കേരളത്തിലെ 131 ഗ്രാമങ്ങള്‍ പരിസ്ഥിതിലോലം; കെട്ടിടനിര്‍മാണത്തിനടക്കം നിയന്ത്രണങ്ങള്‍ വരും

ന്യൂഡല്‍ഹി: ഉരുള്‍പൊട്ടല്‍ വന്‍ദുരന്തത്തിനിടയാക്കിയ വയനാട്ടിലെ 13 വില്ലേജുകളടക്കം കേരളത്തിലെ 9993.7 ചതുരശ്രകിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോലമേഖലയായി ശുപാര്‍ശചെയ്ത് കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കി. പശ്ചിമഘട്ടം കടന്നുപോകുന്ന കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട് എന്നീ ആറുസംസ്ഥാനങ്ങളിലെ പരിസ്ഥിതിലോലപ്രദേശങ്ങളെക്കുറിച്ചുള്ള കരട് വിജ്ഞാപനമാണ് ജൂലായ് 31-ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം പുറത്തിറക്കിയത്.

കേരളത്തിലെ 12 ജില്ലകളിലെ 131 ഗ്രാമങ്ങള്‍ പട്ടികയിലുണ്ട്. വയനാട്ടിലെ മാനന്തവാടി, വൈത്തിരി എന്നീ താലക്കൂകളിലെ 13 വില്ലേജുകള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. ജനങ്ങള്‍ക്ക് 60 ദിവസത്തിനുള്ളില്‍ അഭിപ്രായങ്ങള്‍ അറിയിക്കാം. ഇതുകൂടി കണക്കിലെടുത്തായിരിക്കും അന്തിമവിജ്ഞാപനം.

പശ്ചിമഘട്ടസംരക്ഷണത്തിനായി ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശകളനുസരിച്ച് 2014-ല്‍ പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചാംവട്ടം വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ അഭിപ്രായവ്യത്യാസമുയര്‍ത്തിയതിനാലാണ് അന്തിമവിജ്ഞാപനം വൈകുന്നത്.

കേരളത്തിലെ 9993.7 ചതുരശ്രകിലോമീറ്റര്‍ പരിസ്ഥിതിലോലപ്രദേശത്തില്‍ 9107 ചതുരശ്രകിലോമീറ്റര്‍ വനഭൂമിയും 886.7 ചതുരശ്രകിലോമീറ്റര്‍ വനേതരഭൂമിയുമാണ്. ആലപ്പുഴയും കാസര്‍കോടുമൊഴികെ 12 ജില്ലകളിലെ 131 ഗ്രാമങ്ങള്‍ പരിസ്ഥിതിലോലമാണ്. കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡിന്റെ വെബ്സൈറ്റില്‍ വില്ലേജ്തലത്തിലുള്ള വിവരം ലഭിക്കും.

വിജ്ഞാപനത്തില്‍പ്പെട്ട ജില്ലകളും താലൂക്കുകളും

കേരളത്തിലെ 12 ജില്ലകളിലെ 131 ഗ്രാമങ്ങളിലാണ് പരിസ്ഥിതിലോല പ്രദേശങ്ങളുള്ളത്. വയനാട് ജില്ലയിലെ പേരിയ, തിരുനെല്ലി, തോണ്ടര്‍നാട്, തൃശ്ശിലേരി, കിടങ്ങനാട്, നൂല്‍പ്പുഴ, അച്ചൂരാനം, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നീ ഗ്രാമങ്ങള്‍ പട്ടികയിലുണ്ട്.

നിയന്ത്രണങ്ങള്‍

ഖനനത്തിന് സമ്പൂര്‍ണ നിരോധനം: മണല്‍ഖനനം ഉള്‍പ്പടെയുള്ള എല്ലാ ഖനനങ്ങള്‍ക്കും നിരോധനമുണ്ട്. നിലവിലുണ്ടായിരുന്ന ഖനനങ്ങള്‍ അന്തിമവിജ്ഞാപനമിറങ്ങി അഞ്ചുവര്‍ഷത്തിനുള്ളിലോ ഖനനക്കരാര്‍ കാലാവധി അവസാനിക്കുമ്പോഴോ, ഇതിലേതാണോ ആദ്യം വരുന്നത് അതിനനുസരിച്ച് നിര്‍ത്തണം

വീടുകളുടെ അറ്റകുറ്റപ്പണി, വിപുലീകരിക്കല്‍, നവീകരണം തുടങ്ങിയവയ്ക്ക് തടസ്സമില്ല

പരിസ്ഥിതി ആഘാതപഠനം അനുസരിച്ചേ പുതിയ ജലവൈദ്യുതപദ്ധതികള്‍ അനുവദിക്കൂ

വസ്തുവില്‍ക്കാന്‍ തടസ്സമില്ല.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍