താമരശ്ശേരി ഷഹബാസ് വധക്കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനം;അഡ്മിഷൻ നൽകരുതെന്ന് യൂത്ത് കോൺഗ്രസ്
താമരശ്ശേരി: ഷഹബാസ് വധക്കേസില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന് നല്‍കരുതെന്ന് യൂത്ത് കോണ്‍ഗ്രസ്. താമരശ്ശേരി ഹയര്‍സെക്കന്ററി സ്കൂള്‍ പ്രധാന അധ്യാപകന് കത്ത് നല്കി. ഇവര്‍ക്ക് അഡ്മിഷന് നല്‍കുന്നത് സ്കൂളിന്റെ സല്പേരിനെ കളങ്കപെടുത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് കത്തില്‍ പറയുന്നു.
ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലാണ് കത്ത് നല്‍കിയിരിക്കുന്നത്. ഭാവിയില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്വം പ്രിന്‍സിപ്പാളിന് ആയിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. പ്രസ്തുത പ്രതികളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് അവര്‍ ചെയ്ത കൊലപാതകവുമായി ബന്ധപ്പെട്ടതാണെന്നും കത്തില്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്വണ് അഡ്മിഷന് നേടാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. ഇതിനായി വിദ്യാര്‍ത്ഥികളെ ഒരു ദിവസത്തേക്ക് വിട്ടയക്കാനും കോഴിക്കോട് ഒബ്സര്‍വേഷന്‍ ഹോം സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് സമയം അനുവദിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്കാന് താമരശ്ശേരി പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജുവനൈല്‍ ഹോമിലായതിനാല്‍ സ്കൂള്‍ പ്രവേശനത്തിനോ മറ്റുനടപടികള്‍ സ്വീകരിക്കുന്നതിനോ കഴിയില്ലെന്ന് കാട്ടി വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവിട്ടത്. അതേസമയം വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയില്‍ കോടതി നടപടികള്‍ സ്വീകരിച്ചിട്ടില്ല. നേരത്തെ വിദ്യാര്‍ത്ഥികള്‍ക്കായി ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള സൗകര്യത്തിനായി അപേക്ഷ സ്വീകരിക്കുന്നതും നീട്ടിയിരുന്നു.
കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലെന്ന് ചൂണ്ടികാട്ടി വിദ്യാര്‍ത്ഥികളുടെ തടഞ്ഞുവെച്ചിരുന്ന പത്താംക്ലാസ് പരീക്ഷഫലം പുറത്തുവിട്ടിരുന്നു. ഫലം പുറത്തുവിടാനും ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷിക്കാനും സൗകര്യം ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ട്യൂഷന് സെന്ററിലുണ്ടായ പ്രശ്നത്തിനു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിലാണ് പതിനഞ്ചുകാരനായ ഷഹബാസിന് ജീവന് നഷ്ടമായത്. സംഘര്‍ഷത്തില്‍ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഷഹബാസിന്റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍