സന്തോഷ് ട്രോഫി ചാംപ്യൻഷിപ്പിന് നാളെ തുടക്കം

മലപ്പുറം : 75മത് സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിന് നാളെ തുടക്കമാകും. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം, മഞ്ചേരി പയ്യാനാട് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ വെസ്റ്റ് ബംഗാളും പഞ്ചാബും തമ്മിലാണ് മത്സരിക്കുന്നത്.
രണ്ട് ഗ്രൂപ്പുകളിലായി അഞ്ച് ടീമുകളാണുള്ളത്. ശക്തരായ പഞ്ചാബ്, മേഘാലയ, രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ എന്നിവരുൾപ്പെടുന്ന ഗ്രൂപ്പിലാണ് കേരളവും ഉള്ളത്. ഗുജറാത്ത്, കർണാടക, ഒഡിഷ, സർവീസസ്, മണിപ്പൂർ എന്നിവർ ഗ്രൂപ്പ് ബിയിലും ഉൾപ്പെടുന്നു. രാവിലെ 9.30ന് കോട്ടപ്പടി സ്റ്റേഡിയ­­ ത്തിലാണ് ടൂർണമെന്റിന് തുടക്കമാകുന്നത്.

ഇതേ ദിവസം രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയ ത്തിലാണ് കേരളത്തിന്റെ മത്സരം. രാജസ്ഥാനാണ് കേരളത്തിന്റെ എതിരാളികൾ. കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൽ വൈകിട്ട് നാലിനും മഞ്ചേരിയിലേത് രാത്രി എട്ടിനുമായിരിക്കും നടക്കുക. മെയ് രണ്ടിന് മഞ്ചേരി സ്റ്റിഡിയത്തിലാണ് കിരീടപ്പോരാട്ടം നടക്കുന്നത്.

ഏപ്രിൽ 28, 29 തിയ്യതികളിൽ സെമി ഫൈനൽ പോരാട്ടങ്ങളും നടക്കും. സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനെ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചടങ്ങിൽ കെ.എഫ്.എ അധികൃതർ പ്രഖ്യാപിച്ചിരുന്നു.

കെ.എസ്.ഇ.ബി താരമായ ജിജോ ജോസഫാണ് കേരളത്തെ നയിക്കുന്നത്. കൂടുതലും പുതമുഖ താരങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

മുൻ ഗോകുലം കേരള പരിശീലകനായിരുന്ന ബിനോ ജോർജാണ് കേരളത്തെ പരിശീലിപ്പിക്കുന്നത്. മധ്യനിരയിൽ അനുഭവ സമ്പത്തുള്ള താരങ്ങളാണ് കേരളത്തിന്റെ കരുത്ത്. അർജുൻ ജയരാജ്, സൽമാൻ, മുഹമ്മദ് റാഷിദ്, ജിജോ ജോസഫ് എന്നിവരാണ് മധ്യനിരയിലെ കേരളത്തിന്റെ കരുത്ത്. സന്തോഷ് ട്രോഫി കളിച്ച് പരിചയമുള്ള മിഥുൻ തന്നെയാണ് കേരളത്തിന്റെ വലകാക്കുന്നത്.