റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശിയുടെ മരണകാരണം തലക്കും നെഞ്ചിനുമേറ്റ പരുക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്


കർണാടക മാണ്ഡ്യയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണ കാരണം തലക്കും നെഞ്ചിനുമേറ്റ പരുക്കെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശക്തമായ ആഘാതത്തെ തുടർന്നുണ്ടായതാണ് പരിക്കുകൾ. ഗ്രീസിന്റെ അംശം ശരീരത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 

ശക്തമായ ആഘാതത്തെ തുടർന്നുള്ള പരിക്കുകളാണ് ജംഷീദിന്റെ ശരീരത്തിൽ ഉള്ളതെന്നാണ് പോസ്റ്റ്‌ മോർട്ടത്തിലെ കണ്ടെത്തൽ. ജംഷീദിന്റെ വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. തലയുടെ എല്ല് പൊട്ടിയിട്ടുണ്ട്. തലച്ചോറിനും പരിക്കുണ്ട്. ശരീരത്തിൽ നിന്നും ഗ്രീസിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ട്രെയിൻ തട്ടി ഉണ്ടാകുന്ന മരണങ്ങളിൽ ശരീരത്തിൽ ഗ്രീസ് കണ്ടെത്താറുണ്ടെങ്കിലും പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ ട്രെയിൻ തട്ടിയാണ് പരിക്കെന്ന പരാമർശമില്ലാത്തത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്. പകരം ശക്തമായ ആഘാതത്തെ തുടർന്നുണ്ടായ ക്ഷതങ്ങൾ എന്നാണ് പരാമർശിച്ചിട്ടുള്ളത്.

കർണാടക മാണ്ട്യയിലെ റെയിൽവേ ട്രാക്കിൽ മെയ് 11 ന്നാണ് കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയ ജംഷീദ് സുഹൃത്തുക്കൾ ക്കൊപ്പം യാത്ര പോയതായിരുന്നു. ജംഷീദ് ആത്മഹത്യ ചെയ്തുവെന്ന സുഹൃത്തുക്കളുടെ മൊഴി വിശ്വസനീയ മല്ലെന്ന് കൊലപാതകമാണെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപെട്ട് ജംഷീദിന്റെ പിതാവ് കോഴിക്കോട് റൂറൽ എസ്പിയെ ഉൾപ്പടെ സമീപിച്ചിരുന്നു. എന്നാൽ കേസന്വേഷിക്കുന്നത് മാണ്ട്യ പോലീസ് ആയതിനാൽ ഇടപെടാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. കർണാടക പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രിയെ ഉൾപ്പടെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.