കോഴിക്കോട്ടുനിന്ന് പോയ ആംബുലന്‍സിനുനേരെ ബിഹാറില്‍ വെടിവെപ്പ്

കോഴിക്കോട്: കോഴിക്കോടുനിന്ന് ബിഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെ വെടിവെപ്പ്. മധ്യപ്രദേശിലെ ജബല്‍പുര്‍-റീവ ദേശീയപാതയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി കോഴിക്കോടുനിന്ന് ബുധനാഴ്ച പുറപ്പെട്ട മലയാളികളുടെ ആംബുലന്‍സിനു നേരെയാണ് വെടിവെപ്പുണ്ടായത്.

കോഴിക്കോട് സ്വദേശികളായ ഫഹദ്, രാഹുല്‍ എന്നിവരാണ് ഡ്രൈവര്‍മാര്‍. ഇവരേക്കൂടാതെ ബിഹാര്‍ സ്വദേശികളായ രണ്ടുപേരും ആംബുലന്‍സിലുണ്ട്. ദേശീയപാതയുടെ ഒരുഭാഗത്തു നിന്ന് എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചതാണെന്നാണ് കരുതുന്നതെന്നാണ് ഡ്രൈവര്‍ ഫഹദ് പറയുന്നത്.

ലക്ഷ്യസ്ഥാനത്തെത്താന്‍ ഇനിയും 700 കിലോമീറ്ററോളം യാത്ര ബാക്കിയുണ്ട്. ബീഹാര്‍ പോലീസില്‍ വിവരം അറിയിച്ചിട്ടും സഹായം ലഭിച്ചില്ലെന്നും ഫഹദ് പറയുന്നു. ഇവര്‍ ഇപ്പോള്‍ ബിഹാറില്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് വിവരം.