പ്രഭാത വാർത്തകൾ


2025 ജൂൺ 27  വെള്ളി 
1200 മിഥുനം 13  പുണർതം   
1446 ദുൽഹിജ്ജ 30
      
◾  കേരളത്തില്‍ അതിതീവ്ര മഴ തുടരുമെന്നും നാളേയും മറ്റന്നാളും അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപെട്ട സാഹചര്യത്തിലാണ് ഈ അറിയിപ്പ്. മണിക്കൂറില്‍ പരമാവധി 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റും ശക്തമാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

◾  കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ 7 ജില്ലകളിലെയും നിലമ്പൂര്‍,ചേര്‍ത്തല,കുട്ടനാട്, ഇരിട്ടി താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ബഡ്‌സ് സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മദ്‌റസകള്‍ക്കും അവധി ബാധകമാണ്.

◾  സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ശക്തമാക്കി. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്തെ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കാന്‍ പാടില്ലന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. റവന്യൂ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ട സ്ഥലങ്ങളിലോ അധികാരപരിധിക്കുള്ളിലോ ക്യാമ്പ് ചെയ്യണമെന്നാണ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്.

◾ മഴക്കെടുതിയില്‍ ഉന്നതല യോഗം വിളിച്ച് റവന്യൂ മന്ത്രി കെ രാജന്‍. വരുന്ന രണ്ട് ദിവസങ്ങളില്‍ കൂടി മഴ ശക്തമായി പെയ്യുമെന്നും 30 മുതല്‍ ജൂലൈ 2 വരെ മഴയുടെ അളവ് കുറയുമെന്നും ജൂലൈ മൂന്നാം തീയതി കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴ ശക്തിപ്പെടുമെന്നും ജൂലൈ പത്താം തീയതി മുതല്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മന്ത്രി അറിയിച്ചു.

◾  മഴ തുടരുന്നതിനാല്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എലിപ്പനിയ്‌ക്കെതിരെ വളരെ ശ്രദ്ധിക്കണം. എലിപ്പനി ബാധിച്ചാല്‍ പെട്ടെന്ന് തീവ്രമാകുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണം.ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

◾  മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഇന്നലെ 134.30 അടിയായെന്ന് അറിയിപ്പ്. സെക്കന്റില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ സെക്കന്റില്‍ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ നാളെ സ്പില്‍ വേ ഷട്ടര്‍ ഉയര്‍ത്തേണ്ടി വരുമെന്ന് തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാര്‍ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം.

◾  കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഔദ്യോഗിക പരിപാടികളില്‍ വെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. ഇത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നല്‍കിയ കത്തിന് ഗവര്‍ണര്‍ മറുപടി നല്‍കി. ഭാരതാംബ എന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ലെന്ന് ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.  സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയില്‍ നിന്നുയര്‍ന്ന പ്രതീകമാണിതെന്നും ജാതിക്കും രാഷ്ട്രീയത്തിനും അതീതമെന്നും ഗവര്‍ണര്‍ ന്യായീകരിക്കുന്നു. അതേസമയം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ഭരണഘടനയുടെ തലവനെ മന്ത്രി അപമാനിച്ചുവെന്നും കത്തില്‍ ഗവര്‍ണര്‍ ആരോപിച്ചു. വിഷയം ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിച്ചതിനാലാണ് കത്ത് അയക്കുന്നതെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു.

◾  ഭാരതാംബ വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും. കാര്‍ഷിക സര്‍വ്വകലാശാലയുടെ തൃശൂരില്‍ നടന്ന ബിരുദ ദാനച്ചടങ്ങില്‍ ഗവര്‍ണര്‍ പി പ്രസാദിനെ പ്രശംസിക്കുകയും ചെയ്തു. വേദിയില്‍ ഭാരതാംബ ചിത്രം വച്ചിരുന്നില്ല. എന്നാല്‍ വേദിക്ക് പുറത്ത് മാധ്യമങ്ങളെക്കണ്ട പി. പ്രസാദ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ചു.

◾  സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് രൂക്ഷവിമര്‍ശനം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുവേളയില്‍ ഗോവിന്ദന്‍ നടത്തിയ ആര്‍എസ്എസ് സഹകരണ പരാമര്‍ശം തോല്‍വിയുടെ ആക്കം കൂട്ടിയെന്നും പരാമര്‍ശം നിലമ്പൂരിന് അപ്പുറം പാര്‍ട്ടിയെ എല്ലാക്കാലത്തും വേട്ടയാടുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. നിലമ്പൂരിലെ തോല്‍വിയുടെ കാരണം ശരിയായി വിലയിരുത്തിയില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് അനുഭാവമുള്ള വോട്ടുകള്‍ എം. സ്വരാജിലേക്ക് എത്തിക്കുന്നതില്‍ പാര്‍ട്ടിക്ക് സംഘടനാപരമായ വീഴ്ചയുണ്ടായെന്നും കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു.

◾  സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയില്‍നിന്ന് എഡിജിപി എം.ആര്‍. അജിത് കുമാറും സുരേഷ് രാജ് പുരോഹിതും മനോജ് എബ്രഹാമും പുറത്ത്. റോഡ് സേഫ്റ്റി കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, ഐബി സ്പെഷ്യല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന യുപിഎസ്സി യോഗത്തിലാണ് സംസ്ഥാന പോലീസ് മേധാവിമാരുടെ ചുരുക്കപ്പട്ടികയ്ക്ക് അന്തിമരൂപമായത്.

◾  സിനിമ സമരം ആരംഭിക്കും എന്ന മുന്നറിയിപ്പുമായി ഫിലിം ചേമ്പര്‍. മലയാള സിനിമ രംഗത്തെക്കുറിച്ച് ചേമ്പര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കണം എന്ന് സാംസ്‌കാരിക മന്ത്രിക്ക് ചേമ്പര്‍ കത്ത് നല്‍കി. ഈ തീരുമാനങ്ങളില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ജൂലൈ 15ന് സൂചന പണിമുടക്ക് നടത്തുമെന്നും സിനിമ രംഗത്തെ സമൂലമായ പരിഷ്‌കാരത്തിന് വേണ്ടി സര്‍ക്കാര്‍ ഓഗസ്റ്റില്‍ കൊച്ചിയില്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവ് ബഹിഷ്‌കരിക്കുമെന്നും ചേമ്പര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

◾  വെര്‍ച്വല്‍ അറസ്റ്റ്' എന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. താമരശ്ശേരി സ്വദേശി കയ്യേലിക്കല്‍ മുഹമ്മദ് ഷാനിഷ്, മടവൂര്‍ സ്വദേശി മുഹമ്മദ് ജനീസ് എന്നിവരെയാണ് വടകര സൈബര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, വെര്‍ച്വല്‍ അറസ്റ്റിലാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികള്‍ പണം തട്ടിയത്.

◾  ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്ക്സ് കോണ്‍വെന്റ് സ്‌കൂളില്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് എല്ലാവരേയും പുറത്താക്കുമെന്ന് മാനേജ്മെന്റ്. 5 അധ്യാപകര്‍ക്കെതിരെ ആയിരുന്നു ആരോപണം. മാര്‍ക്കിന്റെ അടിസ്ഥാനത്തിലും മറ്റു മാനദണ്ഡങ്ങള്‍ പ്രകാരവും കുട്ടികളെ ക്ലാസ് മാറ്റിയിരുത്തില്ലെന്നും മാനേജ്മെന്റ് അറിയിച്ചു. ഇവരില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് പേരെ നേരത്തെ പുറത്താക്കിയിരുന്നു.

◾  2024-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കെ.വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും അക്കാദമിയുടെ വിശിഷ്ടാംഗത്വം. കവിത വിഭാഗത്തില്‍ അനിത തമ്പിയുടെ മുരിങ്ങ വാഴ കറിവേപ്പ് എന്ന സമാഹാരവും, നോവല്‍ വിഭാഗത്തില്‍. ജി.ആര്‍ ഇന്ദുഗോപന്റെ ആനോ എന്ന നോവലും വി. ഷിനിലാലിന്റെ ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര ചെറുകഥാ വിഭാഗത്തിലും പുരസ്‌കാരത്തിനര്‍ഹമായി.

◾  സി പി എം നേതാവ് എം സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. 'പൂക്കളുടെ പുസ്തകം' എന്ന ഉപന്യാസമാണ് സ്വരാജിന് പുരസ്‌കാരം നേടിക്കൊടുത്തത്. ഉപന്യാസം വിഭാഗത്തില്‍ കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡാണ് സ്വരാജിന് ലഭിച്ചത്. അതേസമയം കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നിരസിക്കുന്നുവെന്ന് എം. സ്വരാജ് വ്യക്തമാക്കി. ഒരുതരത്തിലുമുള്ള പുരസ്‌കാരങ്ങളും സ്വീകരിക്കില്ലെന്ന നിലപാട് വളരെ മുമ്പുതന്നെ എടുത്തിട്ടുള്ളതാണെന്നും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് വാര്‍ത്തയായി വന്നതുകൊണ്ടാണ് പരസ്യമായി നിലപാട് അറിയിക്കുന്നതെന്നും സ്വരാജ് തന്റെ ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

◾  നിലമ്പൂര്‍ നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്തും സംഘവും കാട്ടില്‍ കുടുങ്ങി. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വാണിയമ്പുഴയിലെത്തിച്ച് തിരികെ മടങ്ങുന്നതിനിടെയാണ് ഷൗക്കത്തും സംഘവും കാട്ടില്‍ കുടുങ്ങിയത്. ഡിങ്കി ബോട്ട് തകരാറിലായതോടെയാണ് ഇവര്‍ക്ക് മടങ്ങി വരാന്‍ കഴിയാതായത്.

◾  കൊടുവള്ളി പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം ജന്മദിനം കേക്ക് മുറിച്ചാഘോഷിച്ച ഇന്‍സ്പെക്ടറെ സ്ഥലം മാറ്റി. കൊടുവള്ളി ഇന്‍സ്പെക്ടര്‍ കെ.പി അഭിലാഷിനാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിക്ടറ്റീവ് ഇന്‍സ്പെക്ടറായിട്ട് മാറ്റം ലഭിച്ചത്.

◾  ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന വ്യക്തികളുടെ സ്വകാര്യത പൂര്‍ണമായും ഉറപ്പുവരുത്തുമെന്നും ഏതെങ്കിലും തരത്തില്‍ അത്തരം സ്വകാര്യതകള്‍ ലംഘിച്ചാല്‍ ആ ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നോ ടു ഡ്രഗ്സ് അഞ്ചാംഘട്ടത്തിനു തുടക്കവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  ലഹരിക്കെതിരേ കൈകോര്‍ത്ത് ഹൈബി ഈഡന്‍ എംപിയുടെ 'നോ എന്‍ട്രി' ലഹരിവിരുദ്ധ ക്യാമ്പയിന്‍. ലഹരിവിമുക്ത സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന അഞ്ച് വര്‍ഷ ലഹരിമുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായ ക്യാമ്പയിന്‍ നടന്‍ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു.

◾  ലഹരി ഉപയോഗം തടയാന്‍ അധ്യാപകര്‍ക്ക് കുട്ടികളുടെ ബാഗുകള്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ അന്തസ്സിന് ക്ഷതമേല്‍ക്കുന്ന ബാഗ് പരിശോധന നേരത്തെ ബാലാവകാശ കമ്മീഷന്‍ ലംഘിച്ചതാണ്. എന്നാല്‍ ലഹരി ഉപയോഗിക്കുന്നുവെന്ന് തോന്നിയാല്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ അധ്യാപകര്‍ക്ക് പരിശോധിക്കാമെന്നും ഇതില്‍ നടപടിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് നോ ടു ഡ്രഗ്സ് അഞ്ചാം ഘട്ടത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

◾  കഞ്ചാവിന് അടിമയായിരുന്ന മകന്‍ കോട്ടയത്ത് അമ്മയെ വെട്ടിക്കൊന്നു. പള്ളിക്കത്തോട് ഇളമ്പള്ളി പുല്ലാനിത്തകടിയില്‍ അടുകാണില്‍ സിന്ധു(45) വിനെയാണ് മകന്‍ അരവിന്ദ്(26) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.

◾  യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രട്ടീഷ് യുദ്ധവിമാനമായ എഫ് 35-ന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. പതിനൊന്നാം നാളും വിമാനം റണ്‍വേയില്‍ തന്നെയാണ്. യുകെയില്‍നിന്നുള്ള വിദഗ്ധ സംഘം എത്തിയാലുടന്‍ വിമാനം ഹാങ്ങറിലേക്ക് മാറ്റുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവ് അറിയിച്ചു.

◾ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ പതിമൂന്നാം നിലയില്‍നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ പരപ്പന അഗ്രഹാരയിലെ കെട്ടിടത്തില്‍നിന്ന് താഴെവീണ് ബീഹാര്‍ സ്വദേശിനി നന്ദിനി (21) ആണ് മരിച്ചത്.

◾  ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട, ഒരാഴ്ച കാലത്തെ സൗഹൃദം മാത്രമുണ്ടായിരുന്ന, യുവതിയെ കൊന്ന് ഫാമില്‍ കുഴിച്ചുമൂടിയ കേസില്‍ യുവാവ് അറസ്റ്റിലായി. മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എന്‍ജിനിയറിങ് ബിരുദധാരിയുമായ പുനീത് ഗൗഡ(28)യെയാണ് പോലീസ് പിടികൂടിയത്. ഹാസനിലെ ഹൊസകൊപ്പലു സ്വദേശിനിയും വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്.

◾  ഇസ്രായേലിനെതിരേ ഇറാന്‍ വിജയം കൈവരിച്ചതായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ഈ വിജയം അമേരിക്കയുടെ മുഖത്തേറ്റ കനത്ത അടിയാണെന്നും അദ്ദേഹം ടെലിവിഷന്‍ സന്ദേശത്തില്‍ പറഞ്ഞു. ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തലിന് ശേഷമുള്ള ആദ്യപ്രതികരണമാണ് ഖമീനിയുടേത്.

◾  ആക്‌സിയം-4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ള സംഘമാണ് നിലയത്തിലെത്തിയത്. ഇന്നലെ വൈകീട്ട് 4 മണിക്കാണ് പേടകം നിലയത്തിലെ ഹാര്‍മണി മോഡ്യൂളുമായി ഡോക്ക് ചെയ്തത്. രണ്ട് മണിക്കൂര്‍ നീണ്ട നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് സംഘം നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത്.

◾  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കുന്ന അടുത്ത 14 ദിവസങ്ങളെ കുറിച്ച് ആവേശം തോന്നുന്നുവെന്ന് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുംഭാംശു ശുക്ല. നിലയത്തില്‍ എത്തിയതിന് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ശാസ്ത്ര പരീക്ഷണ ദൗത്യങ്ങളിലാണ് ആക്‌സിയം 4 ദൗത്യ സംഘം വരും ദിവസങ്ങളില്‍ ഏര്‍പെടുക.

◾  ഹൈവേകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ടോള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന പ്രചരണത്തില്‍ വിശദീകരണവുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. നാഷണല്‍ ഹൈവേ അതോറിറ്റി ഇത് സംബന്ധിച്ച് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

◾  ആണവായുധ കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ ഇറാന്‍ തങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നുവെന്ന് ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി ചീഫ് ഫഫേല്‍ ഗ്രോസി. ഇറാന്‍ സഹകരിച്ചിരുന്നെങ്കിലും അതില്‍ സുതാര്യതയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആണവകേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

◾  യുഎസുമായുള്ള ആണവച്ചര്‍ച്ച പുനരാരംഭിക്കാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ആണവച്ചര്‍ച്ച പുനരാരംഭിക്കാമെന്ന് ആര്‍ക്കും ഉറപ്പുകൊടുത്തിട്ടില്ലെന്നും ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കക്കാരില്‍നിന്ന് തങ്ങള്‍ക്ക് പ്രയാസകരമായ അനുഭവമാണുണ്ടായതെന്നും ചര്‍ച്ചകള്‍ക്കിടെ അവര്‍ വഞ്ചിച്ചുവെന്നും ഈ അനുഭവം തങ്ങളുടെ ഭാവി തീരുമാനങ്ങളെയും ബാധിക്കുമെന്നും അബ്ബാസ് അരാഗ്ചി കൂട്ടിച്ചേര്‍ത്തു.

◾https://dailynewslive.in/  ഒരു കൊതുകിന്റെ രൂപവും വലിപ്പവുമുള്ളൊരു രഹസ്യ നിരീക്ഷണ ഡ്രോണ്‍ അവതരിപ്പിച്ച് ചൈന. ആരുമറിയാതെ രഹസ്യമായി നിരീക്ഷിക്കാനും നിശബ്ദമായി പറക്കാനും കഴിവുള്ളതാണ് ഈ ഡ്രോണ്‍. നിരുപദ്രവകരമായ ഉപകരണമായി തോന്നാമെങ്കിലും ചൈന അവതരിപ്പിച്ച ഈ ഡ്രോണ്‍ വളരെ അപകടകാരിയായി മാറാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.

◾  ഇന്ത്യയില്‍ ലഭ്യമാകുന്ന ഇന്ധനത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി അദാനി ടോട്ടല്‍ ഗ്യാസും റിലയന്‍സ് ബി.പി മൊബിലിറ്റിയും ഒന്നിക്കുന്നു. ഇരു കമ്പനികളുടേയും ഇന്ധനം വില്‍ക്കുന്നത് സംബന്ധിച്ച് കരാറിലെത്താനാണ് റിലയന്‍സിന്റേയും അദാനിയുടെയും പദ്ധതി.  ഇതുപ്രകാരം അദാനി ടോട്ടല്‍ ഗ്യാസ് ഔട്ട്ലെറ്റുകളില്‍ റിലയന്‍സിന്റെ പെട്രോളും ഡീസലും വില്‍ക്കും. ജിയോബി.പി പമ്പുകളില്‍ അദാനി ഗ്യാസും വില്‍ക്കും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും പൊതുമേഖല കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറക്കാന്‍ തയാറായിരുന്നില്ല. ഇതുമുതലാക്കി പൊതുവിപണിയേക്കാള്‍ വിലകുറച്ച് എണ്ണവിറ്റ് റിലയന്‍സും നയാരയും നേട്ടകൊയ്തിരുന്നു. ഇതോടെ ഏപ്രിലില്‍ ഇന്ത്യയിലെ സ്വകാര്യ കമ്പനികളുടെ ഡീസല്‍ വില്‍പന വിഹിതം 9.6 ശതമാനത്തില്‍ നിന്നും 11.5 ശതമാനമായി ഉയര്‍ന്നിരുന്നു. പെട്രോളിന്റെ വിഹിതം ഒമ്പത് ശതമാനത്തില്‍ നിന്ന് 10 ശതമാനമായും ഉയര്‍ന്നിരുന്നു.  

◾  ഹോളി ഡ്രീംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച് പുതുമുഖങ്ങളായ അനുരാജ് അലന്തട്ടില്‍, ഹെല്‍ന മാത്യൂ, വിപിന്‍ നാരായണന്‍, രാഗേഷ് മേനോന്‍, ജിജീഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജിഷ്‌ഗോപി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആഹ്ളാദം'. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സംവിധായകരായ കണ്ണന്‍ താമരക്കുളം, അജയ് വാസുദേവ് എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്തു. മലയാളത്തില്‍ വീണ്ടും ഒരു സൈക്കോ ത്രില്ലര്‍ ഗണത്തലുള്ള ചിത്രം ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോളി ഡ്രീംസ് പ്രൊഡക്ഷന്‍സിനൊപ്പം വൈബ് ക്രിയേഷന്‍സ് മീഡിയ എല്‍.എല്‍.പി എന്നിവരുമായി ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. തീര്‍ത്തും സൈക്കോ ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് കലേഷ് കരുണകര്‍ ആണ്. സംവിധായകന്റെ വരികള്‍ക്കും സംഗീതത്തിനും സുധീപ് കുമാര്‍ ആലപിച്ചിരിക്കുന്നു.

◾  നടന്‍ സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകളുമായി 'ഒറ്റക്കൊമ്പന്‍' ടീം. ചിത്രത്തില്‍ നിന്നുള്ള സ്പെഷല്‍ ഗ്ലിംപ്സ് കോര്‍ത്തിണക്കിയാണ് ടീം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. സുരേഷ് ഗോപിയുടെ 250-ാമത് ചിത്രമായാണ് ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന 'ഒറ്റക്കൊമ്പന്‍' ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്. രചന നിര്‍വഹിച്ചത് ഷിബിന്‍ ഫ്രാന്‍സിസ്. മീനച്ചില്‍ താലൂക്കിലെ പാലായും പരിസര പ്രദേശങ്ങളും ഒരു കാലത്ത് തന്റെ കൈപ്പിടിയില്‍ ഒതുക്കിയ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന യഥാര്‍ഥ കഥാപാത്രത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 'ഒറ്റക്കൊമ്പന്‍' ഒരുക്കുന്നത്. ഫാമിലി ആക്ഷന്‍ ഡ്രാമ ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഇന്ദ്രജിത്ത്, വിജയരാഘവന്‍, ലാലു അലക്സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

◾  മിഡ് സൈസ് എസ്യുവി ക്രേറ്റയ്ക്ക് ഹൈബ്രിഡ് എന്‍ജിനുമായി ഹ്യുണ്ടേയ് എത്തുന്നു. നിലവിലെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ കൂടാതെ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനുള്ള ക്രേറ്റ 2027 ല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ 1.5 ലീറ്റര്‍, 115 ബിഎച്ച്പി പെട്രോള്‍ എന്‍ജിനില്‍ ഹൈബ്രിഡ് സാങ്കേതിക വിദ്യ കൂടി ചേര്‍ത്തായിരിക്കും വില്‍ക്കുക. വിറ്റാര ഹൈബ്രിഡ്, ടൊയോട്ട ഹൈക്രോസ്, ഉടന്‍ വിപണിയിലെത്തുന്ന റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് എന്നീ വാഹനങ്ങളുമായിട്ടായിരിക്കും മത്സരിക്കുക. ഹ്യുണ്ടേയ് ക്രേറ്റയുടെ അടുത്ത ഫെയ്സ്ലിഫ്റ്റിന്റെ കൂടെ ഹൈബ്രിഡ് മോഡലും എത്തുമെന്നാണ് പ്രതീക്ഷ. നിലവിലെ ഹൈബ്രിഡ് എസ്യുവികളോട് മത്സരിക്കാന്‍ എത്തുമ്പോള്‍ ഉയര്‍ന്ന ഇന്ധനക്ഷമതയും ഹൈബ്രിഡ് ക്രേറ്റയില്‍ നിന്ന് പ്രതീക്ഷിക്കാം.

◾  ഇന്ത്യാചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി വിശേഷിക്കപ്പെടുന്ന അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പഠനം. സ്വതന്ത്ര ഇന്ത്യയ്ക്കുമേല്‍ അടിച്ചേല്പിച്ച ഭരണകൂട ഭീകരതയെക്കുറിച്ചുള്ള അന്വേഷണവും ഓര്‍മപ്പെടുത്തലുകളും. ഒപ്പം പിണറായി വിജയന്‍, കെ. കരുണാകരന്‍, എ.കെ. ആന്റണി, പി.കെ. വാസുദേവന്‍ നായര്‍, അരങ്ങില്‍ ശ്രീധരന്‍, പി. പരമേശ്വരന്‍, ടി.വി. ഈച്ചരവാര്യര്‍, യു. ദത്താത്രേയ റാവു, ചെറിയാന്‍ ഫിലിപ്പ് എന്നിവരുടെ പ്രതികരണങ്ങളും. 'അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികള്‍'.  അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. മാതൃഭൂമി ബുക്സ്. വില 294 രൂപ.

◾  മഴക്കാലത്ത് എലിപ്പനി പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ്. എലിപ്പനി ഒരു മാരക രോഗമാണെങ്കിലും കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെയും ചികിത്സയിലൂടെയും തടയാന്‍ സാധിക്കും. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും വളരെയേറെപ്പേരെ രക്ഷിക്കാന്‍ സാധിക്കും. എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശിവേദന, പനിയോടൊപ്പം ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം. ഇതിനെ പ്രതിരോധിക്കാനായി മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക. കൈകാലുകളില്‍ മുറിവുകളുണ്ടെങ്കില്‍ മലിനജലത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കുക. മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. ഭക്ഷണം തുറന്നു വയ്ക്കാതിരിക്കുക. എലികള്‍ക്ക് കടന്നു ചെല്ലാന്‍ സാധ്യതയില്ലാത്ത രീതിയില്‍ അടച്ചു സൂക്ഷിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. മണ്ണുമായും മലിനജലവുമായും സമ്പര്‍ക്കം വരുന്ന കാലയളവില്‍ ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) കഴിക്കുന്നത് എലിപ്പനി പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു ദിവസം ഗുരു പാഠശാലയിലെത്തിയത് ശിഷ്യന്മാര്‍ക്ക് നല്‍കാന്‍ കുറേ പഴങ്ങളുമായാണ്. അവ വിതരണം ചെയ്യാന്‍ ഏറ്റവും മിടുക്കനായ ശിഷ്യനെ ഗുരു വിളിച്ചു. പഴക്കൂട വാങ്ങിയതിനുശേഷം ഇത് ആര്‍ക്ക് കൊടുത്തുതുടങ്ങണം എന്ന് അവന്‍ ഗുരുവിനോട് ചോദിച്ചു.  'നിനക്ക് ഏറ്റവും വിശ്വാസമുള്ള ആള്‍ക്ക് കൊടുക്കാം' ഗുരു പറഞ്ഞു. മറ്റ് ശിഷ്യന്മാര്‍ വിചാരിച്ചത് അവന്‍ ആ പഴം ആദ്യം കൊടുക്കുക ഗുറുവിനായിരിക്കും എന്നാണ്. എന്നാല്‍ അവന്‍ ഒരു പഴം എടുത്ത് സ്വയം കഴിക്കുകയാണ് ചെയ്തത്. ഇതുകണ്ട മറ്റ് ശിഷ്യന്മാര്‍ അമ്പരന്നുവെങ്കിലും ഗുരു പുഞ്ചിരിതൂകി.  'നീ എന്താണ് ഇങ്ങനെ ചെയ്തത്?' എന്ന് അവര്‍ അവനോട് ചോദിച്ചു.  'എനിക്ക് ഈ ലോകത്ത് ഏറ്റവും വിശ്വാസം എന്നെത്തന്നെയാണ് '   എന്നായിരുന്നു അവന്റെ മറുപടി.   ഈ ലോകം മുഴുവന്‍ അവിശ്വസിച്ചാലും തന്നില്‍ തന്നെ ഉറച്ചു വിശ്വസിക്കുന്നവന്‍ ജീവിതയാത്രയില്‍ തളര്‍ന്നു വീഴുകയില്ല. എന്നാല്‍ സ്വന്തം കഴിവുകളില്‍ വിശ്വാസമില്ലാത്തവന്‍ തന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മറ്റുള്ളവരുടെ മുന്‍പില്‍ കൈനീട്ടും. അവരുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കും.  നമ്മുടെ ജീവിതം നാം തന്നെയാണ് നിയന്ത്രിക്കേണ്ടത്. അതിനു വേണ്ടത് നമ്മില്‍ത്തന്നെയുള്ള അടിയുറച്ച വിശ്വാസമാണ്. ആ വിശ്വാസത്തെ നമുക്ക് വളര്‍ത്തിയെടുക്കാം - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍