ബിഹാറിൽ തീവണ്ടി എൻജിൻ മോഷ്ടിച്ചു; കഷണങ്ങളാക്കി കടത്തിക്കൊണ്ടുപോയത് തുരങ്കത്തിലൂടെ
മുസഫർപുർ: ബിഹാറിൽ ട്രയിൻ എൻജിൻ തുരങ്കംവഴി മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി. റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന എൻജിൻ പല ഭാഗങ്ങളാക്കിയാണ് മോഷ്ടാക്കൾ ഘട്ടംഘട്ടമായി കടത്തിയതെന്ന് പോലീസ് പറഞ്ഞു. ബിഹാറിലെ ബെഗുസാരായ് ജില്ലയിലാണ് സംഭവം. മോഷ്ടിച്ച എൻജിൻ ഭാഗങ്ങൾ മുസഫർപുരിനടുത്തുള്ള പ്രഭാത് നഗർ ഏരിയയിൽനിന്ന് പിന്നീട് കണ്ടെത്തി.
ഗർഹാര യാർഡിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന ഡീസൽ എൻജിനാണ് മോഷണം പോയത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ആഴ്ചയാണ് പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നുപേരെ പോലീസ് പിടികൂടിയതായി മുസഫർപുർ റെയിൽവേ സംരക്ഷണ സേന ഇൻസ്പെക്ടർ പി.എസ്. ദുബെ പറഞ്ഞു. എൻജിൻ യാർഡിലേക്ക് മോഷ്ടാക്കൾ ഒരു തുരങ്കം നിർമിച്ച്, അതുവഴിയാണ് മോഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രെയിൻ എൻജിൻ ഭാഗങ്ങൾ മുഴുവനായി പ്രഭാത് നഗറിലെ ആക്രി ഗോഡൗണിൽനിന്ന് കണ്ടെത്തിയത്. ചാക്കുകളിലായി നിറച്ചുവെച്ച നിലയിലായിരുന്നു എൻജിൻ ഭാഗങ്ങൾ. ചക്രങ്ങൾ, എൻജിൻ ഭാഗങ്ങൾ, റെയിൽവേ ഭാഗങ്ങൾ എന്നിവയാണ് കണ്ടെടുത്തത്. ആക്രി ഗോഡൗണിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
നേരത്തേ സ്റ്റീൽ പാലങ്ങളുടെ ഭാഗങ്ങൾ അഴിച്ചു വിറ്റ കേസിലും ഈ മോഷണ സംഘം ഉൾപ്പെട്ടിരുന്നതായി പോലീസ് പറയുന്നു.
