പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയും'; മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കാന്‍ നിര്‍ദേശം


കോഴിക്കോട്: ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തില്‍ ആരാധകര്‍ കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറിന്റേയും കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശം. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന പരാതിയിലാണ് പഞ്ചായത്ത് മെസ്സിയുടേയും നെയ്മറിന്റേയും വൈറല്‍ കട്ടൗട്ടുകള്‍ നീക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് പുളളാവൂര്‍ പുഴയില്‍ ലോകകപ്പ് ആവേശം നിറച്ച് കാല്‍പ്പന്താരാധകര്‍ മെസ്സിയുടെ ഭീമന്‍ കട്ടൗട്ട് സ്ഥാപിച്ചത്. കോഴിക്കോട് ചാത്തമംഗലം എന്‍.ഐ.ടിക്ക് സമീപം പുള്ളാവൂരിലെ ചെറുപുഴയ്ക്ക് നടുവിലാണ് 30 അടിക്ക് മുകളിലുളള മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചത്. കട്ടൗട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലോകമെമ്പാടും ശ്രദ്ധനേടിയിരുന്നു. ഫോക്‌സ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുളള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയെത്തി. ഇതിന് മറുപടിയെന്നോണം ബ്രസീല്‍ ആരാധകര്‍ നെയ്മറുടെ കട്ടൗട്ടും പുളളാവൂര്‍ പുഴയില്‍ സ്ഥാപിച്ചിരുന്നു. 40 അടി ഉയരത്തിലുളള കട്ടൗട്ടാണ് ആരാധകര്‍ സ്ഥാപിച്ചത്.

എന്നാല്‍ പരാതിയെ തുടര്‍ന്ന് രണ്ട് കട്ടൗട്ടുകളും നീക്കാനാണ് ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയുടെ പരാതിയെത്തുടര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തിയെന്നും വസ്തുതകള്‍ ബോധ്യപ്പെട്ടതിനാലാണ് കട്ടൗട്ടുകള്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയതെന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍