താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരായ ആക്രമണം: നാളെ സംസ്ഥാനവ്യാപകമായി കെ ജി എം ഒ എയുടെ പ്രതിഷേധ ദിനം

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ ഗുരുതരമായി ആക്രമിച്ചു പരുക്കേല്‍പിച്ച സംഭവത്തെ തുടർന്ന് കെ ജി എം ഒ എ നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. നാളെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടര്‍മാര്‍ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും. എല്ലാ സ്ഥാപനങ്ങളിലും സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും. കോഴിക്കോട് ജില്ലയില്‍ എല്ലാ സ്ഥാപനങ്ങളിലും കാഷ്വാലിറ്റി ഒഴികെയുള്ള എല്ലാ സേവനങ്ങളും പൂര്‍ണമായും നിര്‍ത്തിവെച്ച് പ്രതിഷേധിക്കുമെന്നും കെ ജി എം ഒ എ അറിയിച്ചു.

വന്ദന ദാസ് സംഭവത്തെ തുടര്‍ന്ന് ആശുപത്രികളിലെ സുരക്ഷയുമായി ബന്ധപ്പെട്ട ഉറപ്പുകള്‍ പാലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി അടിയന്തരമായി നടപ്പാക്കേണ്ട നിര്‍ദേശങ്ങളും സംഘടന മുന്നോട്ടുവെച്ചു.

ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിക്കുക, ട്രയാജ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുകയും അത്യാഹിത വിഭാഗങ്ങളില്‍ ഓരോ ഷിഫ്റ്റിലും രണ്ട് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുകയും ചെയ്യുക, പ്രധാന ആശുപത്രികളില്‍ പൊലീസ് ഔട്ട് പോസ്റ്റുകള്‍ സ്ഥാപിക്കുക, മേജര്‍ ആശുപത്രികളിലെ സുരക്ഷയ്ക്കായി എസ് ഐ എസ് എഫിനെ നിയോഗിക്കുക, എല്ലാ ആശുപത്രികളിലും സി സി ടി വി സംവിധാനം സ്ഥാപിക്കുക, ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാരായി വിമുക്തഭടന്മാരെ നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വിമുക്തഭടന്മാരുടെ നിയമനം ഉറപ്പു വരുത്തുകയും ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ടുവെച്ചതെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. സുനില്‍ പി കെയും ജനറല്‍ സെക്രട്ടറി ഡോ. ജോബിന്‍ ജി ജോസഫും അറിയിച്ചു.