പ്രഭാത വാർത്തകൾ
09-02-2026 തിങ്കൾ
അമിത് ഷാ ജി യുടെ ആഗ്രഹം ! ‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കും.
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ മാത്രം ആണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അത് അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾ അത് നടപ്പിലാക്കും. ത്രിപുരയിലും ബംഗാളിലും കമ്മ്യൂണിസം അവസാനിച്ചു.കമ്മ്യൂണിസത്തെ തുടച്ചുനീക്കാൻ തിരുവനന്തപുരത്ത് ജനങ്ങൾ തുടക്കം ഇട്ടു. ഛത്തീസ്ഗഡ് ജനത തങ്ങൾക്കും തങ്ങളുടെ ആശയത്തിനും പൂർണ്ണ പിന്തുണ നൽകുന്നു. ഛത്തീസ്ഗഡിനെ ചുവന്ന ഭീകരതയിൽ നിന്ന് മുക്തമാക്കുമെന്നും അമിത് ഷാ പറഞ്ഞു.
ഛത്തീസ്ഗഢ് സർക്കാർ ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ അവലോകന യോഗം ചേർന്നു. സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം,മാവോയിസ്റ്റ് സാമ്പത്തിക ശൃംഖല ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ എന്നിവ ചർച്ച ആയി. മാർച്ച് 31 ഓടെ രാജ്യം നക്സൽ മുക്തമാകുമെന്ന് അമിത് ഷാ വ്യക്തമാക്കി.
*🟨തുടർഭരണം ദുരധികാരമാകും, ബംഗാൾ ഉദാഹരണം'; സിപിഎമ്മിന് മുന്നറിയിപ്പുമായി സച്ചിദാനന്ദൻ*
തിരുവനന്തപുരം: അധികാര തുടർച്ച രാഷ്ട്രീയ പാർട്ടികളെ നശിപ്പിക്കുമെന്നും അത് ദുരധികാരമായി മാറുമെന്നും മുന്നറിയിപ്പ് നൽകി എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. പശ്ചിമ ബംഗാളിലെ ഇടതുഭരണത്തിന്റെ തകർച്ച ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. കേരളത്തിൽ ഇടതുമുന്നണി മൂന്നാം തുടർഭരണത്തിനായി ലക്ഷ്യമിടുമ്പോൾ സച്ചിദാനന്ദന്റെ ഈ പ്രസ്താവന സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്.
തുടർച്ചയായി അധികാരത്തിൽ ഇരിക്കുന്നത് പാർട്ടിയുടെ സ്വാഭാവിക വളർച്ചയെ തടയുകയും ജനങ്ങളിൽ നിന്ന് അകറ്റുകയും ചെയ്യും. ബംഗാളിൽ ദീർഘകാലം അധികാരത്തിലിരുന്നപ്പോൾ ഒരു വിഭാഗം ആളുകൾ അടിച്ചമർത്തപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്തു. ഇത് അധികാരം പാർട്ടിയെ നശിപ്പിച്ചതിന്റെ വലിയ ഉദാഹരണമാണ്. തുടർച്ചയായ ഭരണമല്ല, മറിച്ച് മാറിമാറിയുള്ള ഭരണമാണ് ജനാധിപത്യത്തിൽ നല്ലത്. ഇത് ഭരണാധികാരികളിൽ ജാഗ്രതയുണ്ടാക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.
സച്ചിദാനന്ദന്റെ പ്രസ്താവന ചർച്ചയായതോടെ മറുപടിയുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്തെത്തി. ബംഗാൾ പോലെയല്ല കേരളമെന്നും ഇവിടുത്തെ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ തുടർഭരണം ജനക്ഷേമത്തിനാണെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗൃഹസന്ദർശന വേളകളിൽ ഒരാൾ പോലും സർക്കാരിനെ വിമർശിച്ചില്ലെന്നും സച്ചിദാനന്ദൻ ബംഗാളിനെക്കുറിച്ചുള്ള കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നുമാണ് ടി.പി. രാമകൃഷ്ണന്റെ വ്യാഖ്യാനം.
*🟨ബസുകൾ ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം; കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം, സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ*
ആലപ്പുഴ: ആലപ്പുഴ മാവേലിക്കരയിൽ ബസുകൾ ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുളള തർക്കം ആക്രമണത്തിൽ കലാശിച്ചു. സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ.
തിരുവല്ല സ്വദേശി മിഥുൻമോൻ, മാവേലിക്കര സ്വദേശി ദേവപ്രസാദ് എന്നിവരെയാണ് മാന്നാർ പോലീസ് പിടികൂടിയത്. മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറെയാണ് സെന്റ് ജോർജ് ബസിലെ ഡ്രൈവർ മിഥുൻമോനും കണ്ടക്ടർ ദേവപ്രസാദും ചേർന്ന് മർദിച്ചത്.
മാന്നാർ - മാവേലിക്കര സംസ്ഥാന പാതയിൽ കാരാഴ്മ ബസ് സ്റ്റോപ്പിന് സമീപം ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ബസ് ഓവർടേക്ക് ചെയ്തതിനെ ചൊല്ലിയായിരുന്നു ആക്രമണം. കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയപ്പോഴാണ് സ്വകാര്യ ബസ് വട്ടം നിർത്തുകയും പ്രതികൾ കെഎസ്ആർടിസി ഡ്രൈവറെ മർദിക്കുകയുമായികരുന്നു.
കണ്ടക്ടറുടെ കളക്ഷൻ ബാഗ് തട്ടിത്തെറിപ്പിച്ചെന്നും പരാതിയുണ്ട്. കെഎസ്ആർടിസി ബസിൽ യാത്രക്കാരുളളപ്പോഴായിരുന്നു അതിക്രമം. പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാർ പോലീസ് എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ജീവനക്കാരെ മർദിച്ചതിനും സ്വകാര്യ ബസ് ജീവനക്കാർക്കെതിരേ കേസെടുത്തത്.
സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങി. സ്വകാര്യ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടിയുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് പോകുമെന്ന് മാവേലിക്കര ജോയിന്റ് ആർടിഒ ജി. മനോജ് പറഞ്ഞു.
*🟨ബാധയൊഴിപ്പിക്കാനായി എത്തിയ പെൺകുട്ടിക്ക് നേരേ ജ്യോത്സ്യന്റെ ലൈംഗികാതിക്രമ ശ്രമം; കേസെടുത്തു*
കൊല്ലം: കൊല്ലം പുത്തൂരിൽ പെൺകുട്ടിക്ക് നേരെ ജ്യോത്സ്യൻ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്ന് പരാതി. മുരാരി തന്ത്രി എന്ന വെണ്ടാർ സ്വദേശി രാജൻ ബാബുവിനെതിരെയാണ് കേസെടുത്തത്. ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ജ്യോത്സ്യൻ ഒളിവിലാണെന്നും അന്വേഷണം തുടരുന്നതായും പുത്തൂർ പോലീസ് വ്യക്തമാക്കി.
*🟨നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ കളത്തിലിറക്കാൻ കോൺഗ്രസ്; കെ. സുധാകരനും എം.കെ. രാഘവനും മത്സരിച്ചേക്കും*
*തിരുവനന്തപുരം* ; കോൺഗ്രസ് എംപിമാരായ കെ. സുധാകരനും എം.കെ. രാഘവനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. സുധാകരൻ കണ്ണൂരിലും രാഘവൻ കോഴിക്കോടും മത്സരിക്കാനാണ് സാധ്യത.
ഇക്കാര്യം സംബന്ധിച്ച് ഹൈക്കമാൻഡ് തീരുമാനം എടുത്തതായാണ് സൂചന. കോന്നിയിൽ അടൂർ പ്രകാശിനെയും തിരുവനന്തപുരത്ത് കെ. മുരളീധരനെയും മത്സരിപ്പിക്കാനും നിർദേശങ്ങൾ ഉയരുന്നുണ്ട്. ഫെബ്രുവരി അവസാനത്തോടെ കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തു വിട്ടേക്കും.
*🟨പത്തനംതിട്ട എം പി ആന്റോ ആന്റണിക്കെതിരെ ഇ ഡി അന്വേഷണം*
*കൊച്ചി* : നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിന് (എൻസിഎസ്)എതിരായ കള്ളപ്പണക്കേസിൽ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്)അന്വേഷണം പത്തനംതിട്ട എംപി ആന്റോ ആന്റണിയിലേക്കും. ആന്റോ ആന്റണിക്ക് നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു നല്‍കിയത് തട്ടിപ്പു പണമാണെന്നാണ് വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 2019ൽ പലതവണയായി ഇദ്ദേഹത്തിന് രണ്ടുകോടി രൂപ വായ്പ നല്‍കിയെന്ന് കഴിഞ്ഞ ദിവസം എന്‍ എം രാജു വെളിപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആന്റോ ആന്റണിക്ക് ഇ ഡി ഉടൻ നോട്ടീസ് നല്‍കും.
ശബരിമല സ്വര്‍ണ മോഷണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക നിക്ഷേപങ്ങൾ കണ്ടെത്താൻ കഴിഞ്ഞ ദിവസം ഇ ഡി നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഓഫീസിൽ റെയിഡ് നടത്തിയിരുന്നു. തന്ത്രി ഈ സ്ഥാപനത്തിൽ രണ്ടര കോടി രൂപ നിക്ഷേപിച്ചതായുള്ള വാര്‍ത്തയുടെ നിജസ്ഥിതിയും ഇഡി അ്വന്വേഷണത്തിൽ ലക്ഷ്യമായി.
പ്രചാരണത്തിന് ചെലവഴിച്ച പണം
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നൽകിയ രണ്ടുകോടി രൂപ മടക്കി നല്‍കിയില്ലെന്നായിരുന്നു രാജുവിന്റെ ആരോപണം. പലതവണ ആവശ്യപ്പെട്ടതിനുശേഷം 20ലക്ഷം രൂപ മാത്രമാണ് മടക്കി നല്‍കിയത്.രേഖയൊന്നുമില്ലാതെ വ്യക്തിബന്ധം വച്ച് പണം നല്‍കിയതാണെന്നും രാജു പറഞ്ഞു.
പണം വാങ്ങിയ കാര്യം ആന്റോ ആന്റണി പരസ്യമായി സമ്മതിച്ചിരുന്നതാണ്. പ്രചാരണത്തിനായി സഹായിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുഴുവന്‍ പണവും രാജുവിന് തിരികെ നല്കി എന്നുമാണ് ആന്റോയുടെ അവകാശ വാദം.
*🟨നെല്ലുൽപാദനം ബാധ്യതയാണെന്ന കേന്ദ്ര സർക്കാരിൻ്റെ വിചിത്ര ന്യായം കർഷകരോടുള്ള വെല്ലുവിളി: മുഖ്യമന്ത്രി*
*തിരുവനന്തപുരം* : നെല്ലുൽപാദനം വർദ്ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സർക്കാരിൻ്റെ വിചിത്ര ന്യായം കർഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നെല്ലിന് നൽകുന്ന അധിക പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. നെല്ലുൽപാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്നാണ് കേന്ദ്ര ധനകാര്യ എക്സ്പെന്റീച്ചർ സെക്രട്ടറി ഔദ്യോഗികമായിത്തന്നെ അറിയിച്ചത്. ഇത് സംബന്ധിച്ച കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് ലഭിച്ചത്.
കേന്ദ്രം നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്കു മുകളിൽ ബോണസ് നൽകിയാണ് സംസ്ഥാന സർക്കാർ നെൽകർഷകരെ ചേർത്തുപിടിക്കുന്നത്. ഇതിൽ കേന്ദ്രസർക്കാരിന് എന്തിനാണ് അസ്വസ്ഥത? കേരളത്തിൽ സംസ്ഥാന സർക്കാർ നെല്ലു സംഭരണത്തിനായി കിലോക്ക് 6.31 രൂപയാണ് അധികമായി നൽകുന്നത്. കോർപ്പറേറ്റുകളുടെ കോടാനുകോടി രൂപയുടെ കടം എഴുതിത്തള്ളാൻ മടിക്കാത്തവരാണ് നെൽകർഷകന് നൽകുന്ന ബോണസ് വലിയ ബാധ്യതയായി ചിത്രീകരിക്കുന്നത്. ഉൽപ്പാദന വർധനവിനെ ബാധ്യതയായി വ്യാഖ്യാനിച്ച് നിലവിലുള്ള ബോണസ് നയം പുനഃപരിശോധിക്കണമെന്ന് സംസ്ഥാനത്തിനുമേൽ സമ്മർദ്ദം ചെലുത്തുകയാണ്. ഇത് കർഷകരോടു മാത്രമല്ല നാടിനോടാകെയുള്ള ശത്രുതാ മനോഭാവമാണ്.
നെൽക്കർഷകർക്ക് നൽകാനുള്ള സഹായത്തിൽ കേന്ദ്ര വിഹിതം യഥാസമയം നൽകാതെയാണ് ഇത്തരമൊരു നടപടി. ഇന്തോ - യുഎസ് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കൻ കാർഷിക ഉൽപന്നങ്ങൾക്ക് വിപണി തുറന്നുകൊടുക്കുന്നതിൻ്റെ ആദ്യപടിയായാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
*🟨ഭാര്യയ്ക്കും മക്കൾക്കും ബ്രിട്ടീഷ് പൗരത്വമെന്ന നിലയിൽ വ്യാജ പ്രചാരണം നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിയുമായി ബിനോയ് വിശ്വം.*
പോസ്റ്റിലൂടെ തന്നെയും കുടുംബത്തെയും അവഹേളിക്കുകയാണെന്ന് ബിനോയ് വിശ്വം നല്കിയ പരാതിയില്‍ പറയുന്നു.
കൃഷ്ണ അഞ്ചൽ എന്ന ഫേസ്ബുക്ക് പേജാണ് ബിനോയ് വിശ്വത്തിന്റെ ഭാര്യയും മക്കളും ബ്രിട്ടീഷ് പൗരന്മാരാണെന്ന തരത്തില്‍ വ്യാജ പ്രചരണം അഴിച്ചുവിട്ടത്. ഇതിനു പിന്നില്‍ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടിവേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മലപ്പുറം സ്വദേശിയും എഴുത്തുകാരിയുമായ ഷൈല സി. ജോർജാണ് ബിനോയ് വിശ്വത്തിന്റെ ഭാര്യ. തന്റെ രണ്ട് മക്കളും കേരളത്തിലുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.
*🟨ജനസാഗരമായി സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം*
*_വിട്ടുപോയ സുന്നീ സംഘടനകൾ സമസ്തയിലേക്ക് തിരിച്ചുവരണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ_*
കാസർകോഡ് : വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ(കുണിയ):
ദേശീയ,അന്തർദേശീയതലത്തിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള പ്രഖ്യാപനവുമായി സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം സമാപ്തിയിലേക്ക്. കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ഇന്നലെ വൈകീട്ടോടെ ഒഴുകിയെത്തിയ പുരുഷാരം സമസ്തയുടെ സംഘബോധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സാമൂഹിക സംസ്കരണത്തിന് വേണ്ടി 10313 നാസ്വിഹുമാരെ സമർപ്പിച്ച സമ്മേളനം ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സെന്റിനറി എഡ്യുസിറ്റി, തമിഴ്നാട് വിദ്യാഭ്യാസ പദ്ധതി എന്നീ വൈജ്ഞാനിക മുന്നേറ്റത്തിന്റെ പ്രഖ്യാപനം കൂടിയായി. സമസ്തയുടെ ആശയാദർശം ഉൾക്കൊള്ളുന്ന സുന്നീ സംഘടനകൾ സമസ്തയിലേക്ക് തിരിച്ചുവരണമെന്നും സമുദായത്തിന്റെ കെട്ടുറപ്പും ഭദ്രതയും കാത്തൂസൂക്ഷിക്കുകയും ഐക്യത്തോടെ മുന്നോട്ടുപോവണമെന്നും ആഹ്വാനം ചെയ്തു. ഇന്നലെ വൈകീട്ട് നാലിന് ഭക്തിസാന്ദ്രമായ പ്രാർഥനാ സദസോടെയാണ് അന്താരാഷ്ട്ര മഹാസമ്മേളനത്തിന് തുടക്കമായത്. സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ ശൈഖ് അലിയ്യുൽ ഹാശിമി(യു.എ.ഇ) പ്രാർഥനയും ആമുഖഭാഷണവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യ പ്രഭാഷണവും നടത്തി, സമസ്ത സെക്രട്ടറിയും സ്വാഗതസംഘം വർക്കിംങ് കൺവീനറുമായ എം.ടി അബ്ദുല്ല മുസ് ലിയാർ സ്വാഗതപ്രഭാഷണം നടത്തി.
*🟨ഇന്ത്യയിലേക്ക് 114 റഫാല്‍*
ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനികശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യോമസേനയ്ക്കു കൂടുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഉടന്‍ തീരുമാനമാകും. 3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാല്‍ വിമാനങ്ങള്‍കൂടി വാങ്ങാനുള്ള വ്യോമസേനയുടെ പദ്ധതി രേഖയ്ക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഈ മാസം 18 മുതല്‍ 20 വരെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ കരാറിന്റെ കാര്യത്തില്‍ അന്തിമതീരുമാനമാകുമെന്നാണു പ്രതിരോധ വൃത്തങ്ങള്‍ നല്കുന്ന വിവരം.
കരാര്‍ നടപ്പായാല്‍ നിര്‍മാണം പൂര്‍ത്തിയായ 18 റഫാല്‍ വിമാനങ്ങള്‍ കൈമാറുന്ന തരത്തിലും ബാക്കിയുള്ളവയുടെ അന്തിമ അസംബ്ലി യൂണിറ്റ് ഇന്ത്യയില്‍ സജ്ജീകരിക്കുന്ന വിധത്തിലുമാകും ധാരണ. വിമാനത്തില്‍ 60 ശതമാനവും ഇന്ത്യന്‍ നിര്‍മിത ഭാഗങ്ങള്‍ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.
കരാര്‍ ഒപ്പിട്ട് ഉടന്‍തന്നെ പതിനഞ്ചിലേറെ വിമാനങ്ങള്‍ നല്‍കാമെന്ന് റഫാല്‍ നിര്‍മാതാക്കളായ ദാസോ ഏവിയേഷന്‍ അറിയിച്ചിട്ടുണ്ട്. കരാറില്‍ ഒപ്പിട്ടാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കുമിത്.പദ്ധതി പ്രകാരം 88 സിംഗിള്‍ സീറ്റര്‍ വിമാനങ്ങളും 26 ഇരട്ട സീറ്റര്‍ വിമാനങ്ങളുമായിരിക്കും ഇന്ത്യക്കു ലഭിക്കുക.
*വ്യോമസേനയ്ക്ക് 150 റഫാൽ ആകും*
സേനയുടെ കൈവശം നിലവില്‍ 36 റഫാല്‍ വിമാനങ്ങളാണുള്ളത്. നാവികസേന 26 റഫാല്‍ വിമാനങ്ങള്‍ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വ്യോമസേനയുടെ നിലവിലെ സ്ക്വാഡ്രണ്‍ പ്രതിസന്ധിക്കു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍കൂടി വാങ്ങാന്‍ പദ്ധതിയിടുന്നത്. മിഗ് യുദ്ധവിമാനങ്ങള്‍ സേവനം അവസാനിപ്പിച്ചതോടെ വ്യോമസേനയുടെ സ്ക്വാഡ്രണ്‍ ശേഷി കുറഞ്ഞിരുന്നു. കരാര്‍ പൂര്‍ത്തിയാകുന്നതോടെ വ്യോമസേനയുടെ പക്കൽ 150 റഫാല്‍ വിമാനങ്ങളും നാവികസേനയുടെ പക്കൽ 26 എണ്ണവുമാകും.
*🟨ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളിയിൽ മൂന്നാമതും ശാസ്ത്രീയ പരിശോധന*
തിരുവനന്തപുരം: ശബരിമലയിൽനിന്നു കടത്തിക്കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കം കണ്ടെത്താൻ മൂന്നാമതും ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണസംഘം. വിഎസ്എസ്സി രണ്ടു ഘട്ടങ്ങളിലായി സാന്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും കട്ടിളപ്പാളി പൊതിയുന്ന ചെന്പുപാളികളുടെ കാലപ്പഴക്കം നിർണയിക്കുന്നതിൽ കൃത്യമായ പരിശോധനാഫലം ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനിച്ചത്.
ദ്വാരപാലക ശില്പത്തിലും കട്ടിളപ്പാളിയിലും പൊതിഞ്ഞ സ്വർണത്തിന്റെ അളവിൽ വൻതോതിൽ തട്ടിപ്പു നടത്തിയതായി വിഎസ്എസ്സിയുടെ രണ്ടാം പരിശോധനാ ഫലത്തിൽ വ്യക്തമായിട്ടുണ്ടെന്നാണു വിവരം. ഉണ്ണിക്കൃഷ്ണൻ പോറ്റിയും സ്വർണം വേർതിരിച്ച സ്മാർട്ട് ക്രിയേഷൻസിലെ ഗോവർധനനും പറഞ്ഞതിൽനിന്നു വ്യത്യസ്തമായി ഇരട്ടിയോളം സ്വർണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 980 ഗ്രാം സ്വർണമാണ് വേർതിരിച്ചതെന്നായിരുന്നു ഇവരുടെ മൊഴി.
എന്നാൽ, ഇതിന്റെ ഇരട്ടിയോളം സ്വർണം ഇതിൽ ഉൾപ്പെടുമെന്നാണ് പരിശോധനാ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പരിശോധനാഫലം ഇന്നു ഹൈക്കോടതിയിൽ സമർപ്പിക്കും.
സ്വർണം പൊതിഞ്ഞ ചെന്പുപാളികൾ മൊത്തത്തിൽ കടത്തി പുതിയ പാളികൾ സ്ഥാപിക്കുകയായിരുന്നോ എന്നതിനും കൃത്യമായ മറുപടി ഇല്ല. രണ്ടു തവണ സാന്പിൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. സ്വർണക്കടത്തിന്റെ ആഴം പൂർണമായി കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ഫലം വരുന്പോൾ കഴിയുമെന്നായിരുന്നു എസ്ഐടി പറഞ്ഞിരുന്നത്.
എന്നാൽ, പൂർണമായ ഫലം ഇതുവരെ ലഭിക്കാത്തതാണ് കൂടുതൽ ശാസ്ത്രീയ പരിശോധനയുടെ ആവശ്യകതയെക്കുറിച്ച് എസ്ഐടി പറയുന്നത്. ഹൈക്കോടതിയുടെകൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. മെർക്കുറി ഉപയോഗിച്ചാണ് 1998ൽ വിജയ് മല്യ ശബരിമല ശ്രീകോവിലിൽ സ്വർണം പൊതിഞ്ഞത്.
എന്നാൽ, ചില പാളികളിൽ മെർക്കുറിയുടെ അംശംപോലുമില്ലാത്ത സാഹചര്യമുണ്ട്. ശബരിമലയിലെ സ്ട്രോംഗ് റൂമിലുണ്ടായിരുന്ന പഴയ വാതിലിൽനിന്നു സാന്പിൾ ശേഖരിച്ച് താരതമ്യ പരിശോധന നടത്തി. ഇതിലും ചെന്പുപാളികൾ പൂർണമായി മാറ്റിയോ എന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒരിക്കൽകൂടി ശാസ്ത്രീയ പരിശോധന നടത്തുന്നത് സജീവമായി ആലോചിക്കുന്നത്.
*🟨അഗത്തിയിലേക്ക് പുതിയ വിമാന സർവീസ് ഇന്നുമുതൽ*
നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പുതിയ വിമാന സർവീസ് ഇന്നു തുടങ്ങും. ഫ്ലൈ 91 എയർലൈൻസാണ് സർവീസ് ആരംഭിക്കുന്നത്. പ്രതിദിന സർവീസാണ് കമ്പനി നടത്തുന്നത്.
രാവിലെ 9.30ന് അഗത്തിയിൽനിന്നു പുറപ്പെടുന്ന വിമാനം 10.50 ന് കൊച്ചി വിമാനത്താവളത്തിൽ എത്തും. ഈ വിമാനം രാവിലെ 11.20 ന് കൊച്ചിയിൽനിന്നു പുറപ്പെട്ട് 12.45ന് അഗത്തിയിൽ എത്തിച്ചേരും. വ്യാഴാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടായിരിക്കും. ലക്ഷദ്വീപിലേക്ക് കൊച്ചി വിമാനത്താവളത്തിൽനിന്നു മാത്രമാണ് സർവീസ് ഉള്ളത്. നിലവിൽ ഇൻഡിഗോയും അലയൻസ് എയറുമാണ് അഗത്തിയിലേക്കു സർവീസ് നടത്തുന്നത്.
അടുത്തിടെയായി ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന യുണ്ടായിട്ടുണ്ട്. ഇതേത്തുടർന്നാണ് കൂടുതൽ വിമാനങ്ങൾ സർവീസ് ആരംഭിക്കാൻ തയാറാകുന്നത്.
*🟨പെരുമ്പാവൂരിൽ 15 പേർക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചു*
*കൊച്ചി* : പെരുമ്പാവൂരിൽ 15 പേർക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും രോഗബാധിതരാണ്. ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ ആണ് പെരുമ്പാവൂരിൽ എച്ച്.ഐ.വി രോഗബാധിതർ വർധിക്കുന്നതായി കണ്ടെത്തിയത്. റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്നാണ് താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ വിവരം.
നവംബർ, ഡിസംബർ മാസങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസിൻ്റെ ക്രമരഹിതമായി നടത്തിയ പരിശോധനയിൽ ആണ് 15 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്. പെരുമ്പാവൂർ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. രോഗബാധിതരിൽ കളുമുണ്ട്. ക്രമരഹിതമായി നടത്തിയ പരിശോധനയായതിനാൽ രോഗബാധിതർ എവിടെയെന്ന് കണ്ടെത്തുന്നതടക്കം വെല്ലുവിളിയാണ്.
എച്ച്ഐവി സ്ഥിരീകരിച്ച 15 പേരും പെരുമ്പാവൂരിൽ തന്നെയുണ്ടോ, ജോലി തേടി മറ്റെവിടെയെങ്കിലും പോയോ എന്നും സംശയമുണ്ട്. രോഗവിവരം പുറത്തറിഞ്ഞാൽ ഒറ്റപ്പെടുത്തുന്നത് ഭയന്ന് പലരും ഇക്കാര്യം മറച്ചുവെച്ച് താമസം മാറിപ്പോകുന്നതായും വ്യക്തമായിട്ടുണ്ട്. ലഹരി ഉപയോഗത്തിനായി ഒരേ സിറിഞ്ച് നിരവധി പേർ മാറി ഉപയോഗിക്കുന്നതാണ് പ്രധാനമായും രോഗവ്യാപനത്തിന് കാരണമെന്ന് കരുതുന്നു. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലൈംഗിക തൊഴിലും വ്യാപകമാണ്. ഇതും രോഗം പടരാൻ കാരണമായെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഇവരെ ബോധവത്കരിക്കാനും കണ്ടെത്താനും ഭാഷാ പരിമിതിയടക്കം വെല്ലുവിളിയാണ്.
*🟨അമ്മ ഫോണ്‍ പിടിച്ചുവാങ്ങി;16 വയസുകാരൻ ജീവനൊടുക്കി*
*കൊല്ലം* : ഏരൂരില്‍ അമ്മ ഫോണ്‍ പിടിച്ചുവാങ്ങിയതിനെ തുടർന്ന് 16 വയസുകാരൻ ജീവനൊടുക്കി. ഇടമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സച്ചിൻ ആണ് മരിച്ചത്. വീടിനുള്ളില്‍ ആണ് സച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയായിരുന്നു സംഭവം. ഏരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
*🟨തലസ്ഥാനത്തെ സ്പാ കേന്ദ്രങ്ങളിൽ കോർപ്പറേഷൻ്റെ മിന്നല്‍ പരിശോധന.*
മോശം അനുഭവമുണ്ടാ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍