നാദാപുരത്ത് പനി ബാധിച്ച 17 കാരിക്ക് മന്ത്രവാദ ചികിത്സ നല്‍കിയതായി പരാതി


നാദാപുരം: നാദാപുരത്ത് പനി ബാധിച്ച പതിനേഴ്കാരിയെ ആശുപത്രിയില്‍ കൊണ്ട് പോരാതെ മന്ത്രവാദ ചികിത്സ നല്‍കിയതായി പരാതി. പുതുക്കയം രാജീവ് ഗാന്ധി കോളനിയിലാണ് സംഭവം. അവശ നിലയിലായ കുട്ടിയെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതുക്കയം രാജീവ് ഗാന്ധി കോളനിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ കൗമാരക്കാരിക്കാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് മന്ത്രവാദ ചികിത്സ നല്‍കിയത്. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെ പാനൂരിലെ ഒഴിഞ്ഞ വീട്ടില്‍ നിന്നും കുട്ടി പേടിച്ചിരുന്നു. ഇവിടെ വച്ച് കുട്ടിയുടെ ശരീരത്തില്‍ ബാധ കയറിയെന്നാണ് വീട്ടുകാര്‍ പറയുന്നത്.

കോളനിയിലെ മധ്യവയസ്‌കനാണ് കുട്ടിയെ മന്ത്രവാദം നടത്തി ചികിത്സിക്കാന്‍ ശ്രമിച്ചത്. മന്ത്രവാദം നടത്തിയ കോളനി നിവാസി മദ്യമടക്കമുള്ള സാധനങ്ങള്‍ വാങ്ങാനും ബന്ധുക്കളോടാവശ്യപ്പെട്ടിരുന്നതായി പറയുന്നു. ഇതിനിടെ വീട്ടിലെത്തിയവരാണ് വിവരം വളയം പൊലീസില്‍ അറിയിച്ചത്. അവശ നിലയിലായ കുട്ടിയെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍