പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആർ


പാലക്കാട്ട്: എലപുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലെ പ്രതികൾക്കായി പൊലീസ് അനേഷണം ഊർജിതമാക്കി. തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഇന്ന് രാവിലെ പോസ്റ്റ്‌മോർട്ടം നടക്കും.5 പ്രതികളാണ് നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തൃശ്ശൂർ റെയ്ഞ്ച് ഐ.ജി അശോക് യാദവിന്റെ നേതൃത്വത്തിൽ പാലക്കാട് എസ്.പി ഓഫീസിൽ ഉന്നതതല യോഗം ചേർന്നു. ജില്ലയിലുടനീളം സുരക്ഷശക്തമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. ക്രൈംബ്രഞ്ച് ഡി.വൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവിധയിടങ്ങളിലായി പരിശോധനകൾ തുടരുകയാണ്. പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടക്കാനുളള സാധ്യതയാണ് പൊലീസ് കൂടുതൽ കാണുന്നത്. കൊല്ലപെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള കാർ എങ്ങനെ അക്രമികളുടെ കൈവശം എത്തി എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രാവിലെ പത്ത് മണിയോടെ പോസ്റ്റ്‌മോർട്ട നടപടികൾ ആരംഭിക്കും.വിലാപയാത്രയിൽ ശക്തമായ പൊലീസ് സന്നാഹത്തെ വിന്യസിക്കും.

അതേസമയം ആർ.എസ്.എസ് പ്രവർത്തകൾ സഞ്ജിത്ത് കൊലപെട്ട ദിവസം നടന്ന വിലാപ യാത്രയിൽ സുബൈറിന്റെ വീടിനും,കടക്കും നേരെ ആക്രമണം നടന്നിരുന്നെന്ന്  സുബൈറിന്റെ മകൻ സജാദ് മീഡിയവണിനോട് പറഞ്ഞു. സഞ്ജിത്തിനെ കൊലപെടുത്തിയത് സുബൈറാണെന്ന് വരുത്തിതീർക്കാൻ ആർ.എസ്.എസ് ശ്രമിച്ചതായി ബന്ധു ഫാറൂഖും പറഞ്ഞു.