കുപ്രസിദ്ധ മോഷ്ടാവ് വേണുഗാനന്‍ മലപ്പുറം പോലീസിന്റെ പിടിയില്‍


മലപ്പുറം: മലപ്പുറം മുണ്ടുപറമ്പ് വീടിന്റെ വാതില്‍ കുത്തി പൊളിച്ച് 100 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും അഞ്ചുലക്ഷം രൂപയും മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റിലായി. മലപ്പുറം നെച്ചിക്കുന്നത്ത് രാഘവന്‍ മകന്‍ വേണുഗാനന്‍ (50) നെയാണ് മലപ്പുറം ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഈ മാസം 13നു പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മലപ്പുറം ഫയര്‍ സ്റ്റേഷന് സമീപമുള്ള വീട്ടിലാണ് മോഷണം നടന്നത്. തുടര്‍ന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം അന്വേഷണം ആരംഭിച്ചു. മലപ്പുറം ഡിവൈഎസ്പി അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്.12 ദിവസത്തോളം വേങ്ങര, കൂരിയാട് , കൊളപ്പുറം, കൊണ്ടോട്ടി, മലപ്പുറം, പെരിന്തല്‍മണ്ണ, കോട്ടക്കല്‍ എന്നീ സ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള ഇരുനൂറോളം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. കൂടാതെ ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെടെ ലഭ്യമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് പ്രതി വേണുഗാനനെ തിരിച്ചറിഞ്ഞത്.

ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പലവിധ മോഷണക്കേസുകളില്‍ പ്രതിയായ വേണുഗാനന്‍ നിരവധി കേസുകളില്‍ ജയില്‍ശിക്ഷയനുഭവിച്ചിട്ടുമുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലില്‍ മോഷണം നടത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ജോബി തോമസ്, എസ്.ഐ മാരായ നിതിന്‍ .എ, സുരേഷ്. എസ് , പ്രിയന്‍.എസ്. കെ, എ.എസ് ഐ സിയാദ് കോട്ട, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.