പത്തനംതിട്ടയിൽ മരിച്ച പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിൽ ചെന്ന് പീഡിപ്പിച്ചതിന് 18 കാരനായ സഹപാഠി അറസ്റ്റിൽ


പത്തനംതിട്ട: പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്ന് കണ്ടെത്തിയ സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശി എ.അഖിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഹപാഠിയുടെ കുറ്റസമ്മതത്തിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസ് ചോദ്യം ചെയ്യലിൽ ലൈം​ഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് സഹപാഠി മൊഴിനൽകിയിരുന്നു.

ഇയാൾക്ക് 18 വയസും 6 മാസവും ആയെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് എത്തിയിരുന്നതെന്നും മൊഴി നൽകി. പ്രതിയെ വെള്ളിയാഴ്ച വൈകിട്ടോ ശനിയാഴ്ച രാവിലെയോ കോടതിയിൽ ഹാജരാക്കും.
മരണപ്പെട്ട 17 കാരിയായ പെൺകുട്ടിയുടെ ​ഗർഭസ്ഥ ശിശുവിന്റെ പിതൃത്വം തെളിയിക്കുന്നതിനായി ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളും പുരോ​ഗമിക്കുകയാണ്. ഇതിനായി പ്രതിയുടെ രക്തസാമ്പിൾ പൊലീസ് ശേഖരിച്ചിരുന്നു.

പെൺകുട്ടിയുടെ ആരോ​ഗ്യനില മോശമായത് ആത്മഹത്യാശ്രമത്തിന് പിന്നാലെയാണെന്നാണ് പൊലീസ് നി​ഗമനം. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിൽ നടന്ന പരിശോധനയിൽ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണമെന്നും അധ്യാപികയായി കാണാനുള്ള അമ്മയുടെ ആ​ഗ്രഹം സാധിക്കാതെ പോയതിലുള്ള വിഷമവും കുറിപ്പിൽ പങ്കുവയ്ക്കുന്നുണ്ട്.

പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിൽ കഴിഞ്ഞിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. ഇതോടെയാണ് പെൺകുട്ടി അഞ്ചുമാസം ​ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെയാണ് സംഭവത്തിൽ പോക്സോ വകുപ്പ് ചുമത്തി വിശദമായ അന്വേഷണം നടത്തിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍