മുണ്ടക്കൈ ദുരന്തം, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: കേരള മുസ്‌ലിം ജമാഅത്ത്
കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി. എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള കേരള മുസ്‌ലിം ജമാഅത്ത് കഴിയാവുന്ന എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൻ്റെ കൃത്യമായ ചിത്രം ഇനിയും തെളിഞ്ഞിട്ടില്ല. ദുരിതബാധിതരുടെ സമഗ്രമായ പുനരധിവാസം നമ്മുടെയെല്ലാം വലിയ ഉത്തരവാദിത്തമാണെന്നും സർക്കാറിനൊപ്പം എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരിത മേഖല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പ്രതിസന്ധിയിൽ കേരള സർക്കാരിൻറെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും സന്നദ്ധ സംഘടനകളുെട പ്രവർത്തനവും ഏറെ ആശ്വാസമാണെന്നും ഖലീൽ അൽ ബുഖാരി പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ പ്രതിസന്ധിയെ അതിജയിക്കാന്‍ ഒന്നിച്ചു നില്‍ക്കുന്നത് എടുത്തുപറയേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മന്ത്രിമാരായ എ കെ രാജൻ, മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ , കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി ഖലീൽ ബുഖാരി കൂടിയാലോചന നടത്തി. കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ. അലി അബ്ദുള്ള, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, മജീദ് കക്കാട്, കെ ഒ അഹ്‌മദ്കുട്ടി ബാഖവി, സെക്രട്ടറി എസ്. ശറഫുദ്ദീൻ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബശീർ സഅദി, ജനറൽസെക്രട്ടറി ലത്തീഫ് കാക്കവയൽ തുടങ്ങിയവരും ഖലീൽ അൽ ബുഖാരി ഒപ്പമുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍