സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കം; ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ: നാലുപേർകൂടി അറസ്റ്റിൽ
വൈത്തിരി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ആയുധങ്ങളുമായി ഗുണ്ടാസംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടിയ സംഭവത്തിൽ നാലുപേർകൂടി അറസ്റ്റിൽ.
മലപ്പുറം സ്വദേശികളായ അരീക്കോട്, മൂർക്കനാട്, നടുത്തൊടിക വീട്ടിൽ ഹാരിസ് (29), അരീക്കോട്, കരിക്കാടൻ വീട്ടിൽ ഷറഫുദ്ദീൻ (38), കരിക്കാടൻ വീട്ടിൽ ഷിഹാബുദീൻ (35), ഉരങ്ങാട്ടേരി, കാരാത്തോടി വീട്ടിൽ ഷഫീർ (35) എന്നിവരാണ് പിടിയിലായത്.
ലക്കിടിയിൽനിന്നാണ് വൈത്തിരി പോലീസ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി. ആറുപേരെ ശനിയാഴ്ചതന്നെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
വെള്ളിയാഴ്ച രാവിലെ പൊഴുതന പെരുങ്കോടയിലായിരുന്നു ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ. മലപ്പുറം സ്വദേശിയായ ശിഹാബിൽനിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയിൽനിന്ന് സ്വർണം തട്ടിയെടുത്തതിലുള്ള വിരോധമാണ് ഏറ്റുമുട്ടലിനുപിന്നിൽ.
സ്വർണംതട്ടിയത് ചോദിക്കാൻ മലപ്പുറത്തുനിന്നെത്തിയ ശിഹാബും കൂട്ടാളികളും റാഷിദും കൂട്ടാളികളും തമ്മിലാണ് ഏറ്റുമുട്ടിയത്. കാറിൽ പിന്തുടർന്നായിരുന്നു ആക്രമണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍