കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു.
കണ്ണൂര്‍: കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു. വളക്കൈ കൊയ്യം സ്വദേശി മാധവിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് മാധവിക്ക് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റത്.
ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
തിങ്കളാഴ്ച തോട്ടത്തിലെ തൊഴിലുറപ്പ് ജോലിക്കിടെ പാമ്പിന്‍റെ കടിയേറ്റ ഉടനെ മാധവിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്. അതേസമയം, ഇന്നലെ തിരുവനന്തപുരം പോത്തൻകോട് പഞ്ചായത്തിലും തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിക്ക് പാമ്പു കടിയേറ്റിരുന്നു. പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി വാർഡിലെ ജോലിക്കിടെ ബിന്ദുകുമാരിക്കാണ് (46) പാമ്പുകടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടു കൂടിയായിരുന്നു സംഭവം. തച്ചപ്പള്ളി ക്ഷേത്രത്തിനു സമീപം പാലോട്ടുകോണത്തുള്ള സ്വകാര്യ വസ്തുവിൽ തൊഴിലുറപ്പു ജോലി ചെയ്യുന്നതിനിടെയാണ് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചത്. കാലങ്ങളായി കാട് പിടിച്ചു കിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.
പാമ്പ് കടിച്ചെന്ന് മനസിലായ ഉടൻ ഒപ്പമുണ്ടായിരുന്നവർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു. പിന്നാലെ ആംബുലൻസ് വിളിച്ച് ബിന്ദുകുമാരിയ്ക്കൊപ്പം ഉടനെതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. നിരീക്ഷണത്തിൽ തുടരുന്ന ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് ശംഖുവരയൻ ധാരാളമായി കാണാറുണ്ടെന്നും രാത്രികാലങ്ങളിലായിരുന്നു ഇതുവരെ ഇവയെ കണ്ടിരുന്നതെന്നും നാട്ടുകാർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍