പോക്സോ കേസ് ;18 വയസ്സുകാരന് 30 വർഷം കഠിനതടവ് വിധിച്ചു പോക്സോ കോടതി .
8 വയസുള്ള അനുജത്തി നോക്കി നില്‍ക്കേ വീട്ടില്‍ അതിക്രമിച്ചു കയറി പതിമൂന്നുകാരിയെ പീഡിപ്പിച്ച പതിനെട്ടുകാരന്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി. 2024ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍, കൊല്ലം ഉമയന്നൂർ പേരയം സ്വദേശി അഫ്‌സലിനെ (18) 30 വർഷം കഠിനതടവിനാണ് തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷിച്ചത്.
ഇൻസ്റ്റഗ്രാം വഴിയാണ് അഫ്‌സല്‍ 13 വയസ്സുള്ള പെൺകുട്ടിയുമായി പരിചയത്തിലായത്. ചാറ്റിനിടെ പ്രതി 13കാരിയുടെ വീട്ടിന്റെ ലൊക്കേഷൻ കൈവശപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ മുതിര്‍ന്ന ആരുമില്ലാതിരുന്ന സമയം അതിക്രമിച്ചു കയറി കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. എട്ടുവയസ്സുളള അനുജത്തിയുടെ മുന്നിലിട്ടാണ് പ്രതി ക്രൂരമായ ലൈംഗിക പീഡനം നടത്തിയത്.
അനുജത്തി ഉച്ചത്തില്‍ കരഞ്ഞു നിലവിളിച്ചെങ്കിലും ശബ്ദം പുറത്തുകേട്ടില്ല. ക്രൂരകൃത്യം ചെയ്ത പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അറസ്റ്റിലായ ശേഷം ഒരു തവണ പോലും പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചില്ല എന്നതും ഈ കേസിന്‍റെ പ്രത്യേകതയാണ്.
സംഭവം നടന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചു. പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍