ആസിയയുടെ മരണം; കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം, പൊലീസില്‍ പരാതി നല്‍കും


ആലപ്പുഴ: ആലപ്പുഴയില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആസിയയുടെ മരണത്തില്‍ സംശയവുമായി ബന്ധുക്കള്‍. ആസിയയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ധാരാളം മുറിവുകള്‍ ഉണ്ടായിരുന്നതായി ആസിയയുടെ മാതാവ് പറഞ്ഞു. ഭര്‍തൃ വീട്ടുകാര്‍ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച രാത്രി വീടിന്റെ കിടപ്പുമുറിയിലെ ജനലിലാണ് ആസിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആസിയയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ താങ്ങാനാവാത്ത മാനസിക വിഷമത്തില്‍ മരണത്തെ പുല്‍കുന്നുവെന്ന് ആസിയ ഇംഗ്ലീഷില്‍ എഴുതിയ ആത്മഹത്യ കുറിപ്പാണ് വീട്ടില്‍ നിന്നും കണ്ടെത്തിയത്. ആസിയയുടെ വിവാഹത്തിന് നാല് മാസം മുമ്പായിരുന്നു പിതാവ് മരണപ്പെട്ടത്. വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ആസിയയുടെ ജീവന്‍ നഷ്ടമായിരുന്നു. വിരല്‍ അടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. പിതാവിന്റെ മരണത്തിലെ മനോവിഷമത്തില്‍ ആയിരുന്നു ആസിയ എന്ന് ബന്ധുക്കള്‍ പറയുന്നു.

ഡെന്റല്‍ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ആസിയ. മൂവാറ്റുപുഴയില്‍ താമസിച്ച് ജോലി ചെയ്തുവരുന്ന ആസിയ ആഴ്ച്ചയില്‍ ഒരു ദിവസമാണ് ഭര്‍തൃവീട്ടില്‍ വരുന്നത്. ഇന്നലെ ഭര്‍ത്താവും മാതാപിതാക്കളും പുറത്ത് പോയി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് ഭര്‍ത്താവ്.