ആളുമാറി അറസ്റ്റ്, ചെയ്യാത്ത കുറ്റത്തിന് യുവാവ് ജയിലില്‍ കിടന്നത് നാലു ദിവസം

മലപ്പുറം: മലപ്പുറം വെളിയംകോട് കോടതി വിധി നടപ്പാക്കാന്‍ പൊലിസിന്റെ ആളുമാറി അറസ്റ്റ്. പൊന്നോനിയിലാണ് സംഭവം. ഗള്‍ഫിലുള്ള വടക്കേപ്പുറത്ത് അബൂബക്കറിന് പകരം അറസ്റ്റിലായത് ആലുങ്ങല്‍ അബൂബക്കര്‍.പൊലിസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. നാല് ദിവസമാണ് ഇയാള്‍ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടന്നത്. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ആയിഷാബി എന്ന യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. 
വടക്കേപ്പുറത്ത് അബൂബക്കര്‍ എന്നയാള്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്.എന്നാല്‍ പൊലിസ് അറസ്റ്റ് ചെയ്തത് അബൂബക്കര്‍ ആലുങ്ങല്‍ എന്നയാളെയാണ്. 

ഇരുവരുടെയും പിതാവിന്റെ പേരുകള്‍ ഒരേ പോലെയായതാണ് പൊലിസിനും ആശയക്കുഴപ്പമുണ്ടാകാന്‍ കാരണമെന്നാണ് പൊലിസ് പറയുന്നത്. മാത്രമല്ല, അറസ്റ്റിലായ അബൂബക്കറും ഭാര്യയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്റെ ഭാര്യ നല്‍കിയ പരാതിയാണെന്ന് കരുതി അബൂബക്കര്‍ പൊലിസിനോട് സഹകരിക്കുകയും ചെയ്തു. പൊലിസ് വീട്ടില്‍ വന്ന് അബൂബക്കറാണോ എന്ന് ചോദിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ പിതാവിന്റെ പേര് ഒരുപോലെയാണെങ്കിലും വീട്ടുപേരില്‍ വ്യത്യാസമുണ്ടെന്ന് താന്‍ പൊലിസിനോട് പറഞ്ഞിരുന്നെന്നും യുവാവ് പറയുന്നു. പൊലിസ് അത് മുഖമിലക്കെടുത്തില്ലെന്നും തിടുക്കപ്പെട്ട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തുവെന്നും അബൂബക്കര്‍ പറഞ്ഞു.

കോടതി നാല് ലക്ഷം രൂപ പിഴയും ആറുമാസം തടവ് ശിക്ഷയും വിധിച്ചു. തുടര്‍ന്ന് തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. കഴിഞ്ഞ നാലുദിവസം ജയിലില്‍ കഴിയുകയും ചെയ്തു. എന്നാല്‍ സംശയം തോന്നിയ അബൂബക്കറിന്റെ ബന്ധുക്കള്‍ പൊലിസ് സ്‌റ്റേഷനിലെത്തി രേഖകള്‍ പരിശോധിച്ചപ്പോഴാണ് ആളുമാറിയതാണെന്ന് മനസിലായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍