വിദ്യാർഥിനിക്കു നേരെ ആക്രമണം: കുറുവ സംഘമെന്ന് സംശയം


ആലപ്പുഴ ∙ കുറുവ സംഘത്തിന്റെ ഭീതി പിടിവിടാതെ നിൽക്കുമ്പോൾ നഗരത്തിലെ വീട്ടിൽ ഇന്നലെ രാത്രിയുണ്ടായ മോഷണശ്രമവും പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയെ ആക്രമിച്ചതും ജനങ്ങളെ നടുക്കി. ആലപ്പുഴ–തണ്ണീർമുക്കം റോഡിൽ കൈചൂണ്ടിക്ക് വടക്ക് കറുകയിൽ പള്ളിക്ക് സമീപത്തെ വീട്ടിലാണ് രാത്രി എട്ടരയോടെ മോഷണ ശ്രമവും അക്രമവും അരങ്ങേറിയത്. പ്രദേശത്ത് വൻ പൊലീസ് സംഘം പരിശോധന തുടങ്ങി.

സംഭവത്തെക്കുറിച്ച് കുട്ടിയുടെ അമ്മ പറയുന്നതിങ്ങനെ: വൈകിട്ട് 7 മുതൽ ഒന്നര മണിക്കൂറോളം പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു. ട്യൂഷൻ കഴിഞ്ഞെത്തിയ മകൾ ടോർച്ചുമായി മുകളിലത്തെ നിലയിൽ കുളിക്കാൻ പോയി. തിരികെ ഗോവണി വഴി ഇറങ്ങി വന്നപ്പോൾ പെട്ടെന്നാണ് ഒന്നിൽ കൂടുതൽ പേരുള്ള സംഘം കഴുത്തിൽ കയറി പിടിച്ചത്. ടോർച്ച് വച്ച് അവരെ തല്ലാൻ ശ്രമിച്ചപ്പോൾ അവർ കയ്യിൽ പിടിച്ചു തിരിക്കുകയും മാന്തുകയും ചെയ്തു. മകളുടെ ഇടത് കയ്യിൽ മുറിവേറ്റു. കുട്ടി തലയടിച്ച് താഴെ വീണു. മകളുടെ കരച്ചിൽ കേട്ട് താഴത്തെ മുറിയിലുണ്ടായിരുന്ന താനും ഇളയ മകനും ഓടിയെത്തിയപ്പോൾ അക്രമികൾ അടുക്കള വാതിൽ തുറന്നു രക്ഷപ്പെട്ടിരുന്നു. കൊണ്ടുപോകാൻ എടുത്ത നിലവിളക്ക് വയ്ക്കുന്ന തളിക പോലുള്ളവ മേശപ്പുറത്ത് ഉപേക്ഷിച്ചാണ് സംഘം കടന്നത്.

വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായ ഭർത്താവ് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഡ്യൂട്ടിയിലായിരുന്നു. ഭർത്താവ് വരുന്നതിനു മുൻപു തന്നെ നാട്ടുകാർ മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉടൻ തന്നെ പൊലീസും എത്തി. അതേസമയം വീടുകൾ ഏറെയുള്ള പ്രദേശത്ത് രാത്രി വൈകുന്നതിനു മുൻപേ കുറുവ സംഘം വരാനുള്ള സാധ്യത കുറവാണെന്നു പൊലീസ് പറഞ്ഞു. എങ്കിലും സംഘത്തെ കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണെന്നു നോർത്ത് ഇൻസ്പെക്ടർ എം,കെ.രാജേഷ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍