിൽ  സ്വർണം മോഷണം പോയതായി പോലീസില്‍ പരാതി നൽകി.

ഓച്ചിറ പൊലീസ് നടത്തിയ അന്വേഷണത്തിലാണു  പുരയിടത്തിൽ കുഴിച്ചിട്ടതാണോയെന്നു സംശയം തോന്നിയത്. തുടര്‍ന്ന് പോലീസ് പുരയിടം മുഴുവന്‍ ഉഴുതു മറിച്ചാണ് കുഴിച്ചിട്ട സ്വര്‍ണ്ണവും പണവും കണ്ടെത്തിയത്. ഓച്ചിറ പോലീസ് സ്റ്റേഷൻ പിആർഒ നൗഷാദ്, ഹോംഗാർഡ് സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് പുരയിടത്തിൽ നിന്നു സ്വർണവും പണവും കണ്ടെത്തിയത്.