കോഴിക്കോട് തടമ്പാട്ടുതാഴത്ത് സുഹൃത്തിനെ യുവാവ് കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ട് കൊന്നു. വേങ്ങേരി സ്വദേശി അബ്ദുല്‍ മജീദാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ സുഹൃത്തായ ലാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 31ന് അര്‍ധരാത്രി പുതുവര്‍ഷാഘോഷത്തിനിടെയായിരുന്നു കൊലപാതകം. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ലാലു ഇങ്ങനെ ചെയ്തതെന്നും പൊലീസ് പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് അബ്ദുല്‍ മജീദിന്‍റേത് വീണുമരണമല്ല, അസ്വാഭാവികതയുണ്ടെന്ന് തെളിഞ്ഞത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ അബ്ദുല്‍ മജീദിനെ തള്ളിയിടുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റാണ് ഇയാള്‍ മരിച്ചത്. അബദ്ധത്തില്‍ വീണുമരിച്ചതാണെന്നാണ് ഒപ്പമുണ്ടായിരുന്ന മറ്റ് നാലു സുഹൃത്തുക്കള്‍ ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്.