ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഛത്തീസ്ഗഢ് കോണ്‍ഗ്രസിന്; ടൈംസ് നൗ സര്‍വേ

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ ഇപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ- ഇ ടി ജി സര്‍വേ. 90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 51 മുതല്‍ 59 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

ബിജെപിക്ക് 27 മുതല്‍ 35 സീറ്റുകള്‍ വരെ മാത്രമേ നേടാനാവൂ. മറ്റുള്ളവര്‍ രണ്ട് മുതല്‍ ആറ് സീറ്റ് വരെ നേടും. കോണ്‍ഗ്രസ് 42.30 ശതമാനം വോട്ട് നേടുമ്പോള്‍ ബിജെപിക്ക് 39.3 ശതമാനം വോട്ടാണ് ലഭിക്കുകയെന്നും സര്‍വേയില്‍ പറയുന്നു.

നവംബർ 7, 17 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

പഠാനില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് സ്ഥാനാര്‍ത്ഥി. ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദിയോ അംബികാപൂരില്‍ മത്സരിക്കും.

രാജ്‌നന്ദ്ഗാവില്‍ പാര്‍ട്ടി ഗിരീഷ് ദേവാങ്കനെയാണ് മത്സരിപ്പിക്കുന്നത്. ബിജെപി നേതാവും മുന്‍ സംസ്ഥാന മുഖ്യമന്ത്രിയുമായ രമണ്‍ സിങ്ങാണ് എതിര്‍ സ്ഥാനാര്‍ത്ഥി. ബിജാപൂരില്‍ നിന്ന് വിക്രം മാണ്ഡവി, ബസ്തറില്‍ നിന്ന് ലഖേശ്വര്‍ ബാഗേല്‍, ചിത്രകോട്ടില്‍ നിന്ന് ദീപക് ബൈജി, കെ ചവീന്ദ്ര കര്‍മ്മ ദന്തേവാഡ എന്നിവരെ മത്സരിപ്പിക്കും.