തൃശൂരില്‍ വയോധികന്‍റെ പോക്കറ്റിലിരുന്ന് പൊട്ടിത്തെറിച്ചത് ചൈനീസ് ഫോണ്‍

തൃശൂർ:ചായക്കടയില്‍ വയോധികന്റെ പോക്കറ്റിലിരുന്ന് പൊട്ടിത്തെറിച്ചത് ചൈനീസ് മൊബൈല്‍ കമ്ബനിയായ ഐ ടെല്‍ കമ്ബനിയുടെ ഫോണ്‍.

മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ചായ കുടിക്കാനിരിക്കുന്നതിനിടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ച്‌ വസ്ത്രത്തില്‍ തീ ആളിപ്പടര്‍ന്നത്.

ഒരു വര്‍ഷം മുന്‍പ് വാങ്ങിയതാണ് മൊബൈല്‍ ഫോണ്‍. ആയിരം രൂപയ്ക്കാണ് ഫോണ്‍ വാങ്ങിയത്. ഫോണിന് വാറന്റിയില്ലായിരുന്നുവെന്നാണ് വിവരം.

തൃശൂര്‍ മരോട്ടിച്ചാലില്‍ ഇന്നുരാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഹോട്ടലില്‍ ചായ കുടിക്കാന്‍ ഇരിക്കെ ഷര്‍ട്ടിന്റെ പോക്കറ്റിലിരുന്ന ഫോണ്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളിപ്പടര്‍ന്നെങ്കിലും ഫോണ്‍ പെട്ടെന്ന് പുറത്തെടുത്തു. വസ്ത്രത്തിലെ തീ പെട്ടെന്ന് അണയ്ക്കാനുമായതിനാല്‍ വലിയ പൊള്ളലേല്‍ക്കാതെ ഏലിയാസ് രക്ഷപ്പെട്ടു. ഫോണ്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.

മൂന്നാഴ്ചമുന്‍പ് തൃശൂര്‍ പട്ടിപ്പറമ്ബ് കുന്നത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു മരിച്ചിരുന്നു. ഇതിനു തൊട്ടുമുന്‍പ് കോഴിക്കോട്ട് റെയില്‍വേ കരാര്‍ ജീവനക്കാരനായ ഫാരിസ് റഹ്മാന്റെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച്‌ പൊള്ളലേറ്റിരുന്നു.