'സ്‌കൂളുകളിൽ സ്‌ട്രോബെറി ക്വിക്ക് മയക്കുമരുന്ന്'; പ്രചാരണം വ്യാജം | Fact Check


സ്കൂൾക്കുട്ടികളെ ലക്ഷ്യമിട്ട് പുതിയ ലഹരിമരുന്ന് എത്തിയിരിക്കുന്നു എന്ന പേരിൽ ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. 'സ്ട്രോബെറി ക്വിക്ക്' എന്ന പേരിൽ പിങ്ക് നിറത്തിൽ ടെഡിബിയറിന്റെ രൂപത്തിലുള്ള ഇവയുടെ ചിത്രം ഉൾപ്പടെയാണിത്. ഏറെ അപകടകരിയായ ലഹരിമരുന്നാണ് ഇതെന്ന മുന്നറിയിപ്പും സന്ദേശത്തിൽ ഉണ്ട്."
 
അന്വേഷണം

സന്ദേശത്തിൽ പറയുന്ന വിവരങ്ങൾ ഉപയോഗിച്ച് കീ വേർഡ് സർച്ച് ചെയ്തതിൽനിന്നു പല ലോക രാജ്യങ്ങളിലും ഇത് നേരത്തെ വൈറലായിരുന്നതായി കണ്ടു. തുടർന്ന്, പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ബന്ധപ്പെട്ട അധികൃതരും വ്യക്തമാക്കിയിരുന്നു. വിശദമായ അന്വേഷണത്തിൽ 2007 മുതൽ ഈ സന്ദേശം പ്രചരിക്കുന്നതായി കണ്ടെത്തി. അമേരിക്കയിലാണ് ഇത് ആദ്യമായി പ്രചരിച്ചത്. ഈ സന്ദേശം വ്യാജമാണെന്ന് യു.എസ്. അധികൃതർ അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

2018-ൽ ഈ സന്ദേശം നൈജീരിയയിലും വൈറലായിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്.'' സ്‌ട്രോബെറി ക്രിസ്റ്റൽ മെത്ത്/ സ്‌ട്രോബെറി ക്വിക്ക്' മിഠായി എന്ന തരത്തിൽ കുട്ടികൾക്ക് നൽകുന്നതായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല' എന്നായിരുന്നു നാഷണൽ ഡ്രഗ് ലോ എൻഫോഴ്സ്മെന്റ് ഏജൻസി വക്താവ് ജോനാ അച്ചെമ അന്താരാഷ്ട്ര മാധ്യമമായ ആഫ്രിക്ക ചെക്കിനോട് പ്രതികരിച്ചത് .

https://africacheck.org/fact-checks/meta-programme-fact-checks/alarming-message-about-nigerian-schoolkids-eating-new

ലഹരിമരുന്ന് അടങ്ങിയ 'സ്‌ട്രോബെറി മെത്ത്' അല്ലെങ്കിൽ 'സ്‌ട്രോബെറി ക്വിക്ക്' സ്‌കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നുവെന്ന വൈറൽ പ്രചാരണം വ്യാജമാണെന്ന് അരുണാചൽ പ്രദേശ് പോലീസ് വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തിരുന്നു. ദി പ്രിൻറ് ഉൾപ്പടെയുള്ള മാധ്യമങ്ങൾ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

https://theprint.in/india/no-truth-behind-spread-of-strawberry-meth-candy-among-arunachal-children-police/2474006/

2007-ൽ, പ്രശസ്ത ബ്രാൻഡായ നെസ്‌ക്വിക്കിന്റെ പേരിലാണ് 'സ്‌ട്രോബെറി ക്വിക്ക്' എന്ന ഈ തട്ടിപ്പ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കുട്ടികളെ ആകർഷിക്കുന്നതിനായി ലഹരിമരുന്ന് വ്യാപാരികൾ മെത്താംഫെറ്റാമൈനിൽ രുചിയും നിറവും ചേർക്കുന്നുണ്ടെന്നുമായിരുന്നു സന്ദേശം. ഇമെയിൽ വഴിയായിരുന്നു ഈ പ്രചാരണത്തിന്റെ തുടക്കം. പിന്നീട് ചില മാധ്യമങ്ങളും ഈ സന്ദേശം വാർത്തയാക്കി.

യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമമായ സ്‌നോപ്സ് ഈ പ്രചാരണം വ്യാജമാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഡി.ഇ.എ., വൈറ്റ് ഹൗസ് ഓഫീസ് ഓഫ് നാഷണൽ ഡ്രഗ് കൺട്രോൾ പോളിസി അധികൃതരിൽ നിന്നടക്കം ഈ വിഷയത്തിൽ പ്രതികരണം തേടിയ ശേഷമായിരുന്നു ഇത്.

https://www.nsopes.com/fact-check/strawberry-quick-methamphetamine-warning/

ഞങ്ങൾ എല്ലാം പരിശോധിച്ചു, ഒന്നും കണ്ടെത്തിയില്ല. ഇതൊരു യഥാർത്ഥ കാര്യമല്ല; നല്ല ഉദ്ദേശ്യത്തോടെ ആരോ ചെയ്തതാകാം ഇതെന്ന് ഞാൻ കരുതുന്നു' എന്ന് ഡി.ഇ.എ. ഉദ്യോഗസ്ഥൻ മൈക്കൽ സാൻഡേഴ്സ് പറഞ്ഞതായാണ് സ്‌നോപ്‌സിന്റെ റിപ്പോർട്ടിൽ ഉദ്ധരിച്ചിരിക്കുന്നത്.

വാസ്തവം

സ്‌കൂൾ കുട്ടികളെ ലക്ഷ്യമിട്ട് മിഠായി രൂപത്തിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ല. 2007 മുതൽ ലോകത്തെ പലഭാഗങ്ങളിലായി പ്രചരിക്കുന്ന സന്ദേശമാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍