ആവശ്യപ്പെട്ട സ്ഥലത്ത് നിർത്തിയില്ല.. KSRTC പ്രീമിയം ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ച് യുവതി:സംഭവം കോഴിക്കോട്
കോഴിക്കോട്: കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചു തകർത്ത് യുവതി. സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടത് നിരാകരിച്ചതിന്റെ പേരിലാണ് കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു പൊട്ടിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തെ സ്റ്റോപ്പിൽ ബസ് നിർത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ ഇവിടെ സ്റ്റോപ്പില്ലാത്തതിനാൽ ബസ് നിർത്താൻ കഴിയില്ലെന്ന് ഡ്രൈവറും കണ്ടക്ടറും അറിയിച്ചു.
ഇതോടെ യുവതി ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടയിൽ യുവതി രംഗം ചിത്രീകരിക്കാനും ശ്രമം നടത്തി. തർക്കത്തിനൊടുവിൽ ഗ്ലാസ് ബ്രേക്കിങ് ഹാമർ ഉപയോഗിച്ച് മുൻവശത്തെ ഡോറിന്റെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു. മൂന്ന് ദിവസം മുൻപായിരുന്നു സംഭവം നടന്നത്. ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കാൻ യു സ്റ്റോപ്പ് ദി വെഹിക്കിൾ എന്നെല്ലാം യുവതി പറയുന്നതും സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വാഹനം നിർത്താനാവില്ലെന്ന് ജീവനക്കാർ പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
ഒടുവിൽ ഗ്ലാസ് അടിച്ചു പൊട്ടിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി. ബസിന് കേടുപാട് ഉണ്ടാക്കിയതിനാൽ യുവതിയിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കി കെഎസ്ആർടിസി അധികൃതർ പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കി വിട്ടയയ്ക്കുകയായിരുന്നു. നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെട്ട ഒരു സമൂഹമാധ്യമ പേജിലൂടെയാണ് സംഭവം പുറത്തുവന്നത്. സോഷ്യൽമീഡിയയിൽ വൻ തോതിൽ പ്രതിഷേധം ഉയരുന്നുണ്ട്. സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍