വിവാഹ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
വളാഞ്ചേരി: ഹിന്ദു മാട്രിമോണിയൽ സൈറ്റുകളിൽ സുദീപ്, അഭിലാഷ് എന്നീ പേരുകൾ. മുസ്‌ലിം വിവാഹ സൈറ്റുകളിലെത്തിയാൽ സിയാദ്, അഫ്സൽ. ക്രിസ്ത്യൻ സൈറ്റുകളിലെങ്കിൽ അലക്സാകും. ഇങ്ങനെ മതംനോക്കാതെ വിവാഹത്തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ യുവാവ് ഒടുവിൽ പോലീസിന്റെ വലയിലായി. എറണാകുളം തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശി അയ്യപ്പദാസാണ് (33) മതേതര വിവാഹത്തട്ടിപ്പിനൊടുവിൽ അറസ്റ്റിലായത്.
വിവിധ മതങ്ങളുടെ മാട്രിമോണിയൽ സൈറ്റുകളിൽ പലപേരുകളിലാണ് ഇയാൾ വിവാഹപരസ്യം നൽകിയിരുന്നത്. പട്ടാള ഉദ്യോഗസ്ഥനാണെന്ന് വ്യാജ പ്രൊഫൈലുണ്ടാക്കിയായിരുന്നു തട്ടിപ്പ്.
കാടാന്പുഴ പിലാത്തറയിൽ താമസിക്കുന്ന യുവതിയുടെ പരാതിയെത്തുടർന്നാണ് ഇയാളെ അറസ്റ്റുചെയ്യുന്നത്. ഇവരിൽനിന്ന് ഒന്നരലക്ഷം രൂപ തട്ടിയെടുത്തതിനുപുറമേ, ഒരുമിച്ച് താമസിക്കാനെന്നപേരിൽ ടി.വി.യും വാഷിങ്‌മെഷീനും വാങ്ങിപ്പിക്കുകയുംചെയ്തിരുന്നു.
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ സിയാദ് എന്നപേരിൽ മുസ്‌ലിംസ്ത്രീയെ വിവാഹംചെയ്ത് ജീവിക്കുകയായിരുന്നു ഇയാൾ.
താനൂർ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നിർദേശാനുസരണം കാടാമ്പുഴ പോലീസ് ഇൻസ്പെക്ടർ കെ.സി. വിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അയ്യപ്പദാസിനെ അറസ്റ്റുചെയ്തത്.
വിവാഹബന്ധം വേർപെടുത്തി വീണ്ടും വിവാഹത്തിന് താത്പര്യമുള്ള സ്ത്രീകളാണ് പ്രധാനമായും ഇയാളുടെ ഇരകൾ. പത്തുസ്ത്രീകളിൽനിന്ന് സ്വർണവും പണവും തട്ടിയതായി പ്രതിതന്നെ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
മാരാരിക്കുളത്തെ യുവതിയിൽനിന്ന് അഞ്ചുലക്ഷം രൂപയും പാലക്കാട് അലനെല്ലൂരിലെ അവിവാഹിതയായ യുവതിയിൽനിന്നും ചാവക്കാട്ടെ വിധവയിൽനിന്നും പത്തുലക്ഷം രൂപവീതവും തട്ടിയെടുത്തു. മാനന്തവാടിയിലെ യുവതിയിൽനിന്ന് 1,32,000 രൂപയും തട്ടിയെടുത്തതായി പരാതിയുണ്ട്.
ഇയാൾ പിടിയിലായതറിഞ്ഞ് ഒട്ടേറെപ്പേർ മുന്നോട്ടുവന്നെങ്കിലും നാണക്കേട് ഭയന്ന് പരാതിയില്ലെന്നുപറഞ്ഞ് പലരും തിരിച്ചുപോയതായി പോലീസ് അറിയിച്ചു.
എസ്.ഐ. ശ്രീകാന്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, രാജേഷ്, അജീഷ്, സിവിൽ പോലീസ് ഓഫീസർ ശരണ്യ എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റുചെയ്ത പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍