ഹോട്ടലിലെത്തിയ പെൺകുട്ടികളുടെ സിസിടിവി ദൃശ്യം മോഷ്ടാക്കളെന്നരീതിയിൽ പ്രചരിപ്പിച്ചെന്ന് പരാതി.


പെരിന്തൽമണ്ണ: ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ പെൺകുട്ടികളുടെ സിസിടിവി ദൃശ്യം മോഷ്ടാക്കളെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതി.

കരിങ്കല്ലത്താണി സ്വദേശിക്കെതിരെയാണ് പരാതി. കരിങ്കല്ലത്താണി, പട്ടാമ്പി, നിലമ്പൂർ എന്നിവിടങ്ങളിൽ താമസിക്കുന്ന പെൺകുട്ടികളാണ് പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്.

ജനുവരി ഏഴിന് കരിങ്കല്ലത്താണിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ പെൺകുട്ടികളിൽ ഒരാൾ ഫോൺ ചെയ്യാനായി ഹോട്ടലിൽനിന്ന് പുറത്തേക്കു പോയിരുന്നു. ഹോട്ടലിനു സമീപത്തെ വീടിനടുത്ത് വെച്ച് ഫോൺ ചെയ്ത് മടങ്ങിയെത്തിയ പെൺകുട്ടി ഭക്ഷണം കഴിച്ചശേഷം മടങ്ങി. തുടർന്നാണ് ഹോട്ടലിലെ സിസിടിവി ദൃശ്യത്തോടൊപ്പം മോഷ്ടാക്കളാണെന്ന് ശബ്ദസന്ദേശവും ചേർത്ത് സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് പെൺകുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടത്.

സംഭവത്തിൽ വ്യാജപ്രചാരണം നടത്തിയ ആൾക്കെതിരെയും ദൃശ്യങ്ങൾ നൽകിയ ഹോട്ടൽ ഉടമയ്‌ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടികൾ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ എത്തിയത്.

ദൃശ്യങ്ങൾ പ്രചരിച്ചതോടെ ജീവിതംതന്നെ പ്രതിസന്ധിയിലാണെന്നും സമൂഹത്തിൽ ഇറങ്ങി നടക്കാനാവാത്തവിധം അപമാനിക്കപ്പെട്ടുവെന്നും പെൺകുട്ടികൾ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍