തിരിച്ചടി തുട‌ർന്ന് ഇന്ത്യ; പാക് പ്രധാനന​ഗരങ്ങളിലെല്ലാം ആക്രമണം

ഇന്ത്യയ്ക്കുനേരെ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച പാക്കിസ്ഥാനു ശക്തമായ തിരിച്ചടി. തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ ഇന്ത്യ കനത്ത ആക്രമണം തുടരുകയാണ്. പുലർച്ചെ ജമ്മുവിൽ പാക്ക് പ്രകോപനത്തെ തുടർന്ന് തുടർച്ചയായി അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ സമ്പൂർണ ബ്ലാക്ഔട്ട് പ്രഖ്യാപിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ച ഇന്ത്യ പാക്കിസ്ഥാന്റെ ഡ്രോണുകൾ തകർത്തു.

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വസതിയുടെ 20 കിലോമീറ്റർ അകലെ വൻ സ്ഫോടനം നടന്നിരുന്നു. പാക്കിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥർ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ആക്രമണം നടത്തിയെന്നാണ് സൂചന.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, കടുത്ത പ്രകോപനം തുടരുകയാണ് പാകിസ്ഥാൻ. മിസൈലുകൾക്കും ഡ്രോണുകൾക്കും പുറമെ യുദ്ധവിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തു. എന്നാൽ ഇവയെല്ലാം ഇന്ത്യൻ സേന വെടിവച്ചിട്ടു. പാക് യുദ്ധവിമാനങ്ങളും ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാകിസ്താന്റെ എഫ് 16, 2 ജെ എസ് 17 വിമാനങ്ങൾ ഇന്ത്യ പ്രത്യാക്രമണത്തിൽ തകര്‍ത്തതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ നിർമിത ജെറ്റ് വിമാനമാണ് എഫ് 16.

പാകിസ്ഥാൻ വ്യോമസേനയുടെ പ്രധാന സേനാ കേന്ദ്രമായ സർഗോധ വ്യോമതാവളത്തിൽ നിന്നാണ് എഫ്-16 പറന്നുയർന്നത്. സർഗോധ വ്യോമതാവളത്തിന് സമീപം ഇന്ത്യൻ എസ്എഎം (സർഫേസ്-ടു-എയർ മിസൈൽ) യുദ്ധവിമാനം വെടിവച്ചിട്ടതായാണ് വിവരം. പാകിസ്ഥാന്‍റെ മുൻനിര വ്യോമതാവളമാണ് സർഗോധ. രാജ്യത്തെ ഏറ്റവും ശക്തമായ പ്രതിരോധ സംവിധാനമുള്ള വ്യോമതാവളങ്ങളിൽ ഒന്നാണിത്. പഞ്ചാബ് പ്രവിശ്യയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1971 ന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഇത്രയും വഷളാകുന്നത് ഇതാദ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍