പ്രഭാത വാർത്തകൾ
2025 ഏപ്രിൽ 30 ബുധൻ
1200 മേടം 17 രോഹിണി
1446 ദുൽഖഅദ് 02
◾ പഹല്‍ഗാമിലെ ഭീകാരക്രമണത്തിന് തിരിച്ചടിക്കാന്‍ സൈന്യങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ സേനാമേധാവിമാര്‍ അടക്കം പങ്കെടുത്ത ഉന്നത തല യോഗത്തിന് ശേഷമാണ് പ്രതികരണം. യോഗത്തില്‍ പ്രതിരോധ മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവും പങ്കെടുത്തു.
◾ ജമ്മുവിലെ അഖ്നൂരില്‍ ഇന്ത്യന്‍ പോസ്റ്റ് ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പ്പ്. പര്‍ഗ്വാള്‍ രാജ്യാന്തര അതിര്‍ത്തിയിലാണ് പ്രകോപനം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി ഇന്ത്യന്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം.
◾ ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷ സാധ്യതയില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യയുമായും പാക്കിസ്ഥാനുമായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സംസാരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പക് പ്രധാനമന്ത്രി ശഹബാസ് ഷരീഫ് എന്നിവരെ നേരിട്ട് വിളിച്ചാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ചര്‍ച്ച നടത്തിയത്. സംഘര്‍ഷം ഒഴിവാക്കണമെന്നും ഏത് തരത്തിലുള്ള മധ്യസ്ഥത വഹിക്കാനും യുഎന്‍ ഒരുക്കമാണെന്നും സെക്രട്ടറി ജനറല്‍ അറിയിച്ചു. എന്നാല്‍ യുഎന്‍ ആവശ്യത്തോട് ഇരു രാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.
◾ ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് കര്‍ണാടകയിലെ മംഗളൂരുവിനടുത്ത് കുടുപ്പു കല്ലുട്ടിയില്‍ ആള്‍ക്കൂട്ടം മലയാളി യുവാവിനെ തല്ലിക്കൊന്നു. വയനാട് പുല്‍പ്പള്ളി സാന്ദീപനി കുന്നിലെ മുച്ചിക്കാടന്‍ കുഞ്ഞായിയുടെ മകന്‍ അഷ്റഫ് (36) ആണ് കൊല്ലപ്പെട്ടത്. അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാളെന്നും ഇയാള്‍ക്ക് നാടുമായും ബന്ധുക്കളുമായും കാര്യമായി ബന്ധമില്ലെന്നുമാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
◾ പുലിപ്പല്ലുമാലയുടെ ഉറവിടം അന്വേഷിക്കാന്‍ റാപ്പര്‍ വേടനെ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ട് കോടതി. ശ്രീലങ്കന്‍ വംശജനായ വിദേശ പൗരനില്‍ നിന്ന് സമ്മാനമായി കിട്ടിയ പല്ല് പുലിപ്പല്ലായിരുന്നെന്ന് അറിയില്ലെന്നാണ് റാപ്പര്‍ വേടന്‍ വനം വകുപ്പിനോടും കോടതിയോടും പറഞ്ഞത്. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് വേടനെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്.
◾ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി വെള്ളിയില്‍ ലോക്കറ്റ് പണിയാന്‍ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്ന് ജ്വല്ലറി ഉടമ. വിയ്യൂര്‍ സരസ ജ്വല്ലറിയിലാണ് ലോക്കറ്റ് നിര്‍മ്മിച്ചത്. പുലിപ്പല്ലിലാണ് വെള്ളികെട്ടി നല്‍കിയതെന്ന് അറിയില്ലെന്ന് സരസ ജ്വല്ലറി ഉടമ സന്തോഷ് കുമാര്‍ പറഞ്ഞു. പുലിപ്പല്ലില്‍ വെള്ളി പൊതിയാന്‍ കൊണ്ടുവന്നത് വേടനല്ലെന്നും എട്ടു മാസങ്ങള്‍ക്ക് മുമ്പാണ് ലോക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.
◾ അറസ്റ്റിലായ റാപ്പ് ഗായകന്‍ വേടന് പിന്തുണയുമായി മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസും ഗായകന്‍ ഷഹബാസ് അമനും. വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള വേടന്റെ കലാവിപ്ലവം തുടരട്ടെയെന്നാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. വേടന്‍ ഇവിടെ വേണമെന്നും ഇന്ന് വിശദമായി എഴുതാമെന്നും വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ടെന്നുമാണ് ഷഹബാസ് അമന്‍ കുറിച്ചത്.
◾ കേന്ദ്രമന്ത്രി സുരേഷ് ഗോപി പുലിപ്പല്ല് മാല ഉപയോഗിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. പുലിപ്പല്ലുമാല ഉപയോഗിച്ച കേസില്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി നടപടി നേരിടുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിക്കെതിരെ ഇത്തരത്തില്‍ ഒരു പരാതി. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം എന്നാണ് പരാതിക്കാരന്റെ ആവശ്യം. ഐഎന്‍ടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ആണ് പരാതി നല്‍കിയത്.
◾ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മെയിലിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
◾ വിഴിഞ്ഞം സ്വപ്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് പ്രതിപക്ഷനേതാവിനെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. പ്രതിപക്ഷം തുറന്നുകാട്ടിയതോടെയാണ് സര്‍ക്കാരും ബിജെപിയും ചേര്‍ന്ന് പിണറായി സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കുവാന്‍ നടത്തിയ നീക്കം പൊളിഞ്ഞതെന്നും പദ്ധതിയുടെ ശില്പി എന്ന നിലയില്‍ വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരു നല്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
◾ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയുടെ വായ്പ ബാധ്യത വര്‍ധിപ്പിച്ചാണ് ശമ്പളം ഒന്നിച്ചു കൊടുക്കാന്‍ സാധിച്ചതെന്നും 50 കോടി ഓവര്‍ ഡ്രാഫ്റ്റ് ഉണ്ടായിരുന്നത് നൂറു കോടിയാക്കി മാറ്റിയെന്നും മുന്‍ ഗതാഗതമന്ത്രി ആരോപിച്ചു. ഇപ്പോള്‍ വരുമാനം ലഭിക്കുന്ന പദ്ധതികളെല്ലാം താന്‍ തുടങ്ങി വെച്ചതാണെന്നും കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തുന്നത് ആ വരുമാനമാണെന്നും ആന്റണി രാജു അവകാശപ്പെട്ടു.
◾ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഷീലാ സണ്ണിയെ കുടുക്കിയ വ്യാജലഹരിക്കേസില്‍ ഷീലയുടെ മരുമകളുടെ സഹോദരിയെ പ്രതിയാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കാലടി സ്വദേശി ലിവിയാ ജോസിന് ഷീലാ സണ്ണിയോടുള്ള വൈരാഗ്യമാണ് വ്യാജലഹരി ബാഗില്‍ വയ്ക്കുന്നതിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍.
◾ കണ്ണൂര്‍ ജില്ല ഡെപ്യൂട്ടി കളക്ടര്‍ക്ക് സസ്പെന്‍ഷന്‍. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട നടപടികളില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ ഡെപ്യൂട്ടി കളക്ടര്‍ സിറോഷ് പി. ജോണിനെ സസ്പെന്‍ഡ് ചെയ്തത്. സ്ഥലംമാറ്റം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതെന്നാണ് വിവരം.
◾ പാലക്കാട് മീന്‍വല്ലം തുടിക്കോട് ആദിവാസി കോളനിയില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. സഹോദരങ്ങളായ ഏഴും നാലും ആറും വയസുള്ള പ്രദീപ്, പ്രതീഷ്, രാധിക എന്നിവരാണ് മരിച്ചത്. തുടിക്കോട് സ്വദേശി പ്രകാശിന്റെയും അനിതയുടെയും രണ്ട് മക്കളാണ് പ്രതീഷ്,പ്രദീപ് എന്നിവര്‍. പ്രകാശന്റെ സഹോദരിയുടെ മകളാണ് രാധിക. വീടിന്റെ 200 മീറ്റര്‍ അടുത്തുള്ള ആളുകള്‍ അധികം കടന്നുചെല്ലാത്ത ചിറയിലാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രോമത്തില്‍ തൊടാന്‍ ബിജെപിക്ക് സാധിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ തൊട്ടവന്റെ കൈവെട്ടിയില്ലെങ്കില്‍ ഈ രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം ഉണ്ടാവില്ലെന്നും എന്നാല്‍ താന്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയല്ലെന്നും സുധാകരന്‍ പറഞ്ഞു. ഹെഡ്ഗേവാര്‍ പേരു വിവാദത്തെ തുടര്‍ന്ന് രാഹുലിനെതിരെയുള്ള ബിജെപിയുടെ കൊലവിളി രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ ജനകീയ പ്രതിരോധത്തിലായിരുന്നു സുധാകരന്റെ പ്രസംഗം.
◾ ലഹരിക്കെതിരായ വിദ്യാര്‍ത്ഥികളുടെ സൂംബ ഡാന്‍സിന് മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട് നല്‍കാനുള്ള നീക്കം വിവാദത്തില്‍. കുട്ടികളെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ടീ ഷര്‍ട്ട് പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന കെപി.എസ്.ടിഎ ആവശ്യപ്പെട്ടു . ഇന്നത്തെ മെഗാ സൂംബക്കുള്ള ടി ഷര്‍ട്ട് പുറത്തിറക്കിയത് വിദ്യാഭ്യാസ മന്ത്രിയാണ്.
◾ ലൊക്കേഷന്‍ സ്‌കെച്ചിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍. പത്തനംതിട്ട കുരമ്പാല വില്ലേജ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരന്‍ ജയപ്രകാശ് ആണ് പിടിയിലായത്. ലൊക്കേഷന്‍ സ്‌കെച്ചിന് 1000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് ഇടപെടല്‍. കഴിഞ്ഞ ദിവസം മറ്റൊരു സര്‍ട്ടിഫിക്കറ്റിനായി ഇയാള്‍ പരാതിക്കാരുടെ കയ്യില്‍ നിന്നും 1500 രൂപ കൈക്കൂലി വാങ്ങിയിരുന്നു.
◾ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ചങ്ങനാശ്ശേരി എന്‍എസ്എസ് മിഷന്‍ ആശുപത്രിയില്‍ എത്തിയാണ് സുകുമാരന്‍ നായരെ കണ്ടത്. കോട്ടയത്തെ പൊതു പരിപാടി കഴിഞ്ഞ് മടങ്ങു വഴിയാണ് മുഖ്യമന്ത്രി സുകുമാരന്‍ നായരെ കാണാന്‍ എത്തിയത്.
◾ ബിജെപി നേതാവ് വി വി രാജേഷിനെതിരെ പോസ്റ്റര്‍ പതിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. നാഗരാജ്, മോഹന്‍, അഭിജിത് എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്ന് പേരും ബിജെപി പ്രവര്‍ത്തകരാണ്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ അരിസ്റ്റോ രാജേഷാണ് പോസ്റ്റര്‍ ഒട്ടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയത്.
◾ ലഹരി ഉപയോഗത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ നിര്‍മാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നല്‍കി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. അഭിനേതാക്കളേക്കാള്‍ സാങ്കേതിക പ്രവര്‍ത്തകരാണ് ലഹരി കൂടുതലായി ഉപയോഗിക്കുന്നതെന്ന് സജി നന്ത്യാട്ട് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഉണ്ണികൃഷ്ണന്‍ പരാതി നല്‍കിയത്.
◾ സംവിധായകന്‍ ഷാജി എന്‍. കരുണിന് വിട നല്‍കി സാംസ്‌കാരിക കേരളം. സിനിമാ- സാംസ്‌കാരിക മേഖലയില്‍ നിന്നും നിരവധി പേര്‍ വഴുതക്കാട് കലാഭവനില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ഇന്നലെ വൈകീട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടന്നു.
◾ ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് പരാതിക്കാരിയായ വനിതാ നിര്‍മ്മാതാവ് സാന്ദ്ര തോമസ്. നേതാവ് യുദ്ധം ജയിച്ചതുപോലെയാണ് തനിക്കിപ്പോള്‍ തോന്നുന്നതെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇപ്പോള്‍ സമാധാനമുള്ള അവസ്ഥയിലാണ് താനുള്ളതെന്നും സിനിമാ ഇന്‍ഡസ്ട്രിയിലെ ഉന്നതര്‍ക്കെതിരെയാണ് താന്‍ പരാതി നല്‍കിയതെന്നും പരാതിക്കാരി പറഞ്ഞു.
◾ അതിരപ്പിള്ളി പദ്ധതിക്ക് ആരോപിക്കപ്പെടുന്ന ദോഷങ്ങളില്ലെന്ന് കെഎസ്ഇബി. ദീര്‍ഘകാലമായി കെഎസ്ഇബിയുടെ പരിഗണനയിലുള്ള ജലവൈദ്യുത പദ്ധതിയാണ് 163 മെഗാവാട്ട് ഉത്പാദനശേഷിയുള്ള അതിരപ്പിള്ളി പദ്ധതി. ഏറ്റവും കുറച്ചുമാത്രം വനഭൂമിക്ക് നാശമുണ്ടാക്കുന്ന പദ്ധതിയാണ് അതിരപ്പിള്ളിയില്‍ വിഭാവനം ചെയ്തിരുന്നതെന്നാണ് കെഎസ്ഇബി വിശദീകരണം.
◾ മോശം സന്ദേശം നല്‍കുന്ന സിനിമകള്‍ കാണുന്നതില്‍ നിന്ന് കുട്ടികളെ വിലക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ. സമൂഹത്തെ കാര്‍ന്നുതിന്നുന്ന രോഗമായി ലഹരി ഉപയോഗം മാറിയെന്നും ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. ലഹരി ഉപയോഗിക്കരുതെന്ന് പ്രസംഗിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും ലഹരി വിപത്തിനെതിരെ സന്നദ്ധപ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ മാനന്തവാടി കാട്ടിക്കുളത്ത് രണ്ട് ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കര്‍ണാടക ആര്‍ടിസി ബസും ടൂറിസ് ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രണ്ട് ബസിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റു. 25 ഓളം പേരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
◾ ജഡ്ജിമാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ആര്‍ എസ് എസ് സൈദ്ധാന്തികനും തുഗ്ലക് എഡിറ്ററുമായ എസ് ഗുരുമൂര്‍ത്തി്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രീയക്കാരാണെന്നും മിക്കവരും രാഷ്ട്രീയക്കാരുടെ കാലില്‍ വീണാണ് ഈ പദവികള്‍ നേടുന്നതെന്നും ആര്‍ എസ് എസ് സൈദ്ധാന്തികന്‍ അഭിപ്രായപ്പെട്ടു. കഴിവ് കൊണ്ടല്ല ഇവര്‍ ജഡ്ജിമാര്‍ ആയതെന്നും ഗുരുമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.
◾ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ പങ്കുവച്ച ട്വീറ്റ് കോണ്‍ഗ്രസ് പിന്‍വലിച്ചു. ബിജെപിയുടെ ശക്തമായ പ്രചാരണത്തിന് പിന്നാലെയാണ് സമൂഹമാധ്യമമായ എക്സിലെ പോസ്റ്റ് പിന്‍വലിച്ചത്. ഉത്തരവാദിത്തം കാട്ടേണ്ട സമയത്ത് പ്രധാനമന്ത്രിയെ കാണുന്നില്ലെന്നാണ് കോണ്‍ഗ്രസ് എക്സിലെ കുറിപ്പില്‍ വിമര്‍ശിച്ചത്. തലയില്ലാത്ത ചിത്രത്തില്‍ പ്രധാനമന്ത്രി മോദിയുടേതിന് സമാനമായ വസ്ത്രധാരണം നടത്തിയ ഉടലിന്റെ ചിത്രമാണ് പങ്കുവെച്ചത്. ഗായബ് എന്നും ഫോട്ടോയില്‍ തലയ്ക്ക് മുകളില്‍ കുറിച്ചിരുന്നു. ഈ പോസ്റ്റ് വലിയ തോതില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പിആര്‍ ഏജന്റുമാരാണ് കോണ്‍ഗ്രസെന്ന് ബിജെപി പ്രചാരണം തുടങ്ങിയത്. ഇതോടെ രാത്രി വൈകി ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്നും കോണ്‍ഗ്രസ് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
◾ പാര്‍ട്ടി ലൈനില്‍ നിന്ന് മാറി പഹല്‍ഗാം ആക്രമണത്തില്‍ പ്രതികരിച്ചാല്‍ നേതാക്കള്‍ക്കെതിരെ പദവി നോക്കാതെ നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പാര്‍ട്ടി പിസിസികള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിക്കെതിരായ എക്‌സ് ഹാന്‍ഡിലിലെ വിമര്‍ശനം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് കെസി വേണുഗോപാലിന്റെ നടപടി.
◾ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളടക്കം 26 പേരെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ തനിക്ക് ബന്ധമില്ലെന്ന് സിപ് ലൈന്‍ ഓപറേറ്റര്‍ മുസമ്മില്‍ എന്‍ഐഎയോട് പറഞ്ഞതായി വിവരം. സിപ് ലൈനില്‍ കയറുന്ന സഞ്ചാരികളെ പ്രാര്‍ത്ഥന ചൊല്ലിയാണ് വിടാറുള്ളതെന്നും വെടിയൊച്ചയും, പ്രാര്‍ത്ഥനയുമായി ബന്ധമില്ലെന്നും മുഹമ്മില്‍ വ്യക്തമാക്കിയതായും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു. വെടിവയ്പ് തുടര്‍ന്നപ്പോള്‍ പ്രദേശത്ത് നിന്ന് മറ്റുള്ളവരെ പോലെ താനും ഓടിപ്പോയെന്നും മുസമ്മിലിന്റെ മൊഴിയില്‍ പറയുന്നു.
◾ പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ബീഹാര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. 26കാരനായ സുനില്‍ എന്നയാളെയാണ് ആര്‍മി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. പാകിസ്ഥാനി വനിതയുമായി നടത്തിയ വാട്ട്സ് ആപ്പ് ചാറ്റിനെക്കുറിച്ചുള്ള പരിശോധനക്കൊടുവിലാണ് ഈ വിവരം ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. മിലിട്ടറി ഏരിയയെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ഇയാള്‍ പാകിസ്ഥാനി വനിതയ്ക്ക് കൈമാറിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പാകിസ്ഥാനി വനിത ഇയാള്‍ക്ക് പണം നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
◾ ഇന്ത്യന്‍ കരസേനയുമായി ബന്ധപ്പെട്ട സെറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള നീക്കം തകര്‍ത്തതായി കരസേന. ശ്രീനഗര്‍ ,റാണികേത് എന്നിവിടങ്ങളിലെ ആര്‍മി പബ്ലിക് സ്‌കൂള്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള നീക്കമാണ് തകര്‍ത്തത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഐ ഒ കെ ഹാക്കര്‍ എന്ന സംഘമാണ് നീക്കം നടത്തിയത്. ഇന്ത്യന്‍ വ്യോമസേനയുമായി ബന്ധപ്പെട്ട സൈറ്റും ഹാക്ക് ചെയ്യാന്‍ ശ്രമം നടത്തി. നാല് സൈറ്റുകളും തിരികെ പിടിച്ചതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു.
◾ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ പൗരന്മാരെ നാടുകടത്താനുള്ള കേന്ദ്ര നടപടിയില്‍ പ്രതികരിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. സ്ത്രീകളുടെയും വയോധികരുടെയും കാര്യത്തില്‍ അനുഭാവപൂര്‍ണമായ നടപടി വേണമെന്ന് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.
◾ വാഹനാപകടത്തില്‍പ്പെടുന്നവരെ ചികിത്സിക്കുന്നതിനായി 'കാഷ്ലെസ്' പദ്ധതി രൂപവത്കരിക്കുന്നതില്‍ കാലതാമസം നേരിടുന്നതെന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി..ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടും കേന്ദ്രം നിര്‍ദേശം പാലിക്കുകയോ സമയംനീട്ടണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് കോടതി വിമര്‍ശിച്ചു.
◾ രാജ്യസുരക്ഷയ്ക്കായി ചാര സോഫ്റ്റ്വെയര്‍ പെഗാസസ് ഉപയോഗിക്കുന്നത് തെറ്റല്ലെന്ന് സുപ്രീംകോടതി. രാജ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും പെഗാസസ് പോലെ വിവരം ചോര്‍ത്താനുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ഇതിന്റെ ഭാഗമായി കാണാമെന്നും സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ ആരുടെയെങ്കിലും സ്വകാര്യത ലംഘിക്കുന്ന തരത്തില്‍ ഇത് ഉപയോഗിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിംഗ് എന്നിവരുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി.
◾ കാനഡയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്ക് കാര്‍ണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി. വിജയത്തിന് മാര്‍ക്ക് കാര്‍ണിക്കും ലിബറല്‍ പാര്‍ട്ടിക്കും അഭിനന്ദനങ്ങള്‍ എന്നാണ് മോദി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതിനും കാര്‍ണിയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മോദി കുറിച്ചു.
◾ അമേരിക്കയിലെ ഡയറി ഫാമുകളില്‍ H5N1 പക്ഷിപ്പനി വ്യാപിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ധര്‍. 2024 മാര്‍ച്ച് മുതല്‍ തുടങ്ങിയ വ്യാപനം ആയിരത്തോളം കന്നുകാലികളില്‍ പടരുകയും എഴുപത് മനുഷ്യരില്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
◾ വ്യാപാരത്തിനിടെ ഡോളറിനെതിരെ ശക്തമായ നില കൈവരിച്ച് രൂപ. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയര്‍ന്ന് 84.96 ആയി. 2025ല്‍ ഡോളറിനെതിരെ രൂപയുടെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. വിദേശ ഫണ്ടുകളുടെ വരവ് കൂടിയതും ആഭ്യന്തര സാമ്പത്തിക ഘടങ്ങള്‍ അനുകൂലമായതുമാണ് രൂപയുടെ മുന്നേറ്റത്തിന് കാരണം.
◾ ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷകനായ ശുഭാന്‍ഷു ശുക്ല ഉള്‍പ്പെടുന്ന നാലംഗ സംഘം ബഹിരാകാശ നിലയത്തിലേക്ക യാത്ര ചെയ്യുന്ന ആക്‌സിയം 4 ന്റെ വിക്ഷേപണം മെയ് 29ന് രാത്രി പത്തരയ്ക്ക്. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യാക്കാരനായ ശുഭാന്‍ഷു ശുക്ല ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകതയാണ് ഈ ദൗത്യത്തിനുള്ളത്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റായിരിക്കും വിക്ഷേപണ വാഹനം. സ്പേസ് എക്സിന്റെ തന്നെ ഡ്രാഗണ്‍ പേടകമാണ് യാത്രാ വാഹനം.
◾ ഭീകരവാദം ആസൂത്രണം ചെയ്യുന്നതിനും പിന്തുണയ്ക്കുന്നതിനും ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍. ഇന്ത്യ പാകിസ്ഥാനില്‍ ഒരു ഭീകര ശൃംഖല നടത്തുകയാണെന്നും സാധാരണക്കാരെയും സൈന്യത്തെയും ലക്ഷ്യമിടാന്‍ ഭീകരര്‍ക്ക് സ്ഫോടക വസ്തുക്കളും ഉപകരണങ്ങളും നല്‍കുകയാണെന്നും ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഏപ്രില്‍ 25ന് ജേലത്തില്‍ നിന്ന് ഇന്ത്യന്‍ പരിശീലനം ലഭിച്ച ഒരു ഭീകരനെ അറസ്റ്റ് ചെയ്തതുവെന്നും അഹമ്മദ് ഷരീഫ് അവകാശപ്പെട്ടു. ഇന്ത്യയുടെ ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദത്തിന്റെ വ്യക്തമായ തെളിവാണ് ഇതെന്നും അഹമ്മദ് ഷരീഫ് ആരോപിച്ചു.
◾ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 14 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 9 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
◾ 2,000 കോടി രൂപ മൂല്യമുള്ള, ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍-മാള്‍ ഓഫ് മസ്‌കറ്റ് ഇനി മലയാളി കമ്പനിയായ ലുലു ഗ്രൂപ്പിന് കീഴിലുള്ള ലുലു ഹോള്‍ഡിംഗ്‌സിന്റെ നിയന്ത്രണത്തില്‍. ഒമാന്‍ സര്‍ക്കാരിന് കീഴിലെ സോവറിന്‍ ഫണ്ടായ തമാനി ഗ്ലോബലുമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ സംബന്ധിച്ച് കരാര്‍ ഒപ്പുവെച്ചു. ഒമാനിലെ റീട്ടെയില്‍ രംഗത്ത് ലുലു ഗ്രൂപ്പിന്റെ സാന്നിധ്യം ഏറെ വര്‍ധിപ്പിക്കുന്നതാണ് ഈ കൈമാറ്റം. തമാനി ഗ്ലോബല്‍ പദ്ധതിയുടെ സ്ട്രാറ്റജിക് അഡൈ്വസറായി പ്രവര്‍ത്തിക്കും. ഷോപ്പിംഗ് രംഗത്ത് വൈവിധ്യങ്ങള്‍ ഏറെ ഒരുക്കിയിട്ടുള്ള മാള്‍ ഓഫ് മസ്‌കറ്റിന്റെ വിസ്തീര്‍ണം 20 ലക്ഷം ചതുരശ്ര അടിയാണ്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പുറമെ ഒമാന്‍ അക്വേറിയം, നോവ സിനിമാസ് തുടങ്ങി 200 ല്‍ അധികം സ്ഥാപനങ്ങള്‍ മാളില്‍ പ്രവര്‍ത്തിക്കും. ജിസിസി റീട്ടെയില്‍ വിപണിയില്‍ സാന്നിധ്യം വ്യാപിപ്പിക്കുകയാണ് ലൂലു ഗ്രൂപ്പ്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 116 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണുള്ളത്. യുഎഇയില്‍ 43, സൗദി അറേബ്യയില്‍ 25, ഒമാനില്‍ 21, ഖത്തറില്‍ 11, കുവൈത്തിലും ബഹ്‌റൈനിലും എട്ട് എന്നിങ്ങനെയാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍. ഇതിനു പുറമെ ഗള്‍ഫില്‍ 102 എക്‌സ്പ്രസ് സ്റ്റോറുകളും 22 മിനി മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
◾ ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ദി പ്രൊട്ടക്ടര്‍' റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്ത്. മെയ് 16നാണ് ചിത്രത്തിന്റെ റിലീസ്. അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യു നിര്‍മ്മിച്ച് ജി.എം മനു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ദി പ്രൊട്ടക്ടര്‍. 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന ഷൈനിന്റെ ചിത്രമാണ് പോസ്റ്ററിലുണ്ടായിരുന്നത്. സഹ സംവിധായകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളില്‍ നിന്നും നായക നടനിലേക്ക് ചുവടു മാറ്റിയ ഷൈന്‍ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളില്‍ സിനിമകളില്‍ എത്തിയിട്ടുണ്ട്. ഇക്കുറിയും നായക വേഷത്തില്‍ ഞെട്ടിക്കാനാണ് താരത്തിന്റെ വരവ് എന്നാണ് സൂചന. തലൈവാസല്‍ വിജയ്, മൊട്ട രാജേന്ദ്രന്‍, സുധീര്‍ കരമന, മണിക്കുട്ടന്‍, ശിവജി ഗുരുവായൂര്‍, ബോബന്‍ ആലംമൂടന്‍, ഉണ്ണിരാജ, ഡയാന, കാജല്‍ ജോണ്‍സണ്‍, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്റണിയാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
◾ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ചിത്രം 2026 ജൂണ്‍ 25ന് തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എന്‍ടിആര്‍ നീല്‍ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. അസാധാരണത്വമുള്ള തിരക്കഥയാണ് ചിത്രത്തിന്റേതെന്നും ഇതിനു മുന്‍പ് അത്തരത്തിലൊന്ന് ഇന്ത്യന്‍ സിനിമയില്‍ കണ്ടിട്ടില്ലെന്നുമാണ് നേരത്തെ നിര്‍മ്മാതാവ് രവി ശങ്കര്‍ പറഞ്ഞത്. അന്തര്‍ദേശീയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സലാറിന് ശേഷമെത്തുന്ന പ്രശാന്ത് നീല്‍ ചിത്രത്തിന്റെ റിലീസ് 2026 സംക്രാന്തിക്ക് ആണ്. രുക്മിണി വസന്തിനൊപ്പം ടൊവിനോ തോമസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ ആറ് എയര്‍ബാഗിന്റെ സുരക്ഷ മാരുതിയുടെ എല്ല വാഹനങ്ങള്‍ക്കും ഈ വര്‍ഷം തന്നെ നല്‍കുമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ. യാത്രക്കാര്‍ക്ക് കുടുതല്‍ സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായി എല്ലാ മോഡലുകളുടേയും ബേസ് വേരിയന്റുകള്‍ മുതല്‍ ആറ് എയര്‍ബാഗുകള്‍ നല്‍കും. അടുത്തിടെയാണ് ചെറു കാറുകളായ ഓള്‍ട്ടോ കെ10, വാഗണ്‍ ആര്‍, ഈക്കോ, ബ്രെസ, സെലേറിയോ തുടങ്ങിയ വാഹനങ്ങളുടെ ബേസ് വേരിയന്റുകള്‍ മുതല്‍ 6 എയര്‍ബാഗ് മാരുതി നല്‍കിയത്. എന്നാല്‍ ബലേനോ, ഫ്രോങ്സ്, ഇഗ്നിസ്, എര്‍ട്ടിഗ, എക്സ്എല്‍ 6, എസ്പ്രസോ തുടങ്ങിയ മോഡലുകളില്‍ ഇപ്പോള്‍ ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമാണ് ആറ് എയര്‍ബാഗിന്റെ സുരക്ഷ. ഈ വര്‍ഷം തന്നെ ഈ വാഹനങ്ങളിലും ആറ് എയര്‍ബാഗുകള്‍ നല്‍കുമെന്നാണ് മാരുതി പറയുന്നത്. ഇന്ത്യയില്‍ ഇറങ്ങുന്ന കാറുകള്‍ക്കെല്ലാം ആറ് ബാഗിന്റെ സുരക്ഷ നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. ആറ് എയര്‍ബാഗുകള്‍ എത്തുന്നതോടെ വാഹനങ്ങളുടെ വിലയിലും വര്‍ധനവു വരും എന്നാണ് പ്രതീക്ഷിക്കുന്നത്.
◾ അദ്ധ്വാനിക്കുന്നവരുടെ വിയര്‍പ്പിന്റെയും, ജീവിതം കയ്പ്പുനീരു മാത്രം സമ്മാനിച്ചിട്ടുള്ളപ്പോഴും, മറ്റുള്ളവരുടെ കണ്ണീരില്‍ ഈറനണിയുന്ന കണ്ണുകളുള്ള മനുഷ്യ സ്നേഹികളുടെയും, ആരെയും ചൂഷണം ചെയ്യാന്‍ ഒട്ടും മട
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍