. ഭാര്യയുടെ മൂന്ന് നായ്ക്കള്‍ക്കും ജീവനാംശം നല്‍കണം; ഉത്തരവിട്ട് മുംബൈ കോടതി ..


വിവാഹബന്ധം വേര്‍പെടുത്തിയ യുവാവിനോട് ഭാര്യയുടെ മൂന്ന് വളര്‍ത്തുനായ്ക്കള്‍ക്കും കൂടി ചിലവിന് നല്‍കാന്‍ ഉത്തരവിട്ട് കോടതി. മുംബൈ മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റാണ് ഈ അപൂര്‍വ വിധി പുറപ്പെടുവിച്ചത്. മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് വളര്‍ത്തുമൃഗങ്ങളും ആവശ്യമായണെന്നും തകര്‍ന്ന ബന്ധങ്ങളുടെ മുറിവുകളും വിടവുകളും നികത്താന്‍ വളര്‍ത്തുമൃഗങ്ങള്‍ സഹായിക്കാറുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. 50,000 രൂപയാണ് യുവതിക്കും നായ്ക്കള്‍ക്കുമായി നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് മുംബൈ സ്വദേശിനി ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുത്തത്. സ്വന്തമായി വരുമാനമില്ലെന്നും അസുഖബാധിതയായ തനിക്ക് മൂന്ന് നായ്ക്കളുണ്ടെന്നും ഇവര്‍ക്കും തനിക്കും ജീവിക്കുന്നതിന് വേണ്ട തുക ഭര്‍ത്താവില്‍ നിന്നും അനുവദിച്ച് നല്‍കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. മൂന്ന് റോട്ട്​വീലര്‍ നായകളാണ് ഇവര്‍ക്കുള്ളത്. സ്ത്രീ ഭര്‍ത്താവിനെ പൂര്‍ണമായും ആശ്രയിച്ച് ജീവിച്ചിരുന്നതും പ്രായവും കോടതി പരിഗണിക്കുന്നുവെന്നും അസുഖബാധിത കൂടിയായ സ്ത്രീയ്ക്ക് നായ്ക്കളെ കൂടി പരിപാലിക്കുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീയ്ക്കും നായ്ക്കള്‍ക്കും ചിലവിന് നല്‍കില്ലെന്ന് പറയുന്നത് സാമ്പത്തിക അതിക്രമമാണെന്നും കോടതി വ്യക്തമാക്കി. സ്ത്രീയുടെ ഭര്‍ത്താവ് സാമ്പത്തികമായി മറ്റ് ബാധ്യതകളില്ലാത്തയാളാണെന്നും മാന്യമായി ജീവിക്കുന്നതിനാവശ്യമായ തുക സ്ത്രീക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 

രണ്ട് പെണ്‍മക്കളുടെയും വിവാഹശേഷം 2021ലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായത്. ഇതോടെ ഇയാള്‍ സ്ത്രീയെ മറ്റൊരു നഗരത്തില്‍ പോയി താമസിച്ച് കൊള്ളാനും ജീവിതച്ചിലവ് നല്‍കാമെന്നും വാഗ്ദാനം ചെയ്തു. ഇതനുസരിച്ച് ഇവര്‍ മാറിത്താമസിച്ചുവെങ്കിലും ചിലവിന് ഭര്‍ത്താവ് പണം നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഇടക്കാല ധനസഹായമായി 70,000 രൂപ കോടതി ഇവര്‍ക്ക് അനുവദിച്ചു. അതേസമയം ഗാര്‍ഹിക പീഡനം നടത്തിയെന്ന വാദം യുവതിയുടെ ഭര്‍ത്താവ് നിഷേധിച്ചു. സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം വീട് വിട്ട് പോയതാണെന്നും ഭാര്യ പറയുന്നത് പോലെയുള്ള വരുമാനം തനിക്ക് ഇല്ലെന്നും ബിസിനസ് നഷ്ടമാണെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു. രേഖകള്‍ പരിശോധിച്ചിട്ട് ബിസിനസ് നഷ്ടമാണെന്ന് കാണുന്നില്ലെന്നും അടിസ്ഥാനരഹിതമായ വാദങ്ങളാണ് ഇയാള്‍ ഉയര്‍ത്തുന്നതെന്നും കോടതി വ്യക്തമാക്കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍