വന്ദേ ഭാരതിന് നേരെ കല്ലേറ്; ഒരാൾ ആർപിഎഫിൻ്റെ കസ്റ്റഡിയിൽ

വടകര: മാഹിയിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ ആർപിഎഫിൻ്റെ കസ്റ്റഡിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ ആർപിഎഫ് ചോദ്യം ചെയ്യുകയാണ്. തലശ്ശേരിക്കും മാഹിക്കും ഇടയില്‍വെച്ചുണ്ടായ കല്ലേറിൽ സി എട്ട് കോച്ചിന്റെ ചില്ലുകളാണ് തകര്‍ന്നത്. പൊട്ടിയ ചില്ല് അകത്തേക്ക് തെറിച്ചുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ പതിനാറിന് ഉച്ചയ്ക്ക് 2.30 നാണ് കാസര്‍ഗോഡ് നിന്നും ട്രെയിന്‍ പുറപ്പെട്ടത്. 3.43 നും 3.49 നും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. നല്ല ശബ്ദത്തോടെയാണ് ചില്ലു തകര്‍ന്നതെന്നും യാത്രക്കാര്‍ പറഞ്ഞു.

രാജ്യത്ത് ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലെന്ന് റെയിൽവേ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ട്രെയിൻ സർവീസുകൾ നേരിടുന്ന സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടുന്നതായിരുന്നു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് നൽകിയ റിപ്പോർട്ട്. വന്ദേ ഭാരത് ഉൾപ്പടെയുള്ള ട്രെയിനുകൾക്കുനേരെ സമീപകാലത്ത് ആക്രമണം വർദ്ധിക്കുന്നത് റിപ്പോർട്ടിലെ കണ്ടെത്തലുകളെ ശരിവെക്കുന്നു. വന്ദേ ഭാരത് ട്രെയിനിന് നേരെ മൂന്ന് തവണയാണ് ആക്രമണം ഉണ്ടായത്.

വടക്കൻ ജില്ലകളിൽ മറ്റ് ട്രെയിൻ സർവീസുകൾക്ക് നേരെയും ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. എലത്തൂരിൽ ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീവെപ്പുണ്ടായതിനെ തുടർന്ന് മൂന്നു പേരാണ് മാസങ്ങൾക്ക് മുൻപ് മരിച്ചത്. കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിലാണ് ട്രെയിനുകൾക്ക് നേരെ ഇതുവരെ നടന്ന ആക്രമങ്ങളിൽ അധികവും. 20 മാസത്തിനിടെയുണ്ടായ 55 ആക്രമണങ്ങൾ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന കണക്കാണെന്ന് ആർപിഎഫ് കേന്ദ്ര രഹസ്യന്വേഷണ വിഭാഗത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍