പാലക്കാട് പതിനേഴുകാരിയുടെ വിവാഹം; ശിശുക്ഷേമ സമിതി റിപ്പോർട്ട് തേടി..

പാലക്കാട് ചെർപ്പുളശ്ശേരി തൂതയിലെ ക്ഷേത്രത്തിൽ പതിനേഴുകാരിയുടെ വിവാഹം നടന്നെന്ന പരാതിയിൽ ശിശുക്ഷേമ സമിതി പൊലീസിനോടു റിപ്പോർട്ട് തേടി. തൂത സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ പ്രായപൂർത്തിയാകാത്ത മണ്ണാർക്കാട് സ്വദേശിനിയെ വിവാഹം കഴിച്ചെന്ന വിവരത്തെ തുടർന്നാണ് അന്വേഷണം.

ക്ഷേത്രത്തിൽ നൂറിലധികമാളുകളുടെ സാന്നിധ്യത്തിലായിരുന്നു കഴിഞ്ഞമാസം 29 ന് വിവാഹം നടന്നത്. ശിശുക്ഷേമ സമിതിയുടെ നിർദേശപ്രകാരം മണ്ണാർക്കാട് പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നാണ് വിവരം. വധൂവരൻമാരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണു പൊലീസ്. മണ്ണാർക്കാട്, ചെർപ്പുളശേരി പൊലീസ് സ്റ്റേഷനുകളിൽ നിന്നു ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ശിശുക്ഷേമ സമിതി തുടർനടപടികൾ സ്വീകരിക്കും. ജനന സർട്ടിഫിക്കറ്റ് പരിശോധിച്ച് പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നു കണ്ടെത്തിയാൽ വരനും വിവാഹത്തിന് നേരിട്ട് സഹായം നൽകിയവർക്കുമെതിരെ പൊലീസ് കേസെടുക്കും. നാട്ടുകാരില്‍ നിന്നുള്‍പ്പെടെ വിവരം ശേഖരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍