നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊന്നു; മാതാപിതാക്കള്‍ പിടിയില്‍

തൊടുപുഴ: ഇടുക്കി കമ്പംമേട്ടില്‍ നവജാത ശിശുവിനെ കഴുത്തുഞെരിച്ചു കൊന്നു. അതിഥി തൊഴിലാളികളായ മാതാപിതാക്കള്‍ നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശികളായ സാധുറാം, മാലതി എന്നിവരാണ് പ്രതികള്‍. ഭാര്യാഭര്‍ത്താക്കന്മാരെന്ന വിധത്തില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം ഏഴാം തീയതിയാണ് സംഭവം നടക്കുന്നത്. കുട്ടി ജനിച്ച ഉടന്‍ മരിച്ചതായാണ് പോലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന സൂചന പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം നടത്തുകയും മാതാപിതാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്.

നാഥുറാമും മാലതിയും നിയമപരമായി വിവാഹിതരായിരുന്നില്ല. നാട്ടില്‍വെച്ച് മാലതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കുടുംബത്തെ ഭയന്ന് ഇവര്‍ കേരളത്തിലേക്ക് തോട്ടംതൊഴിലാളിയായി വരികയായിരുന്നു. ഒരു എസ്‌റ്റേറ്റിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. കെട്ടിടത്തിനു സമീപത്തുള്ള ശുചിമുറിയില്‍വെച്ചാണ് കുഞ്ഞിന് ജന്മംനല്‍കിയത്. അവിടെവെച്ചുതന്നെ കുഞ്ഞിനെ കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന്, കുട്ടി മരിച്ചതായി നാട്ടുകാരെയും പോലീസിനെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

മാലതി ഇപ്പോള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സാധുറാമിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നുതന്നെ രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.