തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കണ്ണൂരിലെത്തി

കണ്ണൂര്‍: സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കണ്ണൂരിലെത്തി. തമിഴ്‌നാട്ടില്‍ നിന്നും വിമാന മാര്‍ഗം ആണ് സ്റ്റാലിന്‍ കണ്ണൂരിലെത്തിയത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററും, ശിവദാസന്‍ എംപി എന്നിവര്‍ ചേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

പന്ത്രണ്ടരയോടെ ആയിരുന്നു സ്റ്റാലിന്‍ വിമാനത്താവളത്തിലെത്തിയത്. സിപിഐഎം പ്രവര്‍ത്തകരും, ഡിഎംകെ പ്രവര്‍ത്തകരും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ഡിഎംകെ പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും സ്റ്റാലിനെ വരവേല്‍ക്കാന്‍ വിമാനത്താവളത്തിന് പുറത്ത് എത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്നും റോഡ് മാര്‍ഗം പുതിയ തെരുവിലെ താമസസ്ഥലത്തേക്ക് പോയി. വൈകുന്നേരം അഞ്ചുമണിക്ക് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ആണ് സ്റ്റാലിന്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന സെമിനാര്‍.

ഏപ്രില്‍ ഒമ്പതിന് വൈകീട്ട് അഞ്ചു മണിക്കാണ് കെവി തോമസിന്റെ പ്രാതിനിധ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാര്‍ നടക്കുക. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധങ്ങള്‍ എന്നതാണ് സെമിനാറിന്റെ വിഷയം. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കെവി തോമസുമാണ് പ്രഭാഷകര്‍. പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുന്നതിന്റെ തലേ ദിവസം നടക്കുന്ന സെമിനാറിന്റെ വേദി ജവഹര്‍ സ്‌റ്റേഡിയത്തിലെ എകെജി നഗറാണ്.