പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുസെപ്തംബര്‍ അഞ്ചിന് വോട്ടെടുപ്പ്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിഞ്ഞുകിടന്ന പുതുപ്പള്ളി സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ സെപ്തംബര്‍ എട്ടിന്. പുതുപ്പള്ളി ഉള്‍പ്പെടെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആഗസ്റ്റ് 17 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. ആഗസ്റ്റ് 18 ന് നാമനിര്‍ദ്ദേശ പത്രികയുടെ സൂഷ്മ പരിശോധന നടക്കും. ആഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി.

കേരളത്തിന് പുറമേ ജാര്‍ഖണ്ഡിലെ ധൂമ്രി, ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പൂര്‍ മണ്ഡലങ്ങള്‍, പശ്ചിമ ബംഗാളിലെ ധൂപ്ഗുരി, ഉത്തര്‍പ്രദേശിലെ ഗോസി, ഉത്തരാഖണ്ഡിലെ ഭാഗേശ്വര്‍ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.

ഇതിനകം തന്നെ കോണ്‍ഗ്രസും സിപിഐഎമ്മും പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് ആലോചനകള്‍ ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മനേയും സിപിഐഎം സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസിനേയുമാണ് പ്രതീക്ഷിക്കുന്നത്. ഉപതിരഞ്ഞെടുപ്പൊരുങ്ങള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് ഇന്ന് ബൂത്ത് ചുമതലക്കാരുടെ ശില്‍പ്പശാല സംഘടിപ്പിച്ചിരുന്നു. മണ്ഡലത്തിലെ 8 പഞ്ചായത്തുകളുടെ ചുമതല മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ക്കും ഐഎന്‍ടിയുസി ഭാരവാഹികള്‍ക്കുമുള്‍പ്പടെ വീതിച്ചു നല്‍കി. അരനൂറ്റാണ്ടോളം ഉമ്മന്‍ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലം നിലനിര്‍ത്താനുള്ള തയാറെപ്പുകളിലാണ് കോണ്‍ഗ്രസ്.