ഉപദ്രവിച്ചയാൾ വീണ്ടും വരുമെന്ന് കരുതി ബാലനും കുടുംബവും ആശുപത്രി വിട്ടു, അവരെ തിരികെയെത്തിച്ചത് ഹസ്സൻ


തലശ്ശേരി : ആറ് വയസ്സു പ്രായമുള്ള രാജസ്ഥാനി ബാലനു നേര്‍ക്ക് അസഹിഷ്ണുതയുടെയും അഹന്തയുടെയും ആഞ്ഞ് ചവിട്ട് നല്‍കിയത് ഒരു 20 കാരനാണ്. തെരുവില്‍ കഴിയുന്ന പാവങ്ങള്‍ക്ക് നേരെ ഇവ്വിധം കാലോങ്ങാന്‍ ഒരു മനുഷ്യന് കഴിയുമോ എന്ന് നാം ദുഃഖിക്കുമ്പോഴും നമുക്ക് പ്രതീക്ഷ വെക്കാവുന്ന ചിലതും ഈ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. ആ ബാലനെ ആഞ്ഞ് ചവിട്ടിയ നിമിഷം തന്നെ യുവാവിനെ ചോദ്യം ചെയ്ത നാട്ടുകാര്‍, അവനെ പരിശോധിച്ച ഡോക്ടര്‍മാര്‍, അവനും കുടുംബത്തിനും ദിവസേന ഭക്ഷണമെത്തിക്കുന്ന ഐആര്‍പിസിക്കാര്‍ എന്നിങ്ങനെ പോകുന്നു ആ നല്ല മനുഷ്യരുടെ നീണ്ട നിര. അതില്‍ ഈ വിഷയം ഇത്ര ഗൗരവമായെടുത്ത് അതില്‍ തീരുമാനമുണ്ടാകും വരെ ആ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് സ്വന്തം കീശയിലെ കാശുകൊണ്ട് ചികിത്സിച്ച് രാത്രി ഒരു മണിവരെ ആശുപത്രിയില്‍ അവര്‍ക്കൊപ്പം നിന്ന ഒരാളുണ്ട്. സിപിഎം തലശ്ശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗവും കണ്ണൂര്‍ സര്‍വകലാശാല മുന്‍ ചെയര്‍മാനും അഭിഭാഷകനുമായ എം.കെ. ഹസ്സന്‍. ആ കുഞ്ഞിനും കുടുംബത്തിനും പിന്തുണയും നീതിയും ഇതുവരേക്കും നേടിക്കൊടുത്തതിൽ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഹസ്സനും സുഹൃത്തുക്കളും നടത്തിയ ഇടപെടലുകൾക്ക് വിലയിടാനാവില്ല.

സംഭവത്തെ കുറിച്ച് ഹസ്സന്‍  

'വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ പുതിയ ബസ്സ്റ്റാന്റിനടുത്ത മണവാട്ടി ജങ്ഷനിലെ മെഡിക്കല്‍ ഷോപ്പില്‍ വന്നതായിരുന്നു ഞാന്‍. മരുന്ന് വാങ്ങി വരുമ്പോഴാണ് മറുനാട്ടുകാരിയായ ഒരമ്മ മകനെ മടിയിലിരുത്തി കരയുന്നത് കാണുന്നത്. നാട്ടുകാരോട് പ്രശ്‌നമെന്താണ് അന്വേഷിച്ചപ്പോഴാണ് കാരണമറിയുന്നത്. അപ്പോഴേക്കും നാട്ടുകാരാരൊക്കെയോ വിളിച്ചറിയിച്ച് പോലീസുമെത്തിയിരുന്നു. കുട്ടിയെ കണ്ട ശേഷം സിസിടിവി പരിശോധിക്കാമെന്നും പോലീസ് തീരുമാനിച്ചു. സ്വകാര്യ ട്യൂഷന്‍ സെന്ററിന്റെ സിസിടിവി ഇതിനിടയില്‍ ലഭിച്ചു. ഒരു ഓട്ടോക്കാരനെ വിളിച്ച് നാട്ടിലെ രണ്ട് ചെറുപ്പക്കാര്‍ക്കൊപ്പം കുട്ടിയെയും കുടുംബത്തെയും തലശ്ശരി ജനറല്‍ ആശുപത്രിയിലേക്ക് അയച്ചു. പിന്നാല ഞാനും ആശുപത്രിയില്‍ ചെന്നു. ഒരു നാടോടി ബാലനും അമ്മയും വന്നിട്ടുണ്ടായിരുന്നോ എന്ന് ആശുപത്രിയില്‍ അന്വേഷിച്ചെങ്കിലും ആരെയും കണ്ടില്ല. അവര്‍ ഒപി ടിക്കറ്റെടുത്തിരുന്നുവെന്നും ഇപ്പോ കാണുന്നില്ല എന്നുമായിരുന്നു നഴ്‌സുമാരില്‍ നിന്ന ലഭിച്ച വിവരം. വീണ്ടും പുതിയ സ്റ്റാന്‍ഡിലേക്ക് പോയി. ഭാഷ അറിയാത്തതുകൊണ്ട് ഹിന്ദി അറിയുന്ന സുഹൃത്തുക്കളെയും പരിഭാഷകരായി വിളിച്ചു വരുത്തി. അവിടന്ന് കാര്യങ്ങള്‍ മനസ്സിലാക്കി. കാല് കൊണ്ട് തൊഴിച്ചയാള്‍ വീണ്ടും വന്ന് അടിക്കുമോ എന്ന് ഭയന്നാണ് ഹോസ്പിറ്റലില്‍ നിന്ന് ഓടി രക്ഷപ്പട്ടതെന്ന് പിന്നീട് കുട്ടിയുടെ അമ്മ സുഹൃത്തുക്കളായ പരിഭാഷകര്‍ വഴി കാര്യം അറിയിച്ചു. പേടിക്കേണ്ട ഞാന്‍ വക്കീലാണെന്ന് ബോധ്യപ്പെടുത്തിയപ്പോള്‍ ഉള്ളില്‍ ആരൊക്കെയോ ഉണ്ടെന്ന ആശ്വാസമായിരുന്നു അവര്‍ക്ക്. അപ്പോള്‍ മുതല്‍ അവരെന്നെ വക്കീല്‍ സാബെന്നാണ് വിളിക്കുന്നത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ കുട്ടിയുടെ നടുവിന് നീര്‍ക്കെട്ടുണ്ടെന്നും ആന്തരിക രക്ത സ്രാവമുണ്ടോ എന്ന സ്‌കാന്‍ ചെയ്ത് പരിശോധിക്കാന്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോവണമെന്നും റഫര്‍ ചെയ്തു. കുട്ടിക്കും വീട്ടുകാര്‍ക്കും സാമ്പത്തിക ബാധ്യത ഉണ്ടാവേണ്ടെന്നും കരുതിയായിരിക്കും അങ്ങനെ റഫര്‍ ചെയ്തത്. ഞങ്ങള്‍ സ്വന്തം കാശെടുത്ത് തലശ്ശേരി കോപ്പറേറ്റീവ് ഹോസ്പിറ്റലില്‍ എക്‌സ്‌റേ സ്‌കാനിങ് ചെയ്തു. സ്‌കാനിങ്ങ് കഴിഞ്ഞപ്പോഴേക്കും ഒരു മണിയായി. അവടെ നിന്ന് സുഹൃത്തിന്റെ കാറില്‍ വീണ്ടും ജനറല്‍ ആശുപത്രിയില്‍ കുട്ടിയെയും വീട്ടുകാരെയും എത്തിച്ചു. അവിടെ അഡ്മിറ്റാക്കാന്‍ പറഞ്ഞു', ഹസ്സന്‍ അന്ന് നടന്ന സംഭവത്തെ വിശദീകരിച്ചു.

രാത്രി 2 മണിയായപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ പോയും ഹസ്സനും സുഹൃത്തുക്കളും സ്ഥിതിഗതികള്‍ അന്വേഷിച്ചിരുന്നു. മാത്രവുമല്ല സിസിടിവി സംഘടിപ്പിക്കാൻ ശ്രമിച്ചതും ഹസ്സനും സംഘവുമായിരുന്നു. സിസിടിവി ദൃശ്യം പരിശോധിച്ച് പോലീസ് പ്രതിയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. നാളെ വീണ്ടും സ്‌റ്റേഷനില്‍ ഹാജരാവണമെന്ന് പറഞ്ഞാണ് പ്രതിയെ വീട്ടിലേക്ക് പോലീസ് പറഞ്ഞയക്കുന്നത്.

സാധാരണ വീണ്ടും ഹാജരാവുമെന്ന ഉറപ്പില്‍ ചിലരോട് പോയി രാവിലെ ഹാജരാവണമെന്ന് പറയാറുണ്ട് പോലീസ്. പക്ഷെ ഈ കേസില്‍ പ്രതി ഇത്ര ക്രൂരമായി പെരുമാറിയതിനാലും ഗൗരവമുള്ള കേസായതിനാലും അങ്ങനെ അനുവദിക്കേണ്ട കാര്യമില്ലായിരുന്നെന്നും ഹസ്സന്‍ പറയുന്നു.

കുട്ടിയും കുടുംബവും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. പി ജയരാജന്‍ മുന്‍കൈയ്യെടുത്ത് ആരംഭിച്ച സാന്ത്വന പരിചരണത്തിന്റെ ഭാഗമായി ബാലനും കുടുംബത്തിനും ദിവസവും ആശുപത്രിയില്‍ ഭക്ഷണം എത്തിക്കാനുള്ള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.

"ഇത്തരം സംഭവങ്ങളിലൂടെ നിത്യേന കടന്നു പോവുന്നവരാണ് തങ്ങളെപ്പോലുള്ളവർ, സിസിടിവി ദൃശ്യം ഉള്ളത് കൊണ്ട് ഈ സംഭവത്തിന് വാർത്താ പ്രാധാന്യം ലഭിച്ചു എന്ന് മാത്രം", എന്നാണ് സംഭവങ്ങൾ മുഴുവൻ വിശദീകരിച്ച ശേഷം ഹസ്സൻ മാതൃഭൂമിയോട് പറഞ്ഞത്.

തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിനു സമീപം മണവാട്ടി കവലയിൽ വ്യാഴാഴ്ച രാത്രി 8.30-നാണ് മനസ്സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. രാജസ്ഥാനിൽനിന്ന് കളിപ്പാട്ടങ്ങൾ വിൽക്കാനെത്തിയ സംഘത്തിലെ ഗണേശൻ എന്ന കുട്ടിയെ പൊന്ന്യംപാലം മൻസാറിൽ മുഹമ്മദ് ഷിഹാദാണ് (20) ചവിട്ടിത്തെറിപ്പിച്ചത്. കാറിൽ ചാരിനിന്നു എന്നതായിരുന്നു കുറ്റം. ഞെട്ടിക്കുന്ന കാഴ്ച കണ്ട് കൂടിയ ആൾക്കാരുമായി വാക്കേറ്റം നടത്തി ഷിഹാദ് തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് കാറെടുത്ത് പോവുകയായിരുന്നു.

സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വെള്ളിയാഴ്ച ഏഴിന് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനുശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം, കൈകൊണ്ട് അടിച്ച്‌ പരിക്കേൽപ്പിക്കൽ, പൊതുസ്ഥലത്ത് വാഹനം നിർത്തി മാർഗതടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കുട്ടിയുടെ നടുവിന് നീർക്കെട്ടുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സയിലാണ്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍