മയക്ക് മരുന്ന് കടത്തിയ കേസ്; രണ്ട് വിദേശികളുടെ വധശിക്ഷ നടപ്പിലാക്കി സൗദി


ദമ്മാം: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ സൗദിയില്‍ രണ്ട് വിദേശികള്‍ക്ക് വധശിക്ഷ. നജ്റാന്‍ ഗവര്‍ണറേറ്റിന് കീഴിലാണ് ശിക്ഷ. വന്‍ തോതില്‍ ഹാഷിഷ് കടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പ്രതികളുടെ ശിക്ഷ രാജ്യത്തേക്ക് ലഹരി എത്തിക്കുന്നവര്‍ക്കും, വില്‍പ്പന നടത്തുന്നവര്‍ക്കും, ഉപയോഗിക്കുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലഹരിയുടെ വിപത്തില്‍ നിന്നും രാജ്യത്തെ പൗരന്‍മാരെയും താമസക്കാരെയും സുരക്ഷിതമാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കും. ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ തന്നെ ഉറപ്പ് വരുത്തുമെന്നും ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു. എത്യോപ്യന്‍ സ്വദേശികളായ ഖലീൽ ഖാസിം മുഹമ്മദ് ഉമര്‍, മുറാദ് യാക്കൂബ് ആദം സിയോ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. കേസിന്‍റെ തുടക്കത്തില്‍ തന്നെ പിടിയിലായ ഇരുവര്‍ക്കും കീഴ് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇത് പിന്നീട് അപ്പീല്‍ കോടതിയും സുപ്രിം കോടതിയും ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പിലാക്കിയത്. സമാനമായ കേസില്‍ കഴിഞ്ഞ മാസം എട്ട് പേരുടെ വധശിക്ഷ നടപ്പിലാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍