ഉള്ള്യേരിയില്‍ ഹോം നഴ്സ് ചമഞ്ഞ് മോഷണം; യുവതി പിടിയിൽ.
ഉള്ള്യേരി: ഉള്ള്യേരിയില്‍ ഹോം നഴ്സായി ജോലിക്കെത്തി സ്വര്‍ണ്ണമാല മോഷ്ടിച്ച് മുങ്ങിയ യുവതി പിടിയിലായി. പാലക്കാട് കൊടുമ്പി പടിഞ്ഞാറെ പാവോടി ജി. മഹേശ്വരി( 42) യെയാണ് അത്തോളി പോലീസ് പിടികൂടിയത്. കോഴിക്കോടിനെ കൂടാതെ പാലക്കാട് , തൃശ്ശൂര്‍ ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ ഇവര്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു.
മെയ് 15 നാണ് ഇവര്‍ ഉള്ള്യേരി ചീര്‍ക്കോളി രാഘവന്‍ നായരെ പരിചരിക്കാന്‍ ബാലുശ്ശേരി സ്വകാര്യ ഏജന്‍സി വഴി ഇവര്‍ വീട്ടിലെത്തിയത്. സംഭവം നടന്ന ദിവസം രാവിലെ 11 മണിയോടെ രാഘവന്‍ നായരുടെ ഭാര്യ ജാനുഅമ്മയുടെ മുടി കറുപ്പിക്കുന്നതിന് മഹേശ്വരി ഡൈ ചെയ്ത് കൊടുത്തിരുന്നു. സ്വര്‍ണ്ണമാലയില്‍ കറുപ്പായാല്‍, സ്വര്‍ണത്തിന്റെ നിറം മങ്ങുമെന്ന് പറഞ്ഞ് ജാനു അമ്മയയുടെ മാല അഴിച്ച് വയ്പ്പിക്കുകയും, അതുകഴിഞ്ഞ് ജാനുഅമ്മ തൊട്ടടുത്ത തറവാട്ടുവീട്ടില്‍ പോകുകയും ചെയ്തു. ജാനു അമ്മ തിരിച്ചെത്തിയപ്പോഴേക്കും, മാല അലമാരയില്‍ നിന്നും പ്രതി കൈക്കലാക്കിശേഷം, ഒരുബന്ധു വരുന്നുണ്ടെന്നും, കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ പോയി അരമണിക്കൂര്‍ കൊണ്ട് വരാമെന്നും പറഞ്ഞ് മുങ്ങി. എന്നാല്‍ സമയം കഴിഞ്ഞിട്ടും, മഹേശ്വരി തിരിച്ചെത്തായതോടെ വീട്ടുകാര്‍ അത്തോളി പോലീസില്‍ നല്‍കുകയായിരുന്നു.
പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇന്ന് ഉച്ചയോടെ കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലേക്ക് തന്ത്രപരമായി ഇവരെ പോലീസ് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. മോഷണം മാത്രം ലക്ഷ്യമിട്ട് ഫാസിലബീബി, തങ്കം എന്നിങ്ങനെ വ്യാജ പേരുകളിലും ഇവര്‍ പല സ്ഥലങ്ങളില്‍ ജോലിചെയ്ത് മോഷണം നടത്തിയതായി പോലീസ് പറഞ്ഞു.കൂടാതെ നാലോളം ഫോണ്‍ മ്പറും ഇവര്‍ ഉപയോഗിച്ചുവരുന്നു. പ്രതിയെ പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു. സി.ഐ ഇ.അനൂപ്, എസ്ഐ എം.കെ. സുരേഷ്‌കുമാര്‍, ധന്യ, ഹരിദാസന്‍, ഷിജു, പ്രസാദ്, ഡ്രൈവര്‍ പ്രവീണ്‍ തുടങ്ങിയവരാണ് അന്വേഷണത്തിന് നേതൃത്വം കൊടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍