ഓപ്പറേഷന്‍ സിന്ദൂറിനിടയില്‍ ഭക്ഷണം നല്‍കി; 10വയസുകാരന്റെ പഠന ചിലവ് ഏറ്റെടുത്ത് ഇന്ത്യന്‍ ആര്‍മി


ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുന്നതിനിടയില്‍ പഞ്ചാബിലെ ഗ്രാമത്തില്‍ സൈനികര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത പത്തുവയസുകാരന്റെ പഠന ചിലവ് ഏറ്റെടുത്ത് ഇന്ത്യന്‍ ആര്‍മി. ശിവാന്‍ സിംഗ് എന്ന കൊച്ചുമിടുക്കന്റെ ധീരതയെയും ആവേശത്തെയും പരിഗണിച്ചാണ് ഇന്ത്യന്‍ ആര്‍മിയുടെ ഗോള്‍ഡണ്‍ ആരോ ഡിവിഷന്‍ കുട്ടിയുടെ പഠന ചിലവ് ഏറ്റെടുത്തത്.

പാകിസ്ഥാന്‍ സൈന്യവുമായി ഇന്ത്യന്‍ സേന പോരാട്ടം തുടരുന്നതിനിടയില്‍ വെള്ളം, ഐസ്, ചായ, പാല്‍, ലസി തുടങ്ങിയ സാധനങ്ങളാണ് ശിവാന്‍ സൈനികര്‍ക്ക് എത്തിച്ചുകൊടുത്തത്. ഫിറോസ്പൂര്‍ കന്റോണ്‍മെന്റില്‍ നടന്ന ചടങ്ങില്‍ ലഫ് ജനറല്‍ മനോജ് കുമാര്‍ കത്യാര്‍ ശിവാനെ അഭിനന്ദിച്ചു. ആരുടെയും ശ്രദ്ധയും പരിഗണനയും നേടാന്‍ വേണ്ടിയല്ലാതെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഓരോ ഹീറോകളെയും ഓര്‍മിപ്പിക്കുന്നതാണ് ശിവാന്റെ കഥയെന്നും അവരെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഫിറോസേപൂര്‍ ജില്ലയിലെ മാംഡോട്ട് പ്രദേശത്തുള്ള ഗ്രാമത്തിലാണ് ശിവാന്‍ താമസിക്കുന്നത്. വലുതാവുമ്പോള്‍ സൈനികനാവാനാണ് കുഞ്ഞു ശിവാന്റെ ആഗ്രഹം.

എനിക്ക് സൈനികനാകണം, എനിക്ക് രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിക്കണം എന്നാണവന്‍ പറയുന്നത്. ആരും പറയാതെയാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശിവാന്‍ തനിയെ തന്നെയാണ് സൈനികരെ സഹായിച്ചതെന്ന് പിതാവ് പറയുന്നു. അന്താരാഷ്ട്ര അതിര്‍ത്തയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ശിവാന്റെ താരാവാലി ഗ്രാമം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍