പ്രഭാത വാർത്തകൾ
2025 | ജൂൺ 29 | ഞായർ
1200 | മിഥുനം 15 | ആയില്യം
1447 മുഹർറം 02
◾ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയ സാഹചര്യത്തിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചു. ഇന്ന് രാവിലെ 10 മണിക്ക് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
◾ സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴക്ക് സാധ്യത. സൗരാഷ്ട്ര-കച്ചിനും അതിനോട് ചേര്‍ന്നുള്ള വടക്കു കിഴക്കന്‍ അറബിക്കടലിനും മുകളിലായി പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. തെക്കു പടിഞ്ഞാറന്‍ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തീരദേശ ബംഗ്ലാദേശ് പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തിപ്രാപിയ്ക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ എറണാകുളം കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരുക്കേല്‍പിച്ചു. ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറിയെന്നാരോപിച്ചാണ് യുവതി യുവാവിനെ ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി പത്തു മണിയോടെ കൊച്ചി എടശേരി ബാറിലാണ് സംഭവമുണ്ടായത്. പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
◾ ശിവന്‍ കുട്ടി തന്നോട് അനാദരവ് കാട്ടി എന്ന ഗവര്‍ണുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി. മന്ത്രി വി.ശിവന്‍കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്തിലൂടെ മറുപടി നല്‍കിയത്. ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചല്ല മന്ത്രി ചടങ്ങിന് എത്തിയതെന്നും ഭരണഘടനാ ബാഹ്യമായ കൊടിയും, ചിഹ്നവും ഔദ്യോഗിക പരിപാടിയില്‍ കണ്ടാല്‍ ഒരു മന്ത്രി എങ്ങനെ പെരുമാറുമോ അതെ സംഭവിച്ചിട്ടുള്ളൂവെന്നും ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെ പെരുമാറാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
◾ സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിശോധിച്ച് പരിഹരിക്കാന്‍ കേരള ബാങ്ക് മുന്നിട്ടിറങ്ങുന്നു. നഷ്ടത്തിലായ ബാങ്കുകളുടെ പുനരുജ്ജീവനത്തിന് കര്‍മപദ്ധതി തയ്യാറാക്കും. സംസ്ഥാനത്ത് 863 പ്രാഥമിക സഹകരണ ബാങ്കുകള്‍ നഷ്ടത്തിലാണെന്നാണ് കണക്ക്. ബാങ്കിങ്, മാനേജ്മെന്റ് മേഖലയിലെ വിദഗ്ധര്‍ പരിശോധനയ്ക്കും പദ്ധതി തയ്യാറാക്കലിനും മേല്‍നോട്ടം വഹിക്കും. നഷ്ടത്തിലുള്ള ബാങ്കുകളിലെ പ്രസിഡന്റ്, സെക്രട്ടറി, ഒരു ഭരണസമിതി അംഗം, സീനിയര്‍ സ്റ്റാഫ് എന്നിവര്‍ ആക്ഷന്‍ പ്ലാന്റെ ഭാഗമാകും.
◾ മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന യൂറോളജി വിഭാഗം മേധാവിയുടെ ഫെയ്സ്ബുക് പോസ്റ്റിനെതിരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍. ഡോ.ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത് തെറ്റായ കാര്യങ്ങളാണെന്നും വെള്ളിയാഴ്ച നാല് ശസ്ത്രക്രിയ യൂറോളജി വിഭാഗത്തില്‍ നടന്നുവെന്നും ഒരെണ്ണം യന്ത്രത്തകരാര്‍ മൂലമാണ് മാറ്റിയതെന്നും ഡിഎംഇ പറഞ്ഞു. ഡോ ഹാരിസിന്റെ ഫെയ്സ്ബുക് പോസ്റ്റുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധിയില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ഷെഡ്യൂള്‍ ചെയ്തതില്‍ ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നതെന്നും അത് നടക്കാതിരുന്നത് സാങ്കേതിക പ്രശ്നം കൊണ്ടാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഡോക്ടറുടെ ആരോപണം സര്‍ക്കാരിന് പരാതിയായി എത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
◾ പേവിഷബാധയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിപാടിയുടെ ഭാഗമായി ജൂണ്‍ 30ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും പേവിഷബാധയ്ക്ക് എതിരെ സ്‌കൂള്‍ കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിനായി അസംബ്ലി സമയത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരു ക്ലാസ് സംഘടിപ്പിക്കും.
◾ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില സംബന്ധിച്ച ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും തല്‍സ്ഥിതി തുടരുന്നുവെന്നുമാണ് മെഡിക്കല്‍ ബുള്ളറ്റിന്‍. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
◾ ഹുസൈന്‍ മടവൂരിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി ആര്‍.ബിന്ദു. സുംബ ഡാന്‍സ് വസ്ത്രം ധരിക്കാതെ ചെയ്യുന്ന വ്യായാമം അല്ലെന്നും കുട്ടികള്‍ യൂണിഫോം ധരിച്ചാണ് സ്‌കൂളില്‍ പോകുന്നതെന്നും കാലത്തിന് നിരക്കാത്ത കാഴ്ചപ്പാടാണിതെന്നും ശാസ്ത്രീയമായ കാര്യങ്ങളില്‍ നെഗറ്റീവ് കാണുന്നത് കഷ്ടമാണെന്നും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി പ്രതികരിച്ചു. എതിര്‍പ്പ് ഉന്നയിക്കുന്ന ആളുകളുടെ സ്ഥാപനങ്ങളില്‍ അവര്‍ക്ക് ഇഷ്ടം പോലെ ചെയ്യാമെന്നും സുംബ കൂട്ടികള്‍ക്കും വിദ്യാഭ്യാസ മേഖലയ്ക്കും ഗുണമുള്ള കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ സ്‌കൂളുകളിലെ സുംബ ഡാന്‍സുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ നിലപാട് വ്യക്തമാക്കി എ ഐ വൈ എഫ്. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് വ്യാപകമായി സുംബാ നൃത്തം സംഘടിപ്പിക്കുമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, സെക്രട്ടറി ടി ടി ജിസ്‌മോന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
◾ നിലമ്പൂര്‍ തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരം മാത്രമെന്ന് വ്യാഖ്യാനിക്കരുതെന്ന് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കാലഘട്ടത്തിനനുസരിച്ച് ജനങ്ങള്‍ വോട്ട് ചെയ്തുവെന്നും അതാണ് നിലമ്പൂരില്‍ സംഭവിച്ചതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. നിലമ്പൂരില്‍ വര്‍ഗീയശക്തികളെ കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് ജയിച്ചതെന്നും ജമാഅത്തെ ഇസ്ലാമിയെയും ബിജെപിയെയും കോണ്‍ഗ്രസ് കൂട്ടുപിടിച്ചുവെന്നും എല്‍ഡിഎഫിന്റെ വോട്ടുകളില്‍ കുറവ് വന്നിട്ടില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
◾ പാലക്കാട് നാട്ടുകല്ലിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആശിര്‍ നന്ദയുടെ ആത്മഹത്യയില്‍ സ്‌കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. മാര്‍ക്ക് അടിസ്ഥാനത്തില്‍ ക്ലാസ്സ് മാറ്റി ഇരുത്തിയത് ചട്ടവിരുദ്ധമാണെന്നതടക്കമുള്ള കണ്ടെത്തലുകളാണ് ആശിര്‍ നന്ദ പഠിച്ച ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിനെതിരെ കണ്ടെത്തിയിരിക്കുന്നത്. ക്ലാസ് മാറ്റി ഇരുത്തിയ ദിവസം തന്നെ ആശിര്‍നന്ദ ആത്മഹത്യ ചെയ്തെന്നും പാലക്കാട് ഡി ഡി ഇ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ഡി ഡി ഇ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും കൈമാറി.
◾ കേരളത്തിലെ യുവജനങ്ങള്‍ക്ക് ഇവിടെത്തന്നെ ജോലി ചെയ്യാനാകുന്നവിധം തൊഴിലവസരങ്ങള്‍ ലഭ്യമാകണമെന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും അതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും വ്യവസായ മന്ത്രി പി. രാജീവ്. അന്താരാഷ്ട്ര എംഎസ്എംഇ ദിനാഘോഷങ്ങളുടെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾ നെല്ലിയാമ്പതിയില്‍ കരടിയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് തൊഴിലാളിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രാത്രി സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ കയ്യില്‍ ടോര്‍ച്ച് കരുതണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴികെ രാത്രി സമയങ്ങളില്‍ പുറത്തിറങ്ങരുതെന്നും ആരോഗ്യ വകുപ്പും, വനംവകുപ്പും, പാടഗിരി ജനമൈത്രി പൊലീസും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
◾ കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ അറസ്റ്റില്‍. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടറായ കുന്നിക്കോട് ചക്കുവരയ്ക്കല്‍ സ്വദേശി അജയഘോഷാണ് അറസ്റ്റിലായത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ ബസില്‍ കയറിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
◾ മലപ്പുറം പാങ്ങില്‍ ചികിത്സ കിട്ടാതെ ഒരു വയസ്സുകാരന്‍ മരിച്ചെന്ന പരാതിയെ തുടര്‍ന്ന് ഖബറടക്കിയ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
◾ ചേറ്റുവ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങി. വള്ളത്തിലുണ്ടായിരുന്ന 40 മത്സ്യത്തൊഴിലാളികളെ ഫിഷറീസ്-മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം രക്ഷപ്പെടുത്തി കരയിലെത്തിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ചേറ്റുവ കടലില്‍ നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ വാടാനപ്പള്ളി തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് വള്ളം കുടുങ്ങിയത്.
◾ ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന് 52 വര്‍ഷം കഠിന തടവ്. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടില്‍ സുനില്‍ കുമാറിനെയാണ് (46) 52 വര്‍ഷം കഠിന തടവിനും 3.25 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതിയുടേതാണ് വിധി.
◾ ഹിന്ദി ഒരു ഇന്ത്യന്‍ ഭാഷയുടേയും എതിരാളിയല്ലെന്നും മറിച്ച് എല്ലാവരുടേയും സുഹൃത്താണെന്നും രാജ്യത്ത് ഒരു ഭാഷയ്ക്കെതിരേയും എതിര്‍പ്പ് ഉണ്ടാകരുതെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടിയുമായി ഡിഎംകെ എംപി കനിമൊഴി രംഗത്തെത്തി. ഹിന്ദി ആരുടേയും ശത്രുവല്ലെങ്കില്‍ ഉത്തരേന്ത്യക്കാര്‍ തമിഴ് പഠിക്കട്ടെ എന്നാണ് കനിമൊഴി മറുപടി പറഞ്ഞത്.
◾ ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ യാത്ര തന്റേത് മാത്രമല്ലെന്നും ദേശത്തിന്റേത് കൂടിയാണെന്നും പുതിയ യുഗത്തിന്റെ തുടക്കമാണെന്നും ശുഭാംശു ശുക്ല പറഞ്ഞു. ബഹിരാകാശത്ത് ആദ്യം എത്തിയപ്പോള്‍ ഭൂമിയെ ആദ്യമായി പുറത്തു നിന്ന് കണ്ടുവെന്നും ഭൂമിയുടെ ഏത് ഭാഗത്തിന് മുകളിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നതെന്ന മോദിയുടെ ചോദ്യത്തിന് ഇപ്പോള്‍ മനസിലാകുന്നില്ലെന്നും, അല്പസമയത്തിനകം പുറത്തേക്ക് കാണുമ്പോള്‍ മനസിലാകുമെന്നുമായിരുന്നു ശുഭാംശുവിന്റെ മറുപടി.
◾ പത്മശ്രീ പുരസ്‌കാര ജേതാവായ സന്യാസി കാര്‍ത്തിക് മഹാരാജ് 2013-ല്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി. സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതി പരാതിയുമായി രംഗത്തെത്തുന്നത്. പോലീസ് കേസെടുത്തു. ഭാരത് സേവാശ്രം സംഘത്തിലെ സന്യാസികളില്‍ ഒരാളായ കാര്‍ത്തിക് മഹാരാജ്, ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. ആരോപണം ഇദ്ദേഹം നിഷേധിച്ചു.
◾ കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ പ്രത്യക സംഘത്തെ സംഘത്തെ നിയോഗിച്ചു. അഞ്ച് അംഗങ്ങള്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെയാണ് നിലവില്‍ അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത്. എസിപി പ്രദീപ് കുമാര്‍ ഗോസലിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. കൊല്‍ക്കത്ത ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെയാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. അതേസമയം പശ്ചിമ ബംഗാളിലെ സൗത്ത് കല്‍ക്കട്ട ലോ കോളേജില്‍ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിയുടെ ഫോണില്‍ നിന്ന് കുറ്റകൃത്യത്തിന്റെ വീഡിയോ കണ്ടെടുത്തതായി പോലീസ്. ലഭിച്ച ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
◾ റോയുടെ പുതിയ മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പരാഗ് ജെയിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. 1989 ബാച്ച് പഞ്ചാബ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരാഗ് ജെയിന്‍. നിലവില്‍ റോയുടെ കീഴിലുള്ള ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ മേധാവിയായ പരാഗ് ജെയിന്‍ ഓപ്പറേഷന്‍ സിന്ദൂറിലടക്കം നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പരാഗ് ജെയിന്‍ സ്ഥാനമേറ്റെടുക്കും.
◾ ചാവേര്‍ സ്‌ഫോടനത്തില്‍ പാകിസ്ഥാനില്‍ 16 സൈനികര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ പ്രവിശ്യയിലാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. 29 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പാക് സൈന്യത്തിന്റെ വാഹനത്തിന് സമീപം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തെഹ്രീകെ താലിബാന്റെ ഉപവിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
◾ യെമനില്‍ നിന്ന് ഇസ്രയേലിന് നേരെ തൊടുത്തുവിട്ട മിസൈലുകള്‍ തകര്‍ത്തുവെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം. ഇന്നലെയാണ് ഇസ്രയേല്‍ സൈന്യം യെമന്‍ മിസൈലുകള്‍ തകര്‍ത്തതായി അവകാശപ്പെട്ടത്. ഹൂതികള്‍ ആണ് യെമനില്‍ നിന്നുള്ള ആക്രമണത്തിന് പിന്നിലെന്നും ആക്രമണത്തില്‍ ആളപായമില്ലെന്നും ഇസ്രയേല്‍ സൈന്യം വിശദമാക്കി.
◾ ഇസ്രയേലുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍മാരും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ ഏകദേശം 60 പേരുടെ ശവസംസ്‌കാര ചടങ്ങ് ഇറാനില്‍ നടന്നു. ഇറാനിയന്‍ പതാകകളില്‍ പൊതിഞ്ഞ മൃതദേഹ പേടകങ്ങളുമായി വിലാപയാത്ര നടത്തിയാണ് സംസ്‌കാര ചടങ്ങുകള്‍ തുടങ്ങിയത്. ആയിരങ്ങള്‍ ആണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്.
◾ ഗാസയില്‍ ഭക്ഷണം വാങ്ങാനെത്തുന്ന നിരായുധരായ സാധാരണക്കാര്‍ക്ക് നേരെ ബോധപൂര്‍വം വെടിവെയ്ക്കാന്‍ ഇസ്രയേലി കമാണ്ടര്‍മാര്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇസ്രയേലി ദിനപ്പത്രമായ ഹാരെറ്റ്സാണ് സൈനികരില്‍ നിന്നു തന്നെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ ആധാരമാക്കി ഈ വിവരം പുറത്തുവിട്ടത്. ഇസ്രയേലി സൈന്യത്തിലെ ചില ഉദ്യോഗസ്ഥര്‍ നടത്തിയ ഇത്തരം ഹീനകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ അധികൃതര്‍ ഉത്തരവിട്ടിരിക്കുകയാണെന്നും ഹാരെറ്റ്സ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
◾ പലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സേനാംഗങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ പൗരന്മാരുടെ ആക്രമണം. ബിന്യമിന്‍ മേഖലയിലെ സൈനിക പോസ്റ്റിലുണ്ടായിരുന്ന സൈനികരെ ഇസ്രയേല്‍ പൗരന്മാര്‍ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ 6 പേരെ അറസ്റ്റ് ചെയ്തു.
◾ റഷ്യന്‍ ഡ്രോണാക്രമണത്തില്‍ യുക്രൈനില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പതിനാല് പേര്‍ക്ക് പരിക്കേറ്റു. ഉക്രെയ്‌നിലെ ഒഡെസയില്‍ ഒരു റെസിഡന്‍ഷ്യല്‍ ഏര്യിയലെ 21 നില കെട്ടിടത്തിലേക്കാണ് ഡ്രോണ്‍ ഇടിച്ചുകയറിയത്. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ രാജ്യത്തെ ഫെഡറല്‍ കോടതികള്‍ക്കുള്ള അധികാര പരിധി കുറച്ചുള്ള സുപ്രീംകോടതി വിധി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നല്‍കുന്നത് വലിയ ആത്മവിശ്വാസമെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന്റെ നടപടികള്‍ നിയമവിരുദ്ധമാണെങ്കില്‍ പോലും അവയെ പെട്ടെന്ന് തടയാന്‍ ജഡ്ജിമാര്‍ക്കുള്ള അധികാരമാണ് ഇല്ലാതാകുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പൗരത്വം ജന്മാവകാശമല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിന് പ്രാബല്യം നല്‍കുന്നതാണ് ഈ വിധിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
◾ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 97 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 211 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 62 പന്തില്‍ 112 റണ്‍സ് നേടിയ സ്മൃതി മന്ദാനയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 14.5 ഓവറില്‍ 113ന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
◾ ശ്രീലങ്കയിലെ കൊളംബോ ഡോക്ക്യാര്‍ഡ് പി.എല്‍.സിയിലെ 51 ശതമാനം ഓഹരി ഏറ്റെടുത്ത് മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ് ലിമിറ്റഡ്. 52.96 മില്യന്‍ ഡോളറിനാണ് (ഏകദേശം 452 കോടി രൂപ) പൊതുമേഖലാ സ്ഥാപനമായ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സിന്റെ ആദ്യ അന്താരാഷ്ട്ര ഏറ്റെടുക്കല്‍ പൂര്‍ത്തിയായത്. കൊളംബോ ഡോക്ക്യാര്‍ഡിലെ നിലവിലെ ഓഹരി ഉടമകളായ ഒനോമിച്ചി ഡോക്ക്യാര്‍ഡ് കമ്പനി ലിമിറ്റഡിന്റെ കൈവശമുണ്ടായിരുന്ന 51 ശതമാനം ഓഹരികളാണ് മസഗോണ്‍ സ്വന്തമാക്കിയത്. ഇതോടെ കൊളംബോ ഡോക്ക്യാര്‍ഡ് മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സിന്റെ സഹസ്ഥാപനമായി മാറുമെന്നും ഓഹരി വിപണിയില്‍ നല്‍കിയ ഫയലിംഗില്‍ പറയുന്നു. 51 ശതമാനം ഓഹരി ഏറ്റെടുത്തതോടെ കൊളംബോ ഡോക്ക്യാര്‍ഡിന്റെ നിയന്ത്രണാധികാരവും മസഗോണിന് സ്വന്തമാകും. 15.12 ബില്യന്‍ ഡോളറിന്റെ (ഏകദേശം 1,29,254 കോടി രൂപ) വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമാണ് മസഗോണ്‍. 9,660 കോടിയായിരുന്നു കമ്പനിയുടെ വാര്‍ഷിക വരുമാനം. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു കപ്പല്‍ നിര്‍മാണ കമ്പനി വിദേശ കമ്പനിയില്‍ ഇത്രയധികം നിക്ഷേപം നടത്തുന്നത്.
◾ ഇന്ദ്രജിത്ത് സുകുമാരന്‍ പോലീസ് വേഷത്തില്‍ എത്തുന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ 'ധീരം' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ആയി. റെമൊ എന്റര്‍ടെയ്മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാര്‍ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്പഴത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ജിതിന്‍ ടി സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിലെ മുഴുവന്‍ തരങ്ങളെയും അവതരിപ്പിച്ച് രീതിയിലാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഓഗസ്റ്റില്‍ തീയേറ്റര്‍ റിലീസിന് എത്തും. ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, അജു വര്‍ഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗര്‍, രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, സാഗര്‍ സൂര്യ (പണി ഫെയിം), അവന്തിക മോഹന്‍, ആഷിക അശോകന്‍, സജല്‍ സുദര്‍ശന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
◾ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍താരം എസ് ജെ സൂര്യ വീണ്ടും സംവിധായക കുപ്പായമണിയുന്നു. എസ് ജെ സൂര്യ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'കില്ലര്‍' എന്നാണ് ചിത്രത്തിന്റെ പേര്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിര്‍മാണ കമ്പനിയായ എയ്ഞ്ചല്‍ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. വാലി, ഖുഷി,ന്യൂ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത എസ് ജെ സൂര്യ ഇത്തവണ വന്‍ താരനിരയെ അണിനിരത്തിയാണ് 'കില്ലര്‍' ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ നിര്‍മിക്കുന്ന ചിത്രം 5 ഭാഷകളിലായാണ് റിലീസിനെത്തുന്നത്. ആക്ഷന്‍, കോമഡി, റൊമാന്‍സ് എന്നിവയെല്ലാം ഒത്തുചേര്‍ന്ന എന്‍ന്റര്‍ടെയ്നറാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.
◾ ടൊയോട്ട ഇന്നോവ ഹൈക്രോസ് സ്വന്തമാക്കി നടനും നിര്‍മാതാവുമായ വിജയ് ബാബു. പുതിയ വാഹനം വാങ്ങിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് താരം പുറത്തുവിട്ടത്. ടൊയോട്ട ഇന്നോവയുടെ ഏറ്റവും പുതിയ മോഡലാണ് ഹൈക്രോസ്. കഴിഞ്ഞ ദിവസം നടന്‍ വിജയരാഘവും നടി മംമ്തയും ഹൈക്രോസ് സ്വന്തമാക്കിയിരുന്നു. 7 സീറ്റര്‍, 8 സീറ്റര്‍ മോഡലുകളിലെത്തുന്ന ഇന്നോവ ഹൈക്രോസിന് 19.77 ലക്ഷം മുതല്‍ 30.98 ലക്ഷം രൂപ വരെയാണ് വില. ഇന്നോവയുടെ അഞ്ചാം തലമുറ വാഹനമായ ഹൈക്രോസില്‍ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം സ്‌ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റവും ഉള്‍പ്പെടുത്തിയിരുന്നു. ഇതു രണ്ടും ചേര്‍ന്ന് 184ബിഎച്ച്പി കരുത്താണ് വാഹനത്തിന് നല്‍കുന്നത്. ഹൈബ്രിഡ് സംവിധാനത്തിന്റെ കൂടി സഹായത്തില്‍ ലീറ്ററിന് 23.34 കീലോമീറ്റര്‍ ഇന്ധനക്ഷമതയും ഈ എംപിവിക്ക് ലഭിക്കുന്നുണ്ട്. ഹൈബ്രിഡ് സംവിധാനമില്ലാത്ത 2.0 ലീറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ മാത്രമായും ഹൈക്രോസ് ടൊയോട്ട പുറത്തിറക്കുന്നുണ്ട്. ഈ മോഡല്‍ 173 ബിഎച്ച്പി കരുത്തും പരമാവധി 209 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. സിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. ഇന്ധനക്ഷമത ലീറ്ററിന് 16.13 കീലോമീറ്റര്‍.
◾ ഒന്നിനുപുറകെ ഒന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളും മാരകമായ രാസലഹരികള്‍ ഉപയോഗിക്കുന്നവരില്‍ സ്‌കൂള്‍ക്കുട്ടികള്‍ പോലുമുണ്ട് എന്ന വാര്‍ത്തകളും കേരളസമൂഹത്തില്‍ അസ്വസ്ഥതകളായി മാറിയിരിക്കുന്നു. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ അപകടങ്ങളാണ് കാത്തിരിക്കുന്നത് എന്ന മുന്നറിയിപ്പായി മാറിയ സംഭവങ്ങള്‍. കേരളത്തിന്റെ സാമൂഹികാരോഗ്യത്തിനും കുട്ടികളുടെ മാനസികാരോഗ്യത്തിനും സംഭവിച്ച ഗുരുതരമായ പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അന്വേഷിക്കുകയാണ് ഈ പുസ്തകം. 'കുട്ടികളുടെ കുറ്റകൃത്യങ്ങള്‍: ആര്‍ക്കാണ് വഴിതെറ്റുന്നത്?'. എഡിറ്റര്‍ - ഡോ.എ.കെ അബ്ദുള്‍ ഹക്കീം. മാതൃഭൂമി. വില 195 രൂപ.
◾ വളരെ ലളിതമായ മാര്‍ഗത്തിലൂടെ ശരീരഭാരവും കുടവയറും കുറയ്ക്കാനുള്ള ഒരു വഴി പറയുകയാണ് പോഷകാഹാര വിദഗ്ധനായ എറിക് ബെര്‍ഗ്. 'വിശക്കുമ്പോള്‍ മാത്രം കഴിക്കുക.' - ഇത് ശരീരത്തിന്റെ താളവുമായി പൊരുത്തപ്പെടാനും ശരീരത്തിലെ അധിക കൊഴുപ്പ് കത്തിക്കാനും സഹായിക്കും. നമ്മള്‍ മിക്ക ആളുകളും ഭക്ഷണം, ശീലത്തിന്റെ ഭാഗമായി കഴിക്കുന്നവരാണ്. എന്നാല്‍ ഇത് ശരീരത്തിന്റെ പോഷക ആവശ്യകത മനസിലാക്കാന്‍ സഹായിക്കില്ലെന്ന് എറിക് പറയുന്നു. വിശപ്പറിഞ്ഞ് ഭക്ഷണം കഴിക്കുന്നത് മൈന്‍ഡ്ഫുള്‍ ഈറ്റിങ് പ്രോത്സാഹിപ്പിക്കുകയും ഭക്ഷണവുമായി നല്ലൊരു ബന്ധം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും കലോറി ഉപഭോഗം കുറയ്ക്കും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. സ്വയം അവബോധം വളര്‍ത്തിയെടുക്കുന്നതിലൂടെ ശരീരം നല്‍കുന്ന സൂചനകള്‍ മനസിലാക്കി മനഃപൂര്‍വം ഭക്ഷണം കഴിക്കാന്‍ പ്രാപ്തമാകും. വിശപ്പില്ലാതെ ഭക്ഷണം കഴിക്കുമ്പോള്‍ വീണ്ടും വിശപ്പ് വര്‍ധിക്കാന്‍ കാരണമാകുന്നു. ഭക്ഷണം കഴിക്കാത്തപ്പോള്‍ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജ്ജമാക്കാന്‍ ശരീരം ശ്രമിക്കും. ഇത് ശരീരത്തിന് ഇന്ധനമാകും. ഉപവസിക്കുന്നതിന് അത്തരത്തില്‍ നിരവധി ഗുണങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു കോളേജില്‍ വളരെ നന്നായി പഠിക്കുന്ന ഒരു കുട്ടിയുണ്ടായിരുന്നു. കോളേജിലെ എല്ലാ നല്ല കാര്യങ്ങളുടെയും മുന്‍ നിരയില്‍ അവന്‍ ഉണ്ടാകുമായിരുന്നു. ഒരിക്കല്‍ ആ കോളേജില്‍ രണ്ടു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാഗ്വാദം വളര്‍ന്ന് അടിപിടിയില്‍ കലാശിച്ചു. അതില്‍ ആ കുട്ടിയുടെ പേരും വലിച്ചിഴക്കപ്പെട്ടു. അവനടക്കം ആ കേസില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ഥികളെയും അധികൃതര്‍ കോളേജില്‍നിന്ന് പുറത്താക്കി. അവന്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അവന് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല. അവന് വലിയ നിരാശയും മടുപ്പും തോന്നി. പുറത്താക്കപ്പെട്ട മറ്റു വിദ്യാര്‍ഥികള്‍ അവരുടെ രക്ഷിതാക്കള്‍ ക്ഷമ ചോദിച്ചതുകാരണം കോളേജില്‍ തിരിച്ചുകയറി. എന്നാല്‍ അവന്‍ മാത്രം കോളേജില്‍ വന്നില്ല. ഈ സംഭവം കാരണം അവന്റെ ജീവിതത്തിന്റെ ദിശ തന്നെ മാറിപ്പോയി. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സുഹൃത്ത് അവനെ കണ്ടപ്പോള്‍ കോളേജില്‍ വരാത്തതിന്റെ കാരണം തിരക്കി. അവന്‍ തന്റെ ബാഗില്‍നിന്ന് ഒരു വെള്ള കടലാസ് എടുത്ത് അതില്‍ ഒരു കറുത്ത കുത്തിട്ടു. എന്നിട്ട് സുഹൃത്തിനോട് ചോദിച്ചു,
'നീ ഇപ്പോള്‍ ഇതില്‍ എന്ത് കാണുന്നു?' സുഹൃത്ത് പറഞ്ഞു, 'നീ ഒരു കറുത്ത കുത്തിട്ടത് കാണുന്നു. വേറൊന്നും കാണുന്നില്ലല്ലോ' അവന്‍ ചോദിച്ചു, 'അപ്പോള്‍ വെളുപ്പോ? അത് നീ കാണുന്നില്ലേ? 99 ശതമാനവും നിറഞ്ഞുനില്‍ക്കുന്ന വെളുപ്പിനെ കാണാതെ ഒരിറ്റു മാത്രമുള്ള കറുപ്പിനെ മാത്രം നീ കാണുന്നു. ഇതു തന്നെയാണ് എന്റെ കാര്യത്തിലും സംഭവിച്ചത്. യാദൃശ്ചികമായി വന്നുഭവിച്ച ഒരു തെറ്റിനെ മാത്രം കണ്ടു. എനിക്കത് സഹിക്കാനായില്ല. എല്ലാവരുടെ മുന്‍പിലും ഞാനൊരു മോശക്കാരനായി. എന്റെ അച്ഛന്‍ പോലും എന്നെ മനസ്സിലാക്കിയില്ല.'ഇത്രയും പറഞ്ഞ് വിഷാദത്തോടെ അവന്‍ നടന്നു നീങ്ങി. മറ്റുള്ളവരുടെ ഒരേ ഒരു തെറ്റ് കാരണം അവരുടെ ശരികളെയെല്ലാം ഒരു നിമിഷം കൊണ്ട് മറന്നുപോകുന്നവരാണ് നമ്മളില്‍ പലരും. പല പ്രിയപ്പെട്ടവരെയും നിസ്സാരമായ എന്തെങ്കിലും ഒരു കാരണം കൊണ്ട് നാം തള്ളിപ്പറഞ്ഞിട്ടുണ്ടാകാം. വന്നുപോയൊരു അബദ്ധത്തിന്റെ പേരില്‍ എത്രയോ പ്രിയപ്പെട്ടവരെ മനസ്സില്‍നിന്ന് പറിച്ചു കളഞ്ഞിട്ടുണ്ടാവാം. പൂര്‍ണമായ ശരിയും പൂര്‍ണമായ തെറ്റും ഒരാളിലുമുണ്ടാവില്ല. ശരിയും തെറ്റും മാറി മാറി വരുന്ന ഒരു മനസ്സാണ് എല്ലാവര്‍ക്കുമുള്ളത്. അതില്‍ ഏതിനാണ് കൂടുതല്‍ സ്ഥാനം കൊടുക്കുന്നത് എന്നതിനനുസരിച്ച് ജീവിതം മാറുന്നു എന്നേയുള്ളൂ. വന്‍ മരങ്ങളുള്ള ഒരു കാട്ടില്‍ വള്ളിപ്പടര്‍പ്പുകളും കുറ്റിച്ചെടികളും പുല്‍ക്കൊടികളും തീര്‍ച്ചയായും ഉണ്ടായിരിക്കും. അവയെക്കൂടി സ്വീകരിക്കാതെ നമുക്ക് കാടിനെ സ്നേഹിക്കാനാകില്ല. മറ്റുള്ളവരെ സ്നേഹിക്കാന്‍ ശീലിക്കുമ്പോള്‍ അവരുടെ കൊച്ചു കൊച്ചു പോരായ്മകളെ ക്ഷമിക്കാനും നാം തയ്യാറാകണം.- ശുഭദിനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍